Saturday, December 27, 2008

കാര്‍ത്തുവിന്‍റെ 'ദുര്‍നടപ്പ്'

കാര്‍ത്തു! അച്ചുതാനന്ദന്‍ മുടി നീട്ടി, നീളന്‍ നൈറ്റിയണിഞ്ഞാല്‍ ആ രൂപത്തിനു പിന്നെ കാര്‍ത്തു എന്നാണു പേര്. അതെ, ചെത്തുകാരന്‍ തങ്കപ്പന്റെ കെട്ട്യോള്‍ കാര്‍ത്തൂന് തിരുകേരളാ മഹാമുഖ്യന്‍ അച്ചുതാനന്ദനുമായുള്ള രൂപ സാദൃശ്യം കരക്കാരെക്കൊണ്ട് അച്ചുതാനന്ദന്റെ അച്ഛനെ വേണ്ടാതീനം പറയിക്കാന്‍ മാത്രംപോന്നതാണ്. രാവിലെ അരിവാളുമേന്തി പണിക്കുപോകുന്ന കാര്‍ത്തുവിനെക്കണ്ടാല്‍ അച്ചുതാനന്ദന്‍ തന്റെ പ്രിയ ചിഹ്നവുമേന്തി പെണ്‍ വേഷം കെട്ടി പോകുന്നതാണെന്നേ കരുതൂ. ഒരിക്കല്‍ ആരാധന മൂത്ത കമ്മ്യൂണീസ്റ്റ്കാരനായ അയ്യപ്പനാശാരി അരിവാളേന്തിയ കാര്‍ത്തുവിന്റെ കയ്യില്‍ തന്റെ ചുറ്റിക കൂടി വച്ചുകൊടുക്കുകയും അതേ ചുറ്റിക കൊണ്ട് കാര്‍ത്തുവിറ്റ്നെ കയ്യില്‍ നിന്നും തലമണ്ടക്കടിവാങ്ങി നക്ഷത്രമെണ്ണൂകയും ചെയ്ത ഒരു കമ്പ്ലീറ്റ് അരിവാള്‍ ചുറ്റിക നക്ഷത്രക്കഥ എടത്തലയിലെ ഹിറ്റുകളില്‍ ഒന്നാണ്. മലയാള മിമിക്രി രംഗത്തെ ഏറ്റവും വലിയ കോമഡിയായി അച്ചുതാനന്ദന്‍ മാറിയ അദ്ദേഹത്തിന്റെ പ്രതിപക്ഷകാലത്ത് കാര്‍ത്തു കൊച്ചിന്‍ കലാഭവനില്‍ അച്ചുതാനന്ദന്റെ റോള്‍ ചെയ്യാനുള്ള ചാന്‍സ് ചോദിച്ച് ചെന്നെന്നോ അച്ചുതാനന്ദന്റെ നെഞ്ച് ഉള്ളിലേക്കു കുഴിഞ്ഞതാണെന്നുള്ള ഒറ്റക്കാരണം കൊണ്ട് കാര്‍ത്തുവിനെ അവര്‍ തഴഞ്ഞെന്നോ ഒക്കെ കരക്കമ്പിയുണ്ട്.

അച്ചുതാനന്ദനോട് കാര്‍ത്തുവിനുള്ള സാദൃശ്യം രൂപത്തിലാണെങ്കില്‍ ലീഡര്‍ കരുണാകരകരനുമായി ഒരു ദു:ശ്ശീലത്തിലാണു സാദൃശ്യം. അതു തന്നെയാണ് നാട്ടിലെ ബൈക്കോടിക്കാന്‍ തുടങ്ങുന്ന സകല കുമാരസംഭവങ്ങളുടെയും സ്വപ്നത്തിലെ പേടിരൂപമായ് കാര്‍ത്തുവിനെ മാറ്റിയതും. കരുണാകരനെപ്പോലെ തന്നെ കാര്‍ത്തുവിന്റെയും നടപ്പ് ശരിയല്ലായിരുന്നു എന്നതു തന്നെ സംഗതി. തെറ്റിദ്ധരിക്കല്ലേ, ഞാനുദ്ദേശിച്ചത് ദുര്‍നടപ്പൊന്നുമല്ല കെട്ടോ, രണ്ടുകാലും ഉപയോഗിച്ചു റോട്ടിലൂടെയുള്ള നടപ്പ് തന്നെയാണ്. ലീഡറുടെ രാഷ്ടീയനടപ്പ് എത്രത്തോളം ശരിയല്ലായിരുന്നുവോ കാര്‍ത്തുവിന്റെ റോട്ടീലൂടെയുള്ള നടപ്പും അത്രതന്നെ ശരിയല്ലായിരുന്നു।

ഫോര്‍ എക്സാമ്പിള്‍, കരുണാകരനെപ്പോലെ മക്കളെപ്പോറ്റാന്‍ 'പണിയാനുള്ള' ആയുധവുമേന്തി കാര്‍ത്തു വലതുവശത്തൂടെ നടന്നുപോകുകയാണെന്നു കരുതുക। പ്രത്യേകിച്ചൊരു കാരണവും വേണ്ട, പ്രതീക്ഷിച്ചിരിക്കാതെ ഇടതു വശത്തേക്ക് ഒറ്റച്ചാട്ടം ചാടിക്കളയും പഹയത്തി। ഇതു പോലെ, ഇടതുവശത്തൂടെ കുറച്ചു നടന്നു മടുക്കുമ്പോള്‍ വലതുവശത്തേക്കും അവസാനം അവിടെയോ ഇവിടെയോ ഇല്ലാതെ തെരുവില്‍ ഒത്ത നടുക്ക് പെട്ടു പോകുകയും ചെയ്യും। മൂന്നാലു കി।മി. അപ്പുറത്തുള്ള കോളേജിലേക്ക് 'ചരക്കു കേറ്റാന്‍' പോകുന്ന വല്ല പ്രേമക്കച്ചവടക്കാരന്‍ പയ്യന്റെയുംബൈക്കിന്‍ മുന്നില്‍ പെടുകയോ, കേറ്റാവുന്നതിലപ്പുറം ചരക്കുമായി വരുന്ന വല്ല ആനവണ്ടിയുടെ തുരുമ്പു പിടിച്ച ഏതെങ്കിലും ഒരു കമ്പിയില്‍ കോര്‍ക്കുകയോ ചെയ്താല്‍ "കാര്‍ത്തു നിന്റെ തോര്‍ത്തെങ്ങാനും കൂര്‍ത്തമുള്ളില്‍ കോര്‍ത്തോ" എന്ന പാട്ടു മാറ്റി "തോര്‍ത്തെ നിന്റെ കാര്‍ത്ത്വോങ്ങാനും കൂര്‍ത്ത കമ്പീല്‍ കോര്‍ത്തോ" എന്ന് കാര്‍ത്തു ചുമ്മാടുകെട്ടുന്ന തോര്‍ത്തിനോടു ചോദിക്കേണ്ടീ വരും. പക്ഷെ ഇത്തരത്തിലുള്ള അത്യാപത്തൊന്നും ഇന്നേവരെ സംഭവിക്കാത്തത് ആരുടെയൊക്കെയോ മഹാഭാഗ്യം!.

എന്നാലും ഏതാണ്ട് ഒരു ഡസനിലേറെ പെറ്റി ആക്സിഡന്റുകള്‍ ഈ മഹതി പലപ്പോഴായി വരുത്തിവച്ചിട്ടുണ്ട്। ആശിച്ചുമോഹിച്ച് ചിട്ടിപിടിച്ച കാശുകൊണ്ട് മണികണ്‍‌ഠന്റെ അഛന്‍ വാങ്ങിയ വിജയ് സൂപ്പര്‍ ആദ്യ യാത്രയില്‍ തന്നെ വലത്തുനിന്നും ഇടത്തേക്ക് പാളിവന്ന കാര്‍ത്തുവിറ്റ്നെ ചന്തിയിലിടിച്ചു നിന്നു। മീന്‍‌കാരന്‍ മമ്മദിന്റെ ഹീറോ സൈക്കിളിന്റെ സ്റ്റമ്പും, അവന്റെ ഇടത്തേ കയ്യുടെ സ്റ്റമ്പും വളഞ്ഞതിന്റെ മെയിന്‍ കാരണവും ഇതേ ചന്തിയുടെ വലത്തു നിന്നും ഇടത്തേക്കുള്ള ഈ തെന്നിമാറല്‍ തന്നെയായിരുന്നു। ജോണപ്പന്റെ 'ടൈഗര്‍' എന്ന പെട്ടിഓട്ടോറിക്ഷ ഇന്നും പുളകത്തോടെ മാത്രം ഓര്‍ക്കുന്ന ഒന്നായിരിക്കും ബ്രേക്ക് കിട്ടാതെ കാര്‍ത്തൂന്റെ മേലേക്ക് മറിഞ്ഞു വീണ സംഭവം. 'ടൈഗറി'ന്റെ നഖക്ഷതങ്ങള്‍ കാര്‍ത്തുവിന്റെ വെളിവായ ശരീരഭാഗങ്ങളില്‍ ഇന്നും തെളിഞ്ഞുകാണാമത്രേ! ഇപ്പറഞ്ഞതൊക്കെ ഞാന്‍ നേരിട്ടു കണ്ടതൊന്നുമല്ല. സ്ഥലത്തെ പ്രധാന റിപ്പോര്‍ട്ടര്‍മാരായ ആകാശവാണി ഷാജിയുടെയും ലോലന്‍ ലത്തീഫിന്റെയുമൊക്കെ ബ്രേക്കിംഗ് ന്യൂസുകളിലൂടെ കേട്ടറിഞ്ഞ പാതിമാത്രം വിശ്വസിക്കാവുന്ന റിപ്പോര്‍ട്ടുകളാണ്.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ സൃഷ്ടിച്ച് കാര്‍ത്തു 'ദുര്‍നടപ്പ്' തുടരുന്നതിനിടയില്‍ ലീഡര്‍ കരുണാകരന്‍ അട്ടത്തുകേറി. പുത്രന്‍ സത്രം തേടിയലയുന്നു. അച്ചുതാനന്ദനാണെങ്കില്‍ മുഖ്യമന്ത്രി സീറ്റ് ഒരുവിധത്തിലൊപ്പിച്ച് കേരളത്തിലെ ബെസ്റ്റ് കൊമേഡിയനായി. ഞാനാണെങ്കില്‍ മൂത്താപ്പാടെ യൗവനത്തോളം പ്രായമുള്ള എന്റെ പഴയ രാജ്ദൂത് മോട്ടോര്‍ സൈക്കളിനു പകരമായി ഒരു യമഹ ഒപ്പിച്ചെടുത്തു. പച്ചനിറമടിച്ച്, മുന്‍ഭാഗം പൊക്കി, സൈലന്‍സറിന്റെ ഫ്ലൂട്ട് കട്ട് ചെയ്ത് ചെത്താന്‍ തയ്യാറാക്കി. രാത്രി വീട്ടിലെ പോര്‍ച്ചില്‍ സേഫായി മൂടിയിട്ടിട്ടും ഇടക്ക് രണ്ടു പ്രാവശ്യം വന്നു നോക്കി ഭംഗി ഉറപ്പുവരുത്തി.
പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു। കുളിച്ച് പൗഡറിട്ട് കുട്ടപ്പനായി. യമഹ സ്ടാര്‍ട്ട് ചെയ്ത് അയല്‍ക്കാര്‍ കേള്‍ക്കാന്‍ പാകത്തിനിരപ്പിച്ചു॥ങാഗ്..ങാഗ്..ട..ട..ട..ട..!

മുറ്റത്ത് നിന്നുന്‍ റോട്ടിലേക്കിറങ്ങാനാഞ്ഞതും ഒരാശയക്കുഴപ്പം॥വലത്തേക്കു പോണോ, ഇടത്തേക്കു പോണോ? ആദ്യത്തെ പോക്കല്ലേ വലത്തേക്കു തന്നെ പോയേക്കാം। എന്റെ യമഹ ചീറ്റപ്പുലിയെപ്പോയെ പായാന്‍ തുടങ്ങി. ആളുകള്‍ നോക്കുന്നുണ്ടെന്നു എന്റെ ഇടംകണ്ണ് ഉറപ്പുവരുത്തിക്കൊണ്ടിരുന്നു. കയറ്റം കയറിയപ്പോഴുള്ള മൂളല്‍ എന്നെ ആവേശഭരിതനാക്കി. കയറ്റത്തിനു ശേഷം ഇറക്കം ഇറങ്ങുമ്പോളുള്ള സുന്ദരമായ റ്റ റ്റ റ്റ ശബ്ദം കേള്‍ക്കാന്‍ ആര്‍ത്തിയായി. എന്റെ യമഹപ്പുലി ഇറക്കം ഇറങ്ങുകയാണ്...സ്മൂത്തായി..സ്മാര്‍ട്ടായി...!

പെട്ടെന്നതാ ആഗോള എടത്തല ബൈക്കേര്‍സിന്റെ പേടിസ്വപ്നമായ ആ ചന്തി റോട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു।അത് റോഡിന്റെ വലതു വശത്ത് നിന്നും ഇടത്തേക്ക് അതിവേഗം നീങ്ങാന്‍ തുടങ്ങുന്നു. എന്റെ കാലുകള്‍ ബ്റേക്കിന്റെ മുകളിലിരുന്നു വിറക്കാന്‍ തുടങ്ങുന്നു. ഇറക്കമാണ്, അതിവേഗമാണ്....ഡുംബഡക്കഡഡാ.....#$%%^।

ടാറിട്ട റോഡാണ്; റോഡിന്‍ നടുക്കാണ്, സ്വിമ്മിംഗ് പൂളിലേക്ക് ഡോള്‍ഫിന്‍ എന്ന പോലെ മോന്തകുത്തി ഞാന്‍ റോട്ടിലേക്കു വീണു। ബോധം ഇല്ലാഞ്ഞിട്ടാവാം, അതു പോയിട്ടില്ല। എന്റെ യമഹാബായ് തൊട്ടപ്പുറത്ത് കെടന്ന് അറുത്തിട്ട കാളയെപ്പോലെ ഊര്‍ദ്ധ്വം വലിക്കുന്നു। കാര്‍ത്തു എവിടെ? എഴുന്നേറ്റു നോക്കുമ്പോല്‍ തൊട്ടടുത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചുകിടക്കുന്ന മുതലയെപ്പോലെ കിടന്നു ഞെരങ്ങുന്നു. ദേഷ്യം അണപ്പല്ലുകൊണ്ട് ചവച്ചരച്ച് ഞാനവരെ പിടിച്ചെഴുന്നേല്പിച്ചു. "കാര്‍ത്ത്വേച്ചി, വല്ലതും പറ്റിയോ?" അനക്കമില്ല. പടച്ചോനേ, പണി പാളിയല്ലോ॥! വീണ്ടൂം വീണ്ടും ഞാന്‍ വിളിച്ചു.."കാര്‍ത്ത്വേച്ചീ..കാര്‍ത്ത്വേച്ചീ.."അച്ചുതാനന്ദന്റെ പ്രസംഗത്തില്‍ നിന്നും ശബ്ദം ഒഴിവാക്കിയാല്‍ കിട്ടുന്ന മുഖഭാവം എന്താണോ അതാണിപ്പോള്‍ കാര്‍ത്തുവിനുള്ളത്. മുഖഭാവം കണ്ടാല്‍ അറിയാം കാര്യമായിട്ടെന്തോ പറയാന്‍ ഭാവിക്കുകയാണ്, നല്ല പുളിച്ച തെറിയാകും, പക്ഷെ ശ്വാസം കിട്ടുന്നില്ലല്ലോ....ആളുകള്‍ കൂടിത്തുടങ്ങി. ഞാന്‍ നെഞ്ചിടിപ്പോടെ, ആളുകള്‍ ആകാംക്ഷയോടെ നോക്കി നില്‍ക്കുമ്പോള്‍ കാര്‍ത്തു ശ്വാസം ആഞ്ഞുവലിച്ച്, സര്‍‌വ്വ ശക്തിയുമെടുത്ത് അലറിവിളിച്ചു..."അയ്യോ...എനിക്കിപ്പ കക്കൂസേപ്പോണേ.....!" പറഞ്ഞത് മാറിപ്പോയതാണോ?"കാര്‍ത്ത്യേച്ചീ..ആശുപത്രീപ്പോണോ..?" ആശോത്രീലാണോടാ നീയൊക്കെ തൂ.....ന്‍ ‍ പോണത്? എനിക്കിപ്പം പോണേ....!" അടുത്ത വീട്ടിലെ ഓല മറച്ച വെളിപ്പുരയിലേക്ക് കാര്‍ത്തുവിനെ എത്തിക്കുന്ന ഭാരിച്ചഉത്തരവാദിത്തം ഞാന്‍ തന്നെ ഏറ്റെടുക്കേണ്ടി വന്നു....!

അതില്‍ പിന്നെ ഞാന്‍ ബൈക്കില്‍ വരുന്നതുകണ്ടാല്‍ മതിയത്രേ കാര്‍ത്തു കക്കൂസിലേക്കോടാന്‍. പക്ഷെ അതോടെ വലത്തേക്കും ഇടത്തേക്കുമുള്ള ചാട്ടം അവസാനിപ്പിച്ച് കാര്‍ത്തു റോഡിന്റെ വലതു വശത്തുകൂടെ അനുസരണയുള്ള കുട്ടിയെപ്പോലെ നടക്കാന്‍ തുടങ്ങി എന്നത് പരസ്യമായ രഹസ്യം. പക്ഷെ ഇപ്പോള്‍ സ്വപുത്രന്‍ ആ ചാട്ടം തുടങ്ങിയിട്ടുണ്ടത്രേ, പറഞ്ഞത് ആകാശവാണി ഷാജിയാണ്, വിശ്വസിക്കാമോ ആവോ!

Monday, December 15, 2008

ബുഷിനെ എറിയാന്‍ ചെരിപ്പു തരാം..











ഹജ്ജില്‍ കോടിക്കണക്കിനു പീഢിതര്‍ പിശാചിനെ എറിഞ്ഞ കല്ലുകളെല്ലാം കൂടി രൂപമെടുത്തതാകാം ആ രണ്ടു ചെരിപ്പുകള്‍...!


നമുക്കിതേറ്റെടുക്കാം. ആഗോള പിശാചുക്കള്‍ക്കെതിരെ...! എന്റെ കാലിലെ ഒരു ജോഡി ചെരിപ്പുകള്‍ ഞാന്‍ നല്‍‌കാം; ആണത്തമുള്ള കൈകള്‍ ആരുനല്‍കും? എന്റെ പ്രിയപ്പെട്ടവരെ പിശാചുക്കള്‍ കൊല്ലുന്നതുവരെ, എന്റെ മകളെ അവര്‍ തിന്നുന്നതുവരെ; പാട്ടുകേള്‍ക്കുമ്പോള്‍ കൊട്ടാനും, പപ്പടം പഴം പായസം കുഴച്ചു തിന്നാനും എന്റെ കൈകള്‍ എനിക്കാവശ്യമുണ്ട്......!

Saturday, December 6, 2008

ഒരു കൊച്ചു പട്ടിക്കഥ.

ടീനെജിന്റെ പ്രാരംഭ കാലം। കേരളത്തിലെ ഏതാണ്ടെല്ലാ ഗ്രാമ, നഗരവാസികളെയും പോലെ എടത്തലക്കാരും ശ്വസിച്ചുകയറ്റിയ്യിരുന്ന ജീവവായുവില്‍ ഓക്സിജനും, ഓടമണവും, കരിയും പുകയും പൊടിപടലങ്ങള്‍ക്കും പുറമേ ഞായറാഴ്ച പ്രഭാതങ്ങളില്‍ നല്ല പോത്തിറച്ചിയുടെയും ചോരയുടെയും ഗന്ധം കൂടി കലര്‍ന്നിരിക്കും. കാട്ടുറബ്ബര്‍ പത്തലുകളില്‍ പഞ്ചാരച്ചാക്കുകെട്ടിയുണ്ടാക്കിയ ഇറച്ചിക്കടകളില്‍ തൂങ്ങിയാടുന്ന പോത്തിന്‍ കൊറവുകളില്‍ നിന്നും പഞ്ചായത്തു പൈപ്പുകളില്‍ വെള്ളം വരുന്ന പോലെ തുള്ളിതുള്ളിയായി വീഴുന്ന ചോര ഒഴുകാത്ത ഓടകളില്‍ കട്ടപിടിച്ച് കെട്ടിക്കിടന്ന് പരക്കുന്ന ആ ഗന്ധം ഞായറാഴ്ചകള്‍ക്ക് എന്തെന്നില്ലാത്ത് ഒരുന്‍‌മേഷവും ഉണര്‍വ്വും നല്‍കിയിരുന്നു. സാധാരണ ദിവസങ്ങളില്‍ പാത്തുക്കുട്ടിത്താത്താടെ തിളങ്ങുന്ന കാപ്പിവാലുള്ള പൂവന്റെ കൊക്കരക്കോ കേട്ടുണര്‍ന്നിരുന്ന എടത്തല എന്ന എന്റെ ഗ്രാമം ഞായറാഴ്ചകളില്‍ ഉണരണമെങ്കില്‍ ചോരവറ്റാത്ത പോത്തിറച്ചിയും എല്ലും വെട്ടിമുറിച്ച് പുളിമുട്ടികളില്‍‍ വന്നിടിക്കുന്ന വെട്ടുകത്തികളുടെ അക്രമതാളത്തിലുള്ള ശബ്ദം തന്നെ വേണമായിരുന്നു!

ടീനെജിന്റെ മധ്യകാലമായപ്പോഴേക്കും ഈ ഗന്ധത്തിന്റെയും ശബ്‌ദത്തിന്റെയും ഫലമായി എടത്തലയിലാകെ വല്ലാത്തൊരു ശല്യം മുളച്ചുപൊന്തി। യത്തീംഘാനയുടെ വലത്തേമൂലയില്‍ തുടങ്ങി തുരുത്തിന്റെ വടക്കുകിഴക്കേമൂലവരെ ഏതാണ്ട് ഒരു കിലോമീറ്റര്‍ കോണായി പടര്‍ന്നു കിടന്നിരുന്ന കൂറ്റന്‍ റബ്ബര്‍തോട്ടത്തിന്റെ മധ്യഭാഗത്തെങ്ങോ കാടുപിടിച്ചു കിടന്നിരുന്ന കല്ലുവെട്ടു കുഴികളില്‍ താവളമുറപ്പിച്ചിരുന്ന രണ്ടോ മൂന്നോ അസംഘടിത ബിലോ പോവര്‍ട്ടി ലൈന്‍ ശുനകഫാമിലികള്‍; പട്ടിപിടുത്തക്കാരുടെ കണ്ണുവെട്ടിച്ചും, പഞ്ചായത്തിന്റെ കുടുംബാസൂത്രണ സൂത്രങ്ങളുടെ പിടിപ്പുകേടും തിരിമറിയും മുതലെടുത്തും അംഗസംഖ്യ വര്‍ദ്ധിപ്പിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്തത് എടത്തലക്കാര്‍ അറിയുന്നത് ഏറെ വൈകിയാണ്। ആദ്യമാദ്യം എടത്തലയുടെ പലദിക്കിലുമുള്ള വിവിധ ഇറച്ചിക്കടകളിലേക്കുമായി മുതിര്‍ന്നവരും, സ്ഥലപരിചയവുമുള്ളവരുമായ ഒന്നോ രണ്ടോ ശുനകവീരന്‍‌മാരെ വേസ്റ്റ്കളക്ഷനയക്കുകയും അവര്‍ നയതന്ത്രപൂര്‍‌വ്വം ചൂണ്ടിയെടുത്ത് റബ്ബര്‍തോട്ടത്തിലെ മടകളില്‍ എത്തിച്ചിരുന്ന ഐറ്റംസ് കൃത്യമായി വീതിച്ചെടുത്ത് സംതൃപ്തിയടയുകയായിരുന്നു പതിവ്. പക്ഷെ; മക്കളൊക്കെ വളര്‍ന്നു വലുതാവാന്‍ തുടങ്ങിയതോടെ പാലായിലെ റബ്ബര്‍‌ ബേസ്ഡ് കേരള കോണ്‍ഗ്രസ്സുകാരെപ്പോലെ, എടത്തലയിലെ റബ്ബര്‍തോട്ടം മട ബേസ്ഡ് പട്ടിപ്പിതാക്കളും തന്റെ മക്കളെ കൂട്ടത്തില്‍ ആളാക്കാന്‍ വേണ്ടീ ചരടുവലികള്‍ തുടങ്ങുകയും 'ബേ' മുതല്‍ 'ബൗ', 'ബം' 'ബ' വരെയുള്ള വിവിധ പേരുകളില്‍ പാര്‍ട്ടികള്‍ രൂപീകരിച്ച് കടിച്ച്‌പിരിയുകയും ചെയ്തുവത്രെ! പട്ടിക്കും തന്‍‌കുഞ്ഞ് കാക്കക്കുഞ്ഞ്!

ഇതിനിടയില്‍ പലപല കാരണങ്ങളാന്‍ എടത്തലയിലെ എറച്ചിക്കടകളുടെ എണ്ണം കുറയുകയും, യതീംഖാനയുടെ ഇടത്തേ മൂലയിലുണ്ടായിരുന്ന അബൂക്കാടെ ഒരേഒരിറച്ചിക്കടയൊഴികെ ബാക്കിയെല്ലാം പൂട്ടി പുളിമുട്ടികള്‍ ചിതലുകള്‍ പാട്ടത്തിനെടുക്കുകയും ചെയ്തു. ഇതോടെയാണ് ഞാന്‍ നേരത്തേ സൂചിപ്പിച്ച ഞായറാഴ്ചകളിലെ ശല്യം അതിന്റെ സകല അതിരുകളും ലംഘിച്ച് പുറത്തു‌ കടക്കുന്നത്. വിവിധ ഇറച്ചിക്കടകളിലേക്കായി ശാന്തരായി പോയിരുന്ന ശുനകസംഘങ്ങളെല്ലാം കൂടി ഞായറാഴ്‌ച പുലര്‍ന്നാല്‍ അബുക്കാടെ ഇറച്ചിക്കടയിലേക്ക് മുദ്രാവാക്യം വിളിച്ചു പോകാന്‍ തുടങ്ങി. ഗതികെട്ട അബുക്ക ഈ പട്ടിഗ്രൂപ്പുകളെ കല്ലെറിഞ്ഞോടിക്കാന്‍ പഴയ ഗോലികളിക്കാരന്‍ മൊയ്തുട്ടിയെ നിയമിക്കുകയും മൊയ്തുവിന്റെ കല്ലാക്രമണത്തില്‍ പരിക്കേറ്റ പട്ടികള്‍ ഒരിക്കല്‍ പതിയിരുന്ന് പ്രതികാരം തീര്‍ക്കുകയും ചെയ്തതിന്റെ ഫലമായി മൊതുട്ടി രാജിവക്കുകയും ചെയ്തു.

ഇതോടെ അബുക്ക പട്ടികളുമായി ഒരു സന്ധിയിലെത്തുകയും, അവര്‍ക്ക് ഞായറാഴ്ചകളില്‍ ഒരു ക്വാട്ട നിര്‍ണ്ണയിക്കുകയും ചെയ്തു. പക്ഷെ ഒരു കണ്ടീഷന്‍. ഒന്നോ രണ്ടോ പേര്‍ മാത്രം വന്ന് ക്വാട്ട കളക്റ്റ് ചെയ്തോളണം, എല്ലാവരും കൂടി അപ്പുറത്ത് ചക്യാന്റെ പറമ്പില്‍ പോയി വീതിച്ച് തിന്നുകയോ കളയുകയോ ചെയ്യാം. അത് പട്ടികള്‍ അക്ഷരം പ്രതി അംഗീകരിച്ചു. പക്ഷെ, ഇപ്പോഴല്ലേ പൂരം. പട്ടികളല്ലേ പിള്ളേരല്ലേ എന്നു വിചാരിച്ച് അബുക്ക ചെയ്തത് വിനയായത് വിശാലമായ ചക്യാന്റെ പറമ്പിനു ചുറ്റും അധിവസിച്ചിരിന്ന എന്നെപ്പോലെ ചുരുക്കം ചിലര്‍ക്ക്. ഞായറാഴ്ച ഒമ്പതു മണിവരെ കിടന്നുറങ്ങുന്നതിന്റെ ബലത്തില്‍ ഒരാഴ്ച രാവിലെയുണര്‍ന്ന് കോളേജലും, പിന്നെ ജോലിക്കും പോയിരുന്ന എന്നെ പട്ടികളുണ്ടോ ഉറക്കുന്നു! അവറ്റകളെ അവിടെ നിന്നോടിക്കാന്‍ പഞ്ചായത്തിന്റെ സഹായം കിട്ടില്ലെന്നുറപ്പായപ്പോള്‍ അറിയപ്പെടുന്ന ഏറുകാരായ കുഴിരാശിപ്പിള്ളേരോടും, ക്രിക്കറ്റ് ടീമിനോടും ഒക്കെ സഹായം ചോദിച്ചെങ്കിലും മൊയ്തുട്ടിയുടെ അനുഭവം അവരെ എന്നെ സഹായിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു.

അങ്ങനെ അന്നുറക്കം നഷടപ്പെട്ട് ഗള്‍ഫിലേക്കു കടന്ന ഞാന്‍ പിന്നെ സ്വസ്ഥമായിട്ടൊന്നുറങ്ങിയിരുന്നത് ഇവിട അവധിയായ വെള്ളിയാഴ്ചകളിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച പ്രഭാതക്കുളിരിനെ പഞ്ഞിപ്പുതപ്പില്‍ ചുരുണ്ടകറ്റുമ്പോഴാണ് എന്റെ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് വീണ്ടും പട്ടി ശല്യം..! ഇവിടെയും വിടില്ലേ ഇവറ്റകള്‍..!? സംഗതി എന്താണെന്നറിയാതെ എഴുന്നേറ്റ് ചെന്നു നോക്കുമ്പോഴല്ലേ..; സഹധര്‍മ്മിണി ടി.വി ഓണ്‍ ചെയ്തതാണ്! കേരള നിയമ സഭയാണ്! മുഖ്യമന്ത്രിയെ ആരോ പട്ടിയെന്നു വിളിച്ചെന്നോ, മുഖ്യമന്ത്രി പട്ടിയെന്നു വിളിച്ചെന്നോ...! കുര പൊടി പൂരം।എന്നിലെ നൊസ്റ്റാള്‍ജിയ ഉണര്‍ന്നു"ഹൊ, ചക്യാന്റെ പറമ്പാണല്ലോ ഞാനീ കാണുന്നത്"?

ബോംബെ ബ്ലാസ്റ്റ്, വെടിവെപ്പ്, എറച്ചി, ചോരമണം...! എങ്ങനെ ഞാന്‍ ഉറങ്ങും? ഇനി എവിടെച്ചെന്നാലാണ് എനിക്കൊന്നുറങ്ങാന്‍ കഴിയുക? സന്ദീപ് ഉണ്ണീകൃഷ്ണനും, കര്‍ക്കറെക്കും രക്തസ്സക്ഷികള്‍ക്കും സലാം!

നാട്ടിലേക്കു അനിയനെ വിളിച്ചു; ചക്യാന്റെ പറമ്പിലെ പട്ടികളെക്കുറിച്ച് ചോദിച്ചു। അവന്‍ പറഞ്ഞു; "ഇല്ല, അവറ്റകളൊന്നും ഇപ്പോ വരാറില്ല"!
എങ്ങനെ വരും? അവയും കാണുന്നുണ്ടാകുമല്ലോ ടെലിവിഷന്‍! അല്പം അഭിമാനം അവക്കുമുണ്ടാകില്ലേ?