Wednesday, February 27, 2008

ഒരു പാളേങ്കൊടന്‍ പഴത്തിനെന്താ വെല?..

ഒരു പാളേങ്കൊടന്‍ പഴത്തിനെന്താ വെല? ഒരു രൂപാന്നാരെങ്കിലും പറഞ്ഞാ അവന്റെ വായില്‍ ഏത്തപ്പഴം തിരുകും ഞാന്‍. ചെറുപഴം എന്നും ആള്‍ക്കാരു പറയണ ആ കുഞ്ഞിപ്പഴമില്ലേ? ആ അത് തന്ന്യാ ഈ പാളേങ്കൊടന്‍ അധവാ പാളയങ്കോടന്‍. എന്താ വെല? മൂന്നുകൊല്ലം മുന്‍പു വരെ ഒരു രൂപക്കു മൂന്നെണ്ണം കിട്ടുമായിരുന്നു.ഒരു ബിരിയാണിയൊക്കെ അടിച്ചിട്ട് ഇവനെ ഒന്നു പിന്നാലെ വിട്ടാല്ണ്ടല്ലാ, പിറ്റേന്നു രാവിലെ കെടക്കപ്പായേന്നു വയറ് വിളിച്ചെഴുന്നേല്‍‌പ്പിച്ച് കക്കൂസിലേക്കോടിക്കും.

പക്ഷെ എന്റെ അഭിപ്രായത്തില്‍ ഇവന്‍ ആളൊരു സാധുവാണ്. ഏത്തപ്പഴത്തിന്റെ ആഢ്യത്തമോ, പൂവന്റെ തലയെടുപ്പോ, കദളിയുടെ കുലീനതയോ ഒന്നുമില്ലാത്ത ഒരു സാധു. പാവങ്ങളുടെ കൂട്ടുകാരനായി, അവരുടെ വിരുന്നുകൂടി അങ്ങനെ കഴിയുന്ന ഈ പാളയങ്കോടന്‍ എനിക്കെന്തു പ്രിയപ്പെട്ടവനാണെന്നോ?
ഒരവധി ദിവസം രാവിലെ വീട്ടീന്നൊരു ചായേം കുടിച്ച് ഒരു വില്‍സ് കാച്ചാന്‍ എടത്തലയിലെ എന്റെ സ്ഥിരം കവലയിലേക്കിറങ്ങിയതണ്. അവിടെ എത്തുമ്പോ നാട്ടിലെ സകല കുരീലുകളും ബഷീര്‍ക്കാടെ കടത്തിണ്ണയില്‍ കൂട്ടം കൂടിനിന്ന് പൊട്ടിച്ചിരിക്കുന്നു. ഒരുത്തന്‍ മറ്റവന്റെ തോളത്തും നെഞ്ചത്തും തട്ടി എന്തൊക്കെയോ പറഞ്ഞാര്‍‌ക്കുന്നു.ഈ കാഴ്ച അത്ര അപൂര്‍‌വ്വ മല്ലാത്തതിനാല്‍ ഞാനത്ര ഗൗനിച്ചില്ല. ഇതിനിടയില്‍ സ്ഥലത്തെ ഒരു പ്രധാന മോന്റെ അരോചകമായ ശബ്ദം അതാ ഉയര്‍ന്നു കേള്‍ക്കുന്നു. വാക്കുകള്‍ ശ്രദ്ധിക്കുക!"എടോ കാക്ക!ഇങ്ങനെ പാലും പഴോം ഒറ്റക്കു വിഴുങ്ങാതെ വല്ലതും കൊണ്ടോയി മക്കള്‍ക്കും കൊട്!"

കവലയിലുള്ള എല്ലാവരുടെയും മുഖത്ത് പുഞ്ചിരി മുതല്‍ പൊട്ടിച്ചിരി വരെയുള്ള വിവിധ ഭാവങ്ങള്‍ വിടര്‍ന്നു. ഏതര്‍ത്ഥത്തിലാണ് ആവിരുതന്‍ അത് പറഞ്ഞതെന്നു മനസ്സിലാകാതെ, ‍തെല്ലമ്പരപ്പോടെ എന്റെ കണ്ണുകള്‍ അവന്‍ എയ്ത വാക്കമ്പിന്റെ ലക്ഷ്‌യസ്ഥാനം തേടി. അവ ചെന്നു നിന്നത് പാതി മുറിഞ്ഞ ഒരു പാളേങ്കൊടന്‍ പഴത്തിന്റെ അറ്റത്ത്.അവിടെ നിന്നും വരണ്ടു കറുത്ത ഒരു ജോഢി വിറക്കുന്ന ചുണ്ടുകളിലൂടെ ചുക്കിച്ചുളിഞ്ഞ ഒരു മുഖത്തേക്കും മെല്ലെ താഴേക്കിറങ്ങി മെലിഞ്ഞുണങ്ങിയ ഒരു പഴയ ശരീരത്തിലേക്കും നീങ്ങി. പിന്നെ ചുരുണ്ടു തൂങ്ങിയ ആ ഇടത്തേ നെഞ്ചു പിളര്‍ന്നു അകത്തേക്കും. അവിടെയതാ ചുവന്ന ഒരു ഹൃദയം കിടന്നു പിടക്കുന്നു. കറുകറുത്ത ചോര അങ്ങോട്ടുമിങ്ങോട്ടും അതിവേഗം ഒഴുകുന്നു. അവക്കിടയില്‍; അപമാനത്തിന്റെയും, അമിത വേദനയുടെയും രോഷം പുരണ്ട ഒരു രക്തപിണ്ഡം!. അത് ക്ഷമയുടെ മറപറ്റി ദൗര്‍ബല്യത്തില്‍ ഒളിക്കുന്നു. അന്നേരമൊക്കെയും അവിടെ ഉയര്‍ന്ന ചിരികള്‍ എടത്തലക്കു മുകളില്‍, ഇരുളു വീഴ്ത്തുന്ന കരിമേഘങ്ങളായി മാറിക്കൊണ്ടീരുന്നു. എന്റെ കണ്ണുകള്‍ മെല്ലെ പിന്‍‌വലിഞ്ഞ്ചുറ്റും പരതിയപ്പോഴേക്കും പാതിയായ പ്ഴം ഒരു ബഞ്ചിന്റെ മൂലയിലുപേക്ഷിച്ച് ആ മനുഷ്യന്‍ കാലി കയ്യുമായി അയാളുടെ വീട്ടിലേക്കുള്ള കയറ്റം കയറുന്നുണ്ടായിരുന്നു.

എടത്തലയുടെ ചുവന്ന മണ്ണുള്ള ഇടവഴികളില്‍ ആ വയോധികനെ എപ്പോഴും കാണാം.അദൃശ്യമായ ഒരു ഭാരം ശിരസ്സില്‍ വഹിക്കുന്ന പോലെ തോളൂമുതല്‍ തലയോളം കുനിച്ച് വേഗത്തിലുള്ള ആ നടത്തം നന്നേ ചെറുപ്പം മുതല്‍ ഞാന്‍ കാണുന്നു.സ്കൂളിലേക്കു പോകാന്‍ വീടിനു മുന്നില്‍ കൂട്ടുകാരിയെ കാത്തു നില്‍ക്കുമ്പോള്‍ ആ വഴിയിലൂടെ, ഉച്ചക്കു സ്കൂള്‍ മുറ്റത്ത് കളിക്കുമ്പോള്‍ അതിനു മുന്നിലൂടെ, വൈകീട്ടു സ്കൂളീന്നു വരുമ്പോള്‍ വീണ്ടും അവിടെ, രണ്ടു തെങ്ങുകള്‍ക്കിടയില്‍ മൂന്നു കുഞ്ഞു കുഴികളെടുത്ത് കുഴിരാശി കളിക്കുമ്പോള്‍ തെങ്ങിന്‍ തോപ്പിലൂടെ ഒക്കെ ആ കുനിഞ്ഞ ശിരസ്സ് ആരും ശ്രദ്ധിക്കാതെ ആരെയും ശ്രദ്ധിക്കാതെ പ്രത്യക്ഷപ്പെട്ട് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.എപ്പോഴാണ് ഞാന്‍ അയാളെ ആദ്യമായി ശ്രദ്ധിച്ചത് എന്നോര്‍മയില്ല. ചെറുപ്പത്തിലൊക്കെ കളിത്തിരക്കിനിടയില്‍ കാണാറുണ്ടായിരുന്നെങ്കിലും അയാളൂടെ നേരെ ശ്രദ്ധാപൂര്‍ണ്ണമായ ഒരു നോട്ടം ഞങ്ങള്‍ കുട്ടികള്‍ ആരുടെഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതെ, ഞാന്‍ അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് മുതിര്‍ന്നതിനു ശേഷമാണ്. കാരണം അയാള്‍ അപ്പോള്‍ എന്നെയും ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.മുഖത്ത് ദൈന്യതയുണ്ട് എന്നതല്ലാതെ ഇത്തരത്തില്‍ ദാരുണമായി പരിഹസിക്കപ്പെടാന്‍ മാത്രം അയാളില്‍ ഒന്നും ഞാന്‍ കണ്ടിരുന്നില്ല.

ആള്‍ക്കൂട്ടത്തില്‍ ആളാകാന്‍ വേണ്ടീയാണെങ്കിലും ആ ചെറുക്കന്റെ വാക്കുകള്‍ ഈ സാധുമനുഷ്യന്റെ ഏറ്റവും ചെറിയ കൊതിയെയാണ് ജപ്തിചെയ്ത് സീല്‍ വച്ചത്. ഏതു കാരണമാണ് വിശപ്പോ കൊതിയോ മാറ്റാന്‍, ഒരുരൂപക്കു മൂന്നെണ്ണം കിട്ടുന്ന ഒരുപഴം കഴിക്കാനുള്ള അവകാശം അയാള്‍ക്ക് നിഷേധിച്ചത്? ഉത്തരം എനിക്കു കിട്ടിയേ തീരൂ.

ചെറുപ്പം മുതല്‍ അയാള്‍ നടന്ന ഇടവഴികളിലൂടെ ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞുവിട്ടു. അതൊരു ഭ്രാന്തന്‍ നായയെപ്പോലെ ആ വഴികളിലെല്ലാം മണത്തു നടന്നു. അതെ, ഇപ്പോള്‍ വീണ്ടും ഓര്‍ക്കുന്നു; ഞാന്‍ അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് മുതിര്‍ന്നതിനു ശേഷമാണ്. കാരണം അപ്പോള്‍ അയാള്‍ എന്നെയും ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.എന്റെ ചെറുപ്പം മുതല്‍ അയാള്‍ എന്നെ ശ്രദ്ധിക്കുന്നതു വരെയുള്ള ഈ കാലയളവില്‍ നടന്ന ഒരേ ഒരു മാറ്റം ഞാന്‍ മുതിര്‍ന്നു എന്നതു മാത്രമാണ്. ഓഹ്! ശരിയാണ്, മുതിര്‍ന്നതിനു ശേഷം എന്നെ നോക്കുമ്പോളൊക്കെ ചുവന്ന നൂല്‍ഞരമ്പുകള്‍ തെളിഞ്ഞ അയാളുടെ കണ്ണുകള്‍ തുറിച്ചു തുറിച്ചു വന്നിരുന്നു. ഒരിക്കല്‍ സഫ്‌വാനും പറഞ്ഞു, മീശവക്കാന്‍ തുടങ്ങിയതിനു ശേഷം ഈ മനുഷ്യന്‍ വല്ലാതെ കനപ്പിച്ച് നോക്കുന്നു എന്ന്. ഇവിടെ ഞാന്‍ ആ കവലച്ചെറുക്കന്റെ വാക്കുകള്‍ കൂട്ടിവായിക്കട്ടെ!"എടോ കാക്ക! ഇങ്ങനെ പാലും പഴോം ഒറ്റക്കു വിഴുങ്ങാതെ വല്ലതും കൊണ്ടോയി മക്കള്‍ക്കും കൊട്!"

ഒരാണ്‍കുട്ടിയുടെ വളര്‍ച്ചയും ഈ ഡയലോഗും തമ്മില്‍ എങ്ങിനെ കൂട്ടി വായിക്കും എന്നല്ലേ?പറയാം. അതിനു മുന്‍പ് എനിക്കയാളുടെ മക്കളെക്കുറിച്ചറിയണം. ഒന്നും കഴിക്കാതെ ക്ഷീണിച്ച് കോലം കെട്ടവരാകും ആ കുട്ടികള്‍! സഫ്‌വാന്‍ ഒരിക്കല്‍ ഇയാളുടെ കനപ്പിച്ച നോട്ടത്തെ കുറിച്ചു പറഞ്ഞിരുന്നല്ലോ? അവനോടു തന്നെ ചോദിക്കാം.അവന്‍ പറന്‍‌ഞ്ഞത് ഇങ്ങനെയാണ്, "അഞ്ച് പെണ്‍കുട്ടികള്‍ ഉണ്ടെന്നതില്‍ കവിഞ്ഞൊന്നും എനിക്കറിയില്ല, ഒന്നിനെ കെട്ടിച്ചെന്നു തോന്നുന്നു". ഞാന്‍ ഇതൊന്നും അറിഞ്ഞില്ല, എന്നു പറഞ്ഞപ്പോ നിങ്ങളെപ്പോലെ സഫ്‌വാനും തെറ്റിദ്ധരിച്ചു, അവന്‍ ഒന്നു മൂളിച്ചിരിച്ചു.ഞാന്‍ എങ്ങിനെ അറിയും. വിദ്യാഭ്യാസം എന്നെ ഏറെ നാളേക്ക് നാട്ടില്‍ നിന്നും അകറ്റയിരുന്നു.

പക്ഷെ എനിക്കപ്പോള്‍ ഒരു ചോദ്യത്തിനുത്തരം കിട്ടുകയായിരുന്നു; മുതിര്‍ന്ന ശേഷം എന്റെ നേരെയും, മീശ വച്ചശേഷം സഫ്‌വാനു നേരെയും തുറിച്ചു വന്ന ആ നോട്ടത്തിനുത്തരം. ഞാനൂഹിക്കുന്നു, മുന്നിലൂടെ കടന്നു പോയ എല്ലാ ചെറുപ്പക്കാര്‍ക്കു നേരെയും ആ നോട്ടം അയാള്‍ തൊടുത്തിരിക്കണം; ഒരു ചോദ്യമായോ, അപേക്ഷയോ ഭിക്ഷയോ ആയോ, പിന്നെ പൊള്ളുന്ന ഒരു ശാപമായിട്ടോ! ഒരാള്‍ക്കും അയാളുടെ നോട്ടം മനസ്സിലാക്കാനുള്ള കണ്ണില്ലാതെ പോയി. അല്ല, മനസ്സിലാകാതിരുന്നത് നന്നായി. മുതലില്ലാത്ത പിതാവിന്റെ മക്കളായതുകൊണ്ട് മൊതലെടുപ്പില്‍ കൂടുതലായി ഞാനടക്കം ഒരു ചെറുപ്പക്കാരനും ആ പെണ്‍കുട്ടികള്‍ക്കു വേണ്ടി ഒന്നും ചെയ്യില്ല. പിന്നെ അല്‍‌പം കുടി മിടുക്കുള്ള യുവാക്കള്‍ ആ കുട്ടികളുടെ പഴത്തിനു വേണ്ടി ശുപാര്‍ശ ചെയ്യുന്നത് നമ്മള്‍ നേരിട്ടു കേട്ടതുമാണ്.

സത്യത്തില്‍ അയാള്‍ മക്കള്‍ക്കു ഒന്നും കൊടുക്കാറില്ലേ? പെണ്‍കുട്ടികള്‍ മാത്രമുള്ള ആ വീട്ടിലേക്കു കയറിച്ചെന്നു ചോദിക്കാമെന്നു വച്ചാല്‍ പിന്നെ അയാളെ കാണുമ്പോ ആളുകള്‍ പറയും, "എടോ കാക്ക! ഇനി ഇഷ്ടം പോലെ പാലും പഴോം കഴിച്ചോ, ഇപ്പോ മക്കള്‍ക്ക് കൊടുക്കാന്‍ ആളുണ്ടല്ലൊ?" എന്ന്. എന്നാപിന്നെ ആ മക്കളുടെ കാര്യത്തില്‍ വല്യ താല്പര്യം കാണിക്കുന്ന കുരീലുകളോടു ചോദിച്ചാലോ? സഫ്‌വാനാണു പറഞ്ഞത് വേണ്ടാന്ന്. അവനാണ് അവരുടെ സ്വഭാവം എന്നേക്കാള്‍ നന്നായിട്ടറിയുന്നത്.

അങ്ങനെയിരിക്കെ, ഒരു നട്ടുച്ച. നട്ടപ്രാന്തിനു വീടിനു മുന്നിലേക്കിറങ്ങിയതാണ്. അതാ വരുന്നു അയാള്‍. എന്റെ മനസ്സില്‍ അയാളുമായി ബന്ധപ്പെട്ടു നടക്കുന്ന യുദ്ധം അയാള്‍ക്കറിയില്ല. എങ്കിലും, അടുത്തെത്തുന്തോറും അയാളുടെ നോട്ടം എന്നിലേക്കു തറച്ചു കയറിക്കൊണ്ടിരുന്നു. ഞാന്‍ മനസ്സിനെ ബലപ്പെടുത്തിക്കൊണ്ടിരുന്നു. തുറിച്ച് തുറിച്ച് നോക്കിക്കൊണ്ട് അയാള്‍ എന്നെ കടന്ന് പോയി. ആശ്വാസമായി! "മോനേ!" അയാളുടെ ശബ്ദം. ആദ്യമായിട്ടാണ് അത് ഞാന്‍ കേള്‍ക്കുന്നത്. അന്തിച്ചു നിന്ന എന്റെ നേര്ക്കു ആ കണ്ണുകള്‍ നീങ്ങി വന്നു. "ആ മോട്ടര്‍ സൈക്കിളില്‍ ഇക്കാനെ ഒന്നു വീടുവരെ കൊണ്ടു വിട്വോ? നടക്കാന്‍ വയ്യ!" ചെറുപ്പം മുതല്‍ ഞാന്‍ കാണുന്ന ആ നടത്തം...! ബൈക്കില്‍ ഞാന്‍ അയാളെ വീട്ടിലെത്തിച്ചു. "കയറിയിട്ടു പോകാം". കാത്തിരുന്ന അവസരം. "മോളേ! കുറച്ച് നാരങ്ങാവെള്ളം ഇങ്ങെടുത്തോ?"."ഇക്കാക്കെന്താ പണീ"? ഞാന്‍ ചോദിച്ചു തുടങ്ങി. "പണിയൊന്നൂല്ല മോനേ. പിന്നെ അയലോക്കക്കാരുടെ കരണ്ടു ബില്ലും, ഫോണ്‍ ബില്ലുമൊക്കെ ഞാനടക്കും. റേഷനും സാധനങ്ങളുമൊക്കെ വാങ്ങിക്കൊടുക്കും, മക്കള്‍ക്ക് അരിവാങ്ങാനും, ഉടുപ്പിനും അവരുടെ ഉമ്മാക്ക് മരുന്നിനുമൊക്കെയുള്ളത് കിട്ടും!"
ഓഹോ! പിന്നെ അന്നു കവലയില്‍ വച്ച് അവന്‍ "മക്കള്‍ക്കും കൊണ്ടോയി കൊട്" എന്നു വിളിച്ച് പറഞ്ഞത് എന്തറിഞ്ഞിട്ടാണ്?

"വാപ്പാ വെള്ളം"! മകള്‍ വെള്ളം കൊണ്ടു വന്നു. ഇത് എന്റെ കൂടേ ഏഴാം ക്ലാസ്സില്‍ പഠിച്ച ഷംനയല്ലേ? അപ്പൊ ഷംനാടെ വാപ്പയാണോ ഇദ്ദേഹം! അവള്‍ കാഴ്ചയില്‍ പഴയതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ആ പെണ്‍കുട്ടി എന്നെ നോക്കി ചിരിച്ചു? ഞാനും. അവള്‍ തോളില്‍ കിടന്ന തോ‍‍ര്‍ത്തെടുത്ത് വപ്പാടെ വിയര്‍പ്പു മുറ്റിയ മുഖം തുടച്ചുകൊടുത്തു, എന്നെ നോക്കി ഭക്ഷണം കഴിച്ചിട്ടു പോയാ മതി എന്ന ക്ഷണത്തോടെ അകത്തേക്കു പോയി. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി നല്ല മീന്‍ പൊരിച്ചതും പപ്പടവും ഇലക്കറിയുമൊക്കെയുള്ള ഊണു കഴിച്ച് തീര്‍ന്നപ്പോഴേക്കും ഷംനയുടെ അനിയത്തിക്കുട്ടി ഞങ്ങള്‍ക്കുമുന്നില്‍ ഒരു പാത്രം കൊണ്ടുവന്നു വച്ചു. അതെ! പാളേങ്കൊടന്‍ പഴം! മക്കള്‍ക്ക് പഴം പോലും കൊടുക്കുന്നില്ല എന്ന് പ്റഞ്ഞാണല്ലൊ ആളുകള്‍ ഈ പിതാവിനെ അപമാനിച്ചത്. എന്നാല്‍ നോക്കൂ. പഴവും, മീനും, ചോറും എല്ലാം ഈ വീട്ടില്‍ സ്നേഹ സന്തോഷങ്ങളോടൊപ്പം നിരന്നിരിക്കുന്നു. ഈ ലോകത്തിന്റെ നീണ്ടുകിടന്നടിക്കുന്ന പട്ടിനാക്കുകള്‍ക്ക് ആണിയടിക്കുക.

"മക്കളൊക്കെ എന്തു ചെയ്യുന്നു ഇക്കാ"? "മൂത്തവളെ എട്ടേക്കറില്‍ കെട്ടിച്ചു. അവന്‍ ലോറീപ്പോണ്. ഇനി നാലെണ്ണത്തിനെ കെട്ടിക്കണം. എല്ലാര്‍ക്കും മൊതലുവേണം മോനേ! പിന്നെ എന്റെ പുള്ളേരൊക്കെ കാണാനും അത്ര പോര! ദജ്ജാലിനെ പോലെ ഇരിക്കണോനും പെണ്ണിന്റെ ചന്തം പോരാ! എന്നാ പെണ്ണു കാണാന്‍ വരണ ഹലാക്ക്‌കള്‍‍ക്ക് ചിന്തിക്കാന്‍ പാടില്ലെ; സന്തോഷം ഉണ്ടാകുമ്പോ ചന്തം ഉണ്ടാകൂന്ന്. സ്വഭാവത്തിന്റെ കാര്യത്തില്‍ ഒരാളും മോശമല്ല". ആ മനുഷ്യന്റെ നിഷ്കളങ്കമായ രോഷം അണപൊട്ടിത്തുടങ്ങി. ആളിക്കത്തി മാത്രം ഞാന്‍ കണ്ടിട്ടുള്ള കണ്ണുകളില്‍ ജീവിച്ചിരിക്കുന്ന സകല യുവാക്കളും മുങ്ങിച്ചാകാന്‍ മാത്രം പോന്ന ഒരു തുള്ളിക്കണ്ണുനീര്‍!

ഞാനിതാ ആ കവലയിലല്‍ ചെന്നു നിന്നു ഉറക്കെ ചോദിക്കുന്നു. നിസ്സഹായനായ ഒരു മനുഷ്യന്റെ അഭിമാനത്തിനെന്താ വെല? ജീവിതത്തിനു നേര്ക്ക് നിരാശയോടെ നോക്കുന്ന പെണ്‍കുട്ടികളുടെ കണ്ണീരിനെന്താ വെല? കവലയില്‍ നിന്നു വേണ്ടാത്തതു വിളിച്ചു പറയുന്ന നിങ്ങള്‍ക്കെന്താ വെല? ഒരു പാളേങ്കൊടന്‍ പഴത്തിനെന്താ വെല?..

Saturday, February 16, 2008

ടീച്ചറേ! എന്റെ കെട്ട്യോളും ടീച്ചറാ!

ആലുവയില്‍ നിന്നും തൃപ്പൂണിത്തുറ, അമ്പലമുകള്‍, പുത്തങ്കുരിശ് ഭാഗങ്ങളിലേക്കും പെരുമ്പാവൂര്‍, കോതമംഗലം, അടിമാലി ഭാഗങ്ങളിലേക്കും പോകണമെങ്കില്‍ ചൂണ്ടി വരെ ഏതാണ്ട് നാലു കി.മി ഒരേ റൂട്ടില്‍ സഞ്ചരിക്കണം. ചൂണ്ടീയില്‍ നിന്നും കവണക്കമ്പു പോലെ രണ്ടായി തിരിയുന്ന പാതകളില്‍ ഇടത്തേതിലൂടെ വന്നാല്‍ രണ്ടൂ ക്.മി കഴിഞ്ഞു ചുണങ്ങംവേലിയില്‍ നിന്നു വലത്തോട്ടു തിരിഞ്ഞ് രണ്ടു കി.മിയും വലത്തേതിലൂടെ വന്നാല്‍ പഞ്ചായത്തു കവലയില്‍ നിന്നു ഇടത്തോട്ടു തിരിഞ്ഞ് ഒരു കി.മിയും യാത്ര ചെയ്താല്‍ നിങ്ങള്‍ക്കു എന്റെ ഗ്രാമത്തിലെത്താം. എടത്തല എന്ന വയലും വരമ്പും, കുസൃതിയും കുയില്‍‌പാട്ടും നിറഞ്ഞ കൊച്ചു ഗ്രാമം.

സൂര്യനേക്കാള്‍ മുന്‍പുണരുന്നവരാണ് എടത്തലക്കാര്‍. അധികവും എടത്തരക്കാര്‍. വേനല്‍ക്കാലത്തും പ്രഭാതങ്ങളില്‍ അവിടുത്തെ കവലകള്‍ക്കു കുളിരിന്റെ ഒരു നനഞ്ഞ മുഖമുണ്ട്. ചായക്കടകളില്‍, കൈലിയും തോളില്‍ തോര്‍ത്തും ഒരുകയ്യില്‍ ചെളിവെള്ളത്തിന്റെ നിറമുള്ള ചായയും മറുകയ്യില്‍ എരിബീഡിയും പിടിച്ച മധ്യവയസ്കര്‍ 'അവളുടെ' ഇന്നലെയും മറ്റുള്ളവരുടെ ഇന്നും മുതല്‍ അമേരിക്കയുടെ നാളെയും വിവരിച്ചു കഴിയുമ്പോഴേക്കും ഒറ്റക്കും തെറ്റക്കുമായി കുഞ്ചാട്ടുകര, യ്തീംഖാന സ്കൂളുകളിലേക്കുള്ള കുട്ടികളുടെ നടത്തം തുടങ്ങിയിരിക്കും.

ടീച്ചര്‍സിന്റെ വരവിനു മുന്‍പായിത്തന്നെ ചില്‍ ചില്‍ ട്വീറ്റര്‍ നാദങ്ങളോടെ വിമാനത്തിന്റെ രൂപമുള്ള "പൂമ്പാറ്റ", നാണിച്ചു നില്‍ക്കുന്ന പെണ്ണിന്റെ പടം മുന്‍പില്‍ വരച്ചു വച്ച "പുളകം" തുടങ്ങിയ ഓട്ടോ സുന്ദരികളുടെ വരവായി. കാക്ക തേങ്ങാപ്പൂളു കൊത്തിയപോലെയുള്ള രണ്ടു പല്ലുകള്‍ പ്രശസ്തനാക്കിയ പല്ലന്‍ ഷാജി എന്ന പൂമ്പാറ്റയുടെ സാരഥിയാണ് ഈ കവലയിലെ റേഡിയോ നിലയം.

ചെറുപ്പത്തില്‍ അടുത്തുള്ള യതീംഖാനയില്‍ വന്നു പെട്ടതാണു കക്ഷി. അവിടെ സകല കുരുത്തക്കേടുകളും പഠിച്ചും കാണിച്ചും വളര്‍ന്നു. അടുത്തുള്ള റബ്ബര്‍തോട്ടത്തില്‍ നിന്നു ഒട്ടുപാല്‍ പറിച്ചെടുത്ത് പന്തുണ്ടാക്കി കൂട്ടുകാര്‍ക്കും ലോക്കല്‍ പിള്ളാര്‍ക്കും ഒരു രൂപക്കു വിറ്റ് ബിസിനസ്സിന്റെ ആദ്യ പാഠം. പത്താം ക്ലാസ്സു തോറ്റതോടെ അലിവു തോന്നിയ യതീംഖാന അധികൃതര്‍ അവിടുത്തെ കുശിനിപ്പുരയില്‍ സഹായിയാക്കി. അവിടെ ബാക്കി വരുന്ന ദോശയും ബിരിയാണിയും കവല വാഴുന്ന ലോക്കല്‍സിനു ഫ്രീ ആയിട്ടു കൊണ്‍ടുകൊടുത്ത് അവന്‍ അവരുടെ കണ്ണിലുണ്ണിയായത് ഒരു പ്ലാന്‍ഡ് നടപടിയായിട്ടാണ് എനിക്കു തോന്നുന്നത്.

ഒരു കൊല്ലം അങ്ങനെ കഴിഞ്ഞു. അവന്റെ കണ്ണിനു താഴെയും, തോളത്തും ഉന്തിനിന്ന എല്ലുകളും ഒറ്റ നോട്ടം കൊണ്ട് കൃത്യമായിട്ടെണ്ണിയെടുക്കാമായിരുന്ന വാരിയെല്ലുകളും ഇറച്ചിയുടെ ഒരു നേരിയ ലെയര്‍ വന്നു മൂടി. അതു എല്ലിന്റെ ഇടയിലേക്കു പയ്യെപ്പയ്യെ കുത്തിക്കയറിയതറിയാതെ ഒരു ദിവസം ഉച്ച ഭക്ഷണനേരം "എന്താ ഷാജ്യേ, ചോറിലാകെ കല്ലാണല്ലോ" എന്നു പറഞ്ഞ യതീംഖാന മാനേജറുടെ അത്താഴത്തില്‍ നെയ്ചോറില്‍ മുന്തിരിയിടുന്നതുപോലെ നല്ല ചരല്‍ വാരിയിട്ടു രാത്രിക്കു രാത്രി അവുടന്നു പുറത്തായി.എങ്ങോട്ടു പോകണം എന്നറിയാതെ പകച്ചുപോയിക്കാണണം വികൃതിയെങ്കിലും അനാഥനായിരുന്ന ആ ബാലകന്‍. നന്നേ ചെറുപ്പത്തില്‍തന്നെ വന്നു കൂടിയതാണല്ലോ ആ അഭയകേന്ദ്രത്തില്‍.

ഏതായാലും അടുത്ത പ്രഭാതം അവനു ഒരു പുതു പുലരിയായിരുന്നു. ആശ്രയമേതുമില്ലാത്ത നി:സ്സഹായനായ വെറും ഒരു പയ്യന്റെ ഭാവമായിരുന്നില്ല അവന്റെ മുഖത്ത് അന്നു മുതല് ഞങ്ങള്‍ എടത്തലക്കാര്‍ കണ്ടത്. അവനു അന്നു വരെ പരിചയമില്ലാതിരുന്ന താളത്തില്‍ കറങ്ങിക്കൊണ്ടീരിക്കുന്ന ഭൂമിയില്‍ സ്വന്തം കാലുറപ്പിക്കാനുള്ള വെമ്പല്‍ ആ മുഖത്തു പ്രകടമായിരുന്നു. യതീംഖാനയില്‍ ബാക്കി വന്ന ഭക്ഷണം കഴിച്ച് തന്നെ കൂടെക്കൂട്ടിയിരുന്നവര്‍ അതില്ലാതായപ്പോള്‍ കൈവിട്ടേക്കുമോ എന്ന ആശങ്കകൊണ്ടാകണം അവന്‍ പുതിയൊരു വഴി തിരഞ്ഞെടുത്തു. "വളിപ്പടി" എന്നു ഞങ്ങള്‍ നാട്ടുകാര്‍ വിളിക്കുന്ന സരസഭാഷണം.

നിലനില്പിനു വേണ്ടീ അവന്‍ അങ്ങനെ സ്വയം പരിഹസിച്ചും അതങ്ങനെ തുടര്‍ന്നു. ജീവിതത്തിന്റെ തീഷ്ണതകളില്‍ പൊള്ളിച്ചെടുത്തവയായിരുന്നു അവയില്‍ അധികവും. പദ്ധതി വിജയിച്ചു എന്നു തന്നെ പറയണം. ആ നാട്ടില്‍ അവനില്ലാത്ത ഒരു പരിപാടിയും ഇല്ല എന്ന നിലയായി. എന്തിനേറെ; എടത്തലയുടെ ദേശീയോത്സവമായ വടം വലിക്കുപോലും ആവേശം പകരണമെങ്കില്‍ പല്ലന്‍ ഷാജിയുടെ സാന്നിദ്ധ്യവും കൂക്കുവിളിയും വേണമെന്നായി. അവന്റെ ഈ വളര്ച്ചയില്‍, അസൂയക്കാരും ഇല്ലാതില്ല.

ഇതിനിടയില്‍ യതീംഖാനയില്‍ നിന്നും സ്വായത്തമാക്കിയ കുശിനിപ്പണീ അവന്‍ പ്രൊഫഷനായി സ്വീകരിച്ചിരുന്നു കെട്ടോ. പലപ്പോഴായി പലപല ഓട്ടോറിക്ഷള്‍ വാടകക്കെടുത്ത് ഓടിക്കലും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു രൂപപോലും ലോണില്ലാതെ സ്വന്തമായി ഒരു പുതുപുത്തന്‍ ഓട്ടോറിക്ഷയുമായി കക്ഷി രംഗത്തിറങ്ങിയപ്പോഴാണ് അവന്‍ ജോലിചെയ്തു സമ്പാദിക്കുന്നുണ്ടായിരുന്നു എന്നു എടത്തലക്കാര്‍ മൂക്കത്ത് വിരല് വച്ചത്.

അവന്‍ അതിനു പൂമ്പാറ്റ എന്നു പേരിട്ടു. സുന്ദരിയായ പൂമ്പാറ്റ എടത്തലയുടെ വിരിമാറിലൂടെ താളഗമനം നടത്തി. പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കും അവള്‍ പ്രിയങ്കരിയായി. ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ആശുപത്രികളിലേക്കും ബന്ധുവീടുകളിലേക്കും കൊണ്ടൂപോകാന്‍ വിശ്വസ്ഥനായ സാരഥിയെ ഷാജിയില്‍ കണ്ടു. ഓട്ടോ എന്നാല്‍ ഞങ്ങള്‍ക്കു പൂമ്പാറ്റയായിമാറി. പക്ഷെ എടത്തലയിലെ കുടുംബങ്ങള്‍ക്കു ഷാജി വെറും ഒരു ഓട്ടൊക്കാരന്‍ മാത്രമായിരുന്നില്ല. എന്തിനും ഏതിനും അവരെ സഹായിക്കാന്‍ അവന്‍ ഓടിയെത്തി. അവരില്‍ അവന്‍ സ്വന്തക്കാരെ കണ്ടെത്തി. അവന് ഓട്ടോ രണ്ടായി. അവന്‍ പിന്നെയും വളര്‍ന്നു. എല്ലാ അര്‍ത്ഥത്തിലും. ഇപ്പോല്‍ അവന്റെ ഓട്ടോകള്‍ ഓടിക്കുന്നത് അവന്റെ പഴയ മുതലാളിമാരാണ്. അവന്‍ സഞ്ചരിക്കുന്നത് ടാറ്റ ഇന്‍ഡിക്കയിലും.

ഷാജി വിവാഹിതനാകുന്നു.വധു അടുത്ത സകൂളില്‍ പുതിയതായി വന്ന ടീച്ചര്‍.പേരു ഷര്‍മിന. എടത്തലയില്‍ ഒരു ഉത്സവ പ്രതീതി. വിവാഹം ക്ഷണിക്കാന്‍ വീട്ടില്‍ വന്നപ്പോള്‍ ടീച്ചറായ എന്റെ ഉമ്മയെ നോക്കി അവന്‍ പറഞ്ഞു. "ടീച്ചറേ! എന്റെ കെട്ട്യോളും ടീച്ചറാ." അവള്‍ടെ പേരെന്താടാ ഷാജി? 'അതു ഞാന്‍ പറയില്ല. വേണോങ്കി എഴുതിക്കാണിക്കാം. പേരിന്റെ ആദ്യത്തെ അക്ഷരം എനിക്കു വഴങ്ങില്ല ടീച്ചറേ" അവന്റെ സ്വതസിദ്ധമായ സ്വയം പരിഹാസം.

മൂന്നു ദിവസം മുന്‍പു ഞാന്‍ വീട്ടില്‍ വിളിച്ചപ്പോ, അവിടെ ഷാജിയുണ്ട്. ഓടിവന്നു ഫോണ്‍ എടുത്ത അവന്‍ പറഞ്ഞു. "ടാ, ഷാജി വാപ്പയായിട്ടാ, പിന്നെ പടച്ചോന്‍ കാത്ത്, പ്രസവിക്കുമ്പള്‍ പുള്ളങ്ങള്‍ക്കു പല്ലില്ലാത്തത്, എന്റെയല്ലേ മോന്‍!".
ഫോണ്‍ ഉമ്മാക്കു കൈമാറിക്കൊണ്ട് അവന്‍ അപ്പോഴും പറഞ്ഞു "ടീച്ചറേ! എന്റെ കെട്ട്യോളും ടീച്ചറാ."

Tuesday, February 5, 2008

എലിമിനേഷന്‍ റൗണ്ട് ! Elimination Round

എന്തോ കരച്ചിലാണുമ്മച്ചിയേ,ദീദി
ഏങ്ങിക്കരച്ചിലാണെംജിയണ്ണന്‍!
ആംഗലേയത്തിലണുമ്മച്ചിയേ, നമ്മ-
ടവതാര രഞ്ജിനിച്ചേച്ചിതന്‍ രോദനം!

അയലത്തെ ആമിനത്താത്താടെ മോളാണു
വാവിട്ടുകാറുന്നു പാഞ്ഞു ചെന്നേന്‍.
എന്തു ഭവിച്ചെടീ ആരാ മരിച്ചെടീ
മോളേ മിനീ വാതുറന്നു പറ.

നി:സ്സംഗയാണവള്‍ നീര്‍മിഴിയാളവള്
‍നേരിട്ടു താത്തയോടായി ചോദ്യം.
പൊന്നുമോന്‍ സന്നിമോന്‍ പോയെടാ, മോന്റെയാ
'സംഗതി' പോയ്, താത്ത തേങ്ങലായി.

അന്തിച്ചു കുന്തിച്ചു ചിന്തിച്ചു നോക്കിഞാന്‍
‍അറിവില്ല താത്താക്കു മോനുമുണ്ടോ!
ഏതുമോന്‍ ഏതാണു സന്നിമോന്‍,പൊന്നുമോന്‍
‍എങ്ങോട്ടുപോയ് തെളിച്ചൊന്നു പറ!

സന്നിധാനന്ദന്‍ പുറത്തുപോയ് പൊട്ടാ
പൊട്ടിക്കരഞ്ഞു പറഞ്ഞു താത്ത.
എന്തിനാണിനിയെനിക്കീ ടിവി, താത്താടെ
തേങ്ങലിന്നെന്തോരു താളമമ്പോ!

തന്ത്രി പുറത്തുപോയ്, മന്ത്രി പോയ്,
അന്ത്യത്തിലയ്യപ്പസാമിക്കുമാഗതിയോ?!
ഏര്‍‌വാടിയില്‍ നേര്‍ച്ച നേര്‍ന്നു നടക്കുന്ന
താത്താക്കു ശാസ്താവിലെന്തു കാര്യം?!

"എലിവിഷം" റൗണ്ടാണു "സാര്‍ സിംഗറില്‍"
ചെന്നു 'ടെലിവിഷം' നോക്കെടാ കണ്ണുപൊട്ടാ”!
'പുപ്പുലി' ആമിനത്താത്തയുണ്ടാകവേ
കുഞ്ഞെലി കുപ്പയില്‍ വീണപോലെ.

കണ്‍ഫ്യൂഷനായെനിക്കാകെ കുതൂഹലം
കാര്യമായ് തന്നെ ഞാന്‍ ടിവി നോക്കി.
എന്തോ കരച്ചിലാണമ്മച്ചിയേ ദീദി
ഏങ്ങിക്കരച്ചിലാണെംജിയണ്ണന്‍!

വട്ടുപിടിച്ചുപോയ് ജാള്യനായ് ഞാനതാ
വിട്ടുപിടിച്ചെന്റെ വീട്ടിലെത്തി.
എന്തോ കരച്ചിലാണമ്മച്ചിയേ,നിന്നു
തേങ്ങിക്കരച്ചിലാണെന്റെയണ്ണന്‍!

അന്നേര മയലത്തെ അരയന്റെ മക്കടെ
പട്ടിണിത്തേങ്ങല്‍, ഞാന്‍ പുഞ്ചിരിച്ചു!