Sunday, February 15, 2009
പൂയ്..പൂ..വാലന്‍ഡൈന്‍...!
അങ്ങനെ സകല വഴികളും മുട്ടി മറിയക്കുട്ടിയോടുള്ള ഇഷ്ടവും കെട്ടിപ്പുണര്‍ന്ന് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അന്നാമ്മ സിസ്റ്ററ് പറഞ്ഞാണ് വാലന്‍ഡൈന്‍ എന്ന സ്നേഹസ്വരൂപനെയും അദ്ദേഹത്തിന്റെ വികൃതികളെയും കുറിച്ച് ഫിലിപോസ് കേള്‍ക്കുന്നത്। സ്നേഹം പകര്‍ന്നും നുകര്‍ന്നും അതിനുവേണ്ടി പലതും ത്യജിച്ചും ത്യാഗിച്ചും ജീവിച്ച ആ സ്നേഹിമനുഷ്യന്റെ പേരില്‍ ലോകത്തെങ്ങാണ്ടൊക്കെ ഒരു ദിനം കൊണ്ടാടുന്നുണ്ടെന്നും ആ ദിനത്തില്‍ കമിതാക്കള്‍ പരസ്പരം ചുവന്ന പൂക്കള്‍ കൈമാറാറുണ്ടെന്നും മനസ്സിലാക്കിയ ഫിലിപ്പോസിന് അന്നൊരു പൂതികേറി. എങ്കില്‍ മറിയക്കുട്ടിക്കുള്ള എന്റെ പ്രേമത്തിന്റെ പൂവും ആ ദിവസത്തില്‍ തന്നെ കൈമാറിക്കളയാം! പക്ഷെ, അതേതാ ദിവസം? ആഴത്തിലുള്ള പഠനത്തിന്റെ അവസനം ഒരു ഞെട്ടലോടെയോടെയാണ് ഫിലിപ്പോസ് ഫെബ്രുവരി പതിനാലാണ് ആദിവസം എന്നു തിരിച്ചറിഞ്ഞത്. ഞെട്ടലിന്റെ ഒന്നാം കാരണം അന്ന് വലന്‍ഡൈന്‍ എന്ന സ്നേഹപര്വ്വം മരിച്ച ദിവസമാണത് എന്നതാണത്. രണ്ടാമത്തെ കാരണം മറിയക്കുട്ടിയുടെ പിന്നാലെ നടാക്കാന്‍ തുടങ്ങിയതിനു ശേഷമുണ്ടായ ഓരോ ദുരന്തങ്ങള്‍ക്കും പതിനാലുമായുള്ള ബന്ധമാണ്. തേങ്ങവീണ് പതിനാലു ദിവസം ആശുപത്രിയില്‍ കിടന്നത്; തുന്നല്‍ ക്ലാസിനു മുന്നിലെ പതിനാലാം ദിവസം ചന്തിയില്‍ സൂചി കയറിയത് പിന്നെ മറിയക്കുട്ടിയുടെ ആങ്ങളമാര് ഈരേഴുപതിനാലു ലോകവും കാണിച്ച് ആശുപത്രിയിലാക്കിയത്! എന്തുവന്നാലും വേണ്ടില്ല ഫെബ്രിവരി പതിനാലിനു മറിയക്കുട്ടിക്കു പൂ കൊടുത്തിട്ടുതന്നെ ബാക്കിക്കാര്യം.
പതിനാലാം തീയതി രാവിലെ അയലത്തെ മുറ്റത്തു നിന്നും പറിച്ച ചുവന്ന റോസാപൂവും പിടിച്ച് വഴിയേ നടന്നു വന്ന മറിയക്കുട്ടിയുടെ മുന്നിലേക്കെടുത്തു ചാടി।
"എന്റെ മറിയേ, ഇതാ ഒരു പുസ്പം"।
"എന്തൂട്ടാത്" എന്നായി മറിയ।
"ഇത് ഒരു പൂ..എന്റെ വാലിന്റെ സമ്മാനമാണ്..!"
ഫെബ്രുവരി പതിനാല് എന്ന ആ ദിവസത്തിന്റെ പ്രത്യേകതയും മറിയക്കുട്ടിയുടെ സവിശേഷതകളും അറയാമായിരുന്നതിനാല്‍ അന്ന് ലീവെടുത്ത് അവള്‍ക്ക് അകമ്പടി സേവിച്ചിരുന്ന ആങ്ങളമാര് ഫിലിപ്പോസിനെ തൊട്ടടുത്ത പുഞ്ചപ്പാടത്തേക്ക് കോരിയിടുകയും ചേറിലിട്ടുരുട്ടി, ഉടുവകകള്‍ വലിച്ചുകീറി, കൂമ്പിനിട്ടിടിച്ച്, തലമുടി പിടിച്ചുവലിച്ച് ചെളി പുരട്ടി കാലിപ്പാടത്തെ നെല്‍ക്കുറ്റികള്‍ പോലെയാക്കി, മോന്തപിടിച്ച് നെലത്തൊരച്ച താടിമീശകള്‍ അവിടവിടെ മാത്രം അവശേഷിപ്പിച്ച്, പൂവെടുത്ത് പിന്നില്‍ തിരുകി 'പോയിച്ചാവടാ പോര്‍ക്കേ' എന്ന കമന്‍ഡോടെ റോട്ടിലേക്കു കയറ്റി വിട്ടു।
പൂ കൈമാറ്റവും, ഫിലിപ്പോസിന്റെ രൂപമാറ്റങ്ങളും കണ്ടൂ നിന്നവര്‍ ആര്‍ത്തു ചിരിച്ച് ഫിലിപ്പോസിനെ നീട്ടിവിളിച്ചു; പൂയ്..പൂ..വാലന്‍ഡൈന്‍...! അങ്ങനെ വാലന്‍ഡൈന്‍ ദിനത്തില്‍ പൂകൊടുക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ആ വിളി തുടരുകയും പിന്നീടത് ലോപിച്ച് പൂവാലന് എന്നാകുകയും ചെയ്തു എന്ന് ചരിത്രം!
ഏഷ്യന്‍ വന്‍കരയില്‍ കേരളം എന്ന പ്രദേശത്ത് ഇപ്പോഴും ഫിലിപ്പോസു പൂവാലന്റെ പിന്‍ഗാമികള്‍ വിലസുന്നുണ്ടത്രേ; പിന്നിക്കീറിയ ഉടുപ്പുകളിട്ട്, കുളിയും നനയുമില്ലാതെ ചേറിലുരുണ്ടവനെപ്പോലെ, നെല്‍ക്കുറ്റികള്‍ പോലെ മുടിവച്ച്, മുഖത്ത് അവിടവിടെ മാത്രം രോമങ്ങള്‍ വച്ചുമൊക്കെ കോലമല്ലാത്ത കോലത്തിലാണ് അവരില്‍ ഭൂരിഭാഗം പേരും കാണപ്പെടുന്നതെങ്കിലും ഈയിനത്തില്‍ ചോക്ലേറ്റ് കുട്ടപ്പന്മാരും കുറവല്ല എന്ന് ഡിസ്കവറി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു..!
Wednesday, February 11, 2009
ബെര്‍ളി ചുടേണ്ടിയിരുന്നത് പത്തായമല്ല..!
ബെര്‍ളിത്തരങ്ങളുടെ ഉടമ ബെര്‍ളിയും നല്ലൊരു ഫലിതപ്രിയനാണ് എന്നെനിക്കഭിപ്രായമുണ്ട്. ബെര്ളിത്തരങ്ങള് ഞാന്‍ ആസ്വദിക്കാറുണ്ട്. അതില്‍ നിറയുന്ന അനേകം കമറ്റ്നുകള്‍ കാണുമ്പോള്‍ ഏറിയാല്‍ പത്തോ പതിനഞ്ചോ കമന്റുകളില്‍ കൂടുതല്‍ കിട്ടിയിട്ടില്ലാത്ത ഞാന്‍ ചെറുതായെങ്കിലും അസൂയപ്പെടുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ബെര്‍ളിത്തരങ്ങളില്‍ ഒരേഒരു കമന്റെ ഇട്ടിട്ടുള്ളു എന്ന എന്റെ ഓര്‍മ്മ ശരിയായിരിക്കട്ടെ. ആരിട്ടതായാലും ബ്ലോഗറെ സംബന്ധിച്ച് കമന്റുകള്‍ അനുഗ്രഹങ്ങളാണ് എന്നു ഞാന്‍ മനസ്സിലാക്കുന്നു, എനിക്കു കിട്ടിയിട്ടില്ലെങ്കിലും! അതുകൊണ്ടുതന്നെ എനിക്കുള്ള സംശയം, ഞാനും എന്നെപ്പോലെ പലരും അസൂയയോടെ നോക്കിയിരുന്ന പറക്കണക്കിനു കമന്റുകള്‍ നിറഞ്ഞിരുന്ന ആ പത്തായം ആരെപ്പേടിച്ചാണ് ബെര്‍ളി കത്തിച്ചുകളഞ്ഞത്? ഞാന്‍ വായിക്കുന്ന ബ്ലോഗില്‍ കമന്റിടുക എന്നത് എന്റെ ആവശ്യവും അവകാശവുമല്ല എന്നാരുപറഞ്ഞാലും പോയിപ്പണിനോക്കാന്‍ പറയും. തന്നെയുമല്ല, വേണോങ്കി കല്യാണത്തിനു വന്ന് ഓസിനു തിന്നിട്ടുപോക്കോണം, എറച്ചീടെ ഉപ്പൊന്നും ആരും നോക്കണ്ട എന്ന സമ്പന്നന്റെ നെഗളിപ്പുപോലെ, വേണോങ്കി വായിച്ചിട്ട് പോടേ, അഭിപ്രായമൊന്നും ആരും പറയണ്ട എന്ന ബെര്‍ളിയുടെ ധാര്‍ഷ്ട്യത്തോട് എനിക്ക് വല്ലാത്തൊരു അറപ്പു തോന്നിപ്പോകുന്നു. നൂറുകണക്കിനു വായനക്കാര്‍ സ്നേഹത്തോടെയോ ദേഷ്യത്തോടെയോ ആവട്ടെ സമയമെടുത്തെഴുതിയിട്ട കമന്റുകള്‍ക്കു നേരെ സ്വന്തം അമ്മക്കോ അച്ഛനോ നേരെ തന്റെ വീടിന്റെ മുന്‍വാതില്‍ കൊട്ടിയടക്കുന്ന അസഹിഷ്ണുവും, കുരുത്തംകെട്ടവനുമായ പുത്രനെപ്പോലെ പെരുമാറണമായിരുന്നോ പ്രിയപ്പെട്ട ബെര്‍ളി?
താങ്കള്‍ നമ്പൂരിയെപ്പൊലെ, ബെര്ളിത്തരങ്ങള് എന്ന ഇല്ലത്തെ പത്തായം ചുട്ടിരിക്കുന്നു! ബെര്‍ളി എന്തുപറഞ്ഞാലും, ഒരിക്കലും ഒരു ശല്യമല്ലാത്ത, കമന്റുകളിട്ടു നിങ്ങളെ അനുഗ്രഹിച്ച പാവം വായനക്കാരെയാണ് നിങ്ങള്‍ പേടിക്കുന്നതെങ്കില്‍ പത്തായമായിരുന്നില്ല കത്തിച്ചുകളയേണ്ടിയിരുന്നത്; ബെര്ളിത്തരങ്ങള് എന്ന ഇല്ലമായിരുന്നു..!
Ad: Track Your Shipment
India Post Tracking
Tuesday, February 10, 2009
'ത' തെറ്റിയാല്‍...
എല്ലാ രാഷ്ട്രീയക്കാരും വിവരദോഷികളും, വാപോയ കോടാലികളുമാണെന്ന് ആരു പറഞ്ഞാലും അംഗീകരിച്ചുകൊടുക്കാന്‍ എനിക്കു പ്രാന്തില്ല! എങ്കിലും, വലതുകാലിലെ ചെരട്ട പൊട്ടിയതിന് ഇടതുകാലിന്റെ ഉപ്പൂറ്റിയില്‍ കത്തിവക്കുന്ന ചില വൈദ്യവിദ്വാന്‍മാരെപ്പോലെ, അല്ലെങ്കില്‍ 'മ' ഫോര്‍ 'മത്തങ്ങ' എന്നതിനു പകരം 'മതം' എന്നും, 'ന' ഫോര്‍ 'നല്ലത്' എന്നതിനു പകരം 'നാറ്റം' എന്നും 'നയന്‍താര' എന്നുമൊക്കെ പഠിപ്പിക്കുന്ന ചില മാഷന്മാരെപ്പോലെ, രാഷ്ട്രീയക്കാരിലും ചില കത്തികളും, നാറ്റങ്ങളുമൊക്കെയുണ്ടെന്നു കേരളം മുഴുവന്‍ വാദിച്ചിട്ടും, അതേറെക്കുറെ ഉള്ളിന്റെ ഉള്ളില്‍ അംഗീകരിച്ചിട്ടും, പബ്ലിക്കായിട്ടംഗീകരിക്കാതെ ഇതുവരെ ഞാന്‍ പിടിച്ചു നിന്ന. ഇപ്പോഴെന്താ പിടിവിട്ടോ എന്നു ചോദിച്ചാല്‍; ഇത്രയായിട്ടും പിടിവിടാതിരിക്കാന്‍ ഞാന്‍ മനുഷ്യരൂപമുള്ള ഉടുമ്പുകളില്‍ പെട്ടവനോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ പൊട്ടക്കണ്ണനായ അനുയായിയോ അല്ല എന്നാണുത്തരം! മരുന്നില്ലാത്ത രോഗങ്ങളായ അസൂയയും കഷണ്ടിയും നന്നേ ചെറുതെങ്കിലും എന്തിനും പോന്ന ഒരു നാവും മാത്രം കൈമുതലായുള്ള ഒരവതാരം മനുഷ്യ രൂപംപൂണ്ട്, മന്ത്രി വേഷത്തില്‍ സുധാകരന് എന്ന പേരില്‍ നാടായ നാടു മുഴുവന്‍ നാറിയും നാറ്റിച്ചും നടക്കുമ്പോള്‍ അതംഗീകരിക്കാതെ തരമില്ലല്ലോ?
അത്രത്തോളം എത്തില്ലെങ്കിലും, അത്രമേല്‍ നാണം കെട്ടിട്ടില്ലെങ്കിലും എന്റെ നാട്ടിലുമുണ്ടൊരു വിദ്വാന്. പേര് രാജു കടവാള്‍! പഞ്ചായത്തിലെ ഞങ്ങളുടെ 'ഡി' വാര്‍ഡിന്റെ പ്രതിനിധി! പഞ്ചായത്തെലക്ഷന്‍ കാലത്ത് മതിലുകളായ മതിലുകളും പോസ്റ്ററുകളായ പോസ്റ്ററുകളും മുഴുവന്‍ നിറഞ്ഞു നിന്ന "രാജു കടവാള്‍; എടത്തലയുടെ പടവാള്" എന്ന മുദ്രാവാക്യമാണ് തെങ്ങുകയറ്റ ചെത്തുതൊഴിലാളിയായിരുന്ന രാജുവിനെ ജയിപ്പിച്ചത് എന്ന് പാര്‍ട്ടി മതം. കുറച്ചുകൂടി പിന്നില്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടിലേക്കിറങ്ങി നോക്കിയാല്‍ 'കടവാള്‍' എന്ന പേരിന്റെ ഉല്‍ഭവം ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതായിക്കാണാം;ഒരിക്കല്‍ രാജു രാവിലത്തന്നെ ചെത്തി കുടം കമഴ്ത്തിയ മാക്കോതയുടെ തെങ്ങില്‍ വൈകുന്നേരം കള്ളൂറ്റാന്‍ കയറി. മുകളില്‍ കയറി നിറകുടം കണ്ടപ്പോള്‍ പതിവിലേറെ ക്ഷീണിതനായിരുന്ന രാജുവിനൊരു പൂതി। "ഇന്നൊരു ദിവസം ഷാപ്പില് കൊടുക്കുന്ന അളവു കുറഞ്ഞാലും വേണ്ടില്ല; കുറച്ചു മോന്തിക്കളയാം. മൊതലാളി ചോദിച്ചാ കുടം പൊട്ടിപ്പോയി എന്നു കാച്ചാം." രാജു ആ കുടം കള്ള് അപ്പാടെ അകത്താക്കി! ക്ഷീണിതനായിരുന്നതിനാലാവണം രാജു തെങ്ങിന്റെ മുകളിലിരുന്ന് പൂസായി. മാക്കോതയുടെ തെങ്ങിന് മുകളിലെ പൂസ് അതിന്റെ പാരമ്യതയിലെത്തിയപ്പോളല്ലേ പുകില്. താന്‍ തെങ്ങിന്റെ മുകളിലാണോ, അതല്ല തെങ്ങിന് ചോട്ടിലാണോ ഇരിക്കുന്നതെന്നൊരു കണ്ഫ്യൂഷന്! ഏതായാലും, തെങ്ങിന്റെ മുകളിലൊന്നുമല്ല, തെങ്ങിന്റെ ചോട്ടില് തന്നെയാണ് താന്‍ നിലയുറപ്പിച്ചിട്ടുള്ളത് എന്ന് രാജു എന്തോഅടിസ്ഥാനത്തില്‍ ഉറപ്പിക്കുകയും ചെയ്തു. അല്പം കഴിഞ്ഞപ്പോള്‍ ജോലിയോടുള്ള ഉത്തരവാദിത്തബോധം പെട്ടെന്നു കലശലായതിന്റെ ഫലമായി "എന്റെ കുര്വായൂരപ്പാ॥മാക്കോതയുടെ തെങ്ങേല് കേറേണ്ട ഡൈം കഴിഞ്ഞല്ലോ" എന്നോര്‍ക്കുന്നതും. പിന്നെയോ॥? ഇരുന്ന ഇരിപ്പില്‍ നേരെ തല കീഴ്ക്കാംപാടായി, കുത്തിച്ചാരിവച്ച ഒലക്കയിലൂടെ പന്നിയെലി താഴേക്കിറങ്ങും പോലെ, തെങ്ങിന്റെ മുകളില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ തുടങ്ങി! രാജുവിന്റെ ബോധത്തില്‍ ഇപ്പോള്‍ കക്ഷി തെങ്ങിലേക്ക് വലിഞ്ഞു കയറുകയാണ്. തെങ്ങിന്റെ ബോധത്തില്‍ നേരെ തിരിച്ചും. ആ 'കയറ്റ'ത്തിന്റെ അവസാനം രാജു ലക്ഷ്യത്തിലെത്തി. ഇപ്പോള്‍ രാജുവിന്റെ ബോധത്തില്‍ രാജു തെങ്ങിന്റെ മുകളിലാണ്, തെങ്ങിന്റെ ബോധത്തില്‍ രാജു തെങ്ങിന്റെ കടക്കലും!
രാജു, രാവിലെ വച്ച കുടം തപ്പാന്‍ തുടങ്ങി। കുടം കുറച്ചു മുന്‍പ് താന്‍ കാലിയാക്കി തെങ്ങിന് മുകളില്‍ തന്നെ ഭദ്രമായി വച്ചിട്ടുണ്ടെന്നും താനിപ്പോള്‍ തെങ്ങിന്റെ കടക്കലാണ് കുടത്തിനായി തപ്പുന്നതെന്നും മനസ്സിലാകാതെ രാജുവിനു കലി കയറി. "ഒരു കൊടം വച്ചാ നിനക്കു നോക്കാന്‍ വയ്യ അല്ലേടാ॥ ഫുല്ലേ!" തെറി തെങ്ങിനോടാണ്.. രാജു അരയിലെ കൊടുവാളൂരി തെങ്ങിന്റെ കടക്കല്‍ ആഞ്ഞാഞ്ഞുവെട്ടാന്‍ തുടങ്ങിയെന്നും, ഇതുകണ്ട മാക്കോതയും കെട്ട്യോള് മേര്യേടത്തിയും മക്കളും ഓടിവന്ന് രാജുവിനെ പിടിച്ച് വെട്ടവസാനിപ്പിച്ചു എന്നും ചരിത്രം. ആ സംഭവം ആ മഹാനു നല്കിയ പേരാണ് രാജു കടവാള്‍. തെങ്ങിന്റെ കടക്കല്‍ കൊടുവാളു വച്ചവന് എന്ന് വിശദീകരണം..! സംഗതി എന്തായാലും രാജുവിനെ പ്രശസ്തനാക്കിയതിലും പിന്നീട് തെരഞ്ഞെടുപ്പില്‍ സീറ്റ് തരപ്പെടുത്തിയതിലും വിജയശ്രീലാളിതനായി പഞ്ചായത്ത് മെംബറായതിലും ഒക്കെ ആ പേരുവഹിച്ച പങ്ക് ചില്ലറയൊന്നുമല്ല!
സത്യത്തില്‍ ഇതെഴുതിത്തുടങ്ങിയപ്പോള്‍ കടവാളിന്റെ ചിത്രമോ പേരിന്റെ ചരിത്രമോ വിവരിക്കലായിരുന്നില്ല ലക്ഷ്യം। പക്ഷെ ചാണാന്‍ ചവിട്ടാതെ പശുവിനെ ചവിട്ടിക്കാനാവില്ല എന്നതുപോലെ ഞാന്‍പോലുമറിയാതെ പറഞ്ഞുപോയതാണാ ചരിത്രം. രാജുവിന്റെ തന്നെ പ്രസംഗങ്ങളിലെന്നപോലെ വേണ്ടാത്തതും വേവലാതികളും ഒക്കെ പരത്തിപ്പറഞ്ഞ്, അനുവദിക്കപ്പെട്ട സമയം തീരാറാകുമ്പോള്‍ "ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് ഞാന്‍ വിഷയത്തിലേക്കു കടക്കട്ടെ" എന്ന ഡയലോഗോടെ ഞാന്‍ വിഷയത്തിലേക്കു വരാം. മാന്യ അധ്യക്ഷന്മാര് ദയവു ചെയ്ത് കുഞ്ചിക്കഴുത്തിനു പിടിച്ചു പുറത്താക്കരുത്, ശ്രോതാക്കള്‍ കൂക്കിവിളിക്കരുത്!
അങ്ങനെ ആ ചരിത്രമൊക്കെ പിന്നിട്ട് രാജു സ്ലോമോഷനിന്‍ പഞ്ചായത്തുമെംബര്‍ കസേരയില്‍ കയറി നെരങ്ങാന്‍ തുടങ്ങി। അക്കാലത്താണ് ശമ്പളമില്ലാതെ പട്ടിണിയും പരിവട്ടവുമായി സ്റ്റെതസ്കോപ്പ് കഴുത്തിലിടാന്‍ പോലും ആവതില്ലാതെ നാട്ടിലെ ഗവ: ഡോക്ടര്‍മാര്‍ വേതന വര്‍ദ്ധനക്കായി സമരവുമായി രംഗത്തത്തുന്നത്. എടത്തല പഞ്ചായത്ത് കവലയില്‍ ഡോക്ടര്‍മാരുടെ സംഘടനയായ 'എഡാ' (എടത്തല ഡോക്ടേര്‍സ് അസോസിയേഷന്) നടത്തുന്ന പൊതുയോഗം ഉല്‍ഘാടനം ചെയ്യേണ്ടിയിരുന്ന പഞ്ചായത്തു പ്രസിഡന്‍ഡ് ഗോപാലന് കുഞ്ചാട്ടിനെ തലേന്നു രാത്രി സുമതീടെ വേലിക്കരികിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും കരണ്ട് പിടിച്ച് മെഡിക്കല്‍ ട്രസ്റ്റില്‍ അഡ്മിറ്റായതിനാല്‍ ആ കര്‍ത്തവ്യം നിര്‍വഹിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് നമ്മുടെ സ്വന്തം "എടത്തലയുടെ പടവാളായ" കടവാളിനാണ്.ഡോക്ടര്‍മാരല്ലേ, പലര്‍ക്കും യോഗശേഷം സിനിമക്കും, മൂന്നാറിലെ എസ്റ്റേറ്റിലുമൊക്കെ പോകാനുള്ളത്കൊണ്ട് രാവിലെ കൃത്യം ഒന്‍പതു മണിക്ക് പൊതുയോഗം ആരംഭിച്ചു. സ്റ്റേജില്‍ വമ്പന്‍ ബാനര്‍ "ഡോക്ടര്‍മാരുടെ വേതനവര്‍ദ്ധന"! കൃത്യസമയത്തെത്തിയാല്‍ "ശേയ്, ലവനു ഒരു ജോലീല്ലാട്ടാ..ഫ്രീയാ" എന്നു നാട്ടുകാര്‍ വിചാരിക്കും എന്നതിനാല്‍ മുന്‍കൂട്ടി തീരുമാനിച്ചപോലെതന്നെ കടവാളെത്താന്‍ പത്തുമിനിട്ട് വൈകി. എത്തിയ ഉടന്‍ സദസ്സിനു നേരെ കൈവീശിക്കാണിച്ച് വേദിയിലെ തന്റെ കസേരയില്‍ കക്ഷി ഉപവിഷ്ടനായി, അടുത്തിരുന്ന "എഡാ"യുടെ പ്രസിഡന്റ് ഡൊ।കുഞ്ഞാലിയോടു ചോദിച്ചു; "എന്താ വിഷയം?" "ഡോക്ടര്‍മാരുടെ വേതന വര്‍ദ്ധന.." ഡോ.കുഞ്ഞാലി സൂചന കൊടുത്തു.
"നമ്മുടെ ഉല്ഘാടകന് പഞ്ചായത്തു പ്രസിഡന്റ് കരണ്ടു പിടിച്ച് ആശുപത്രിയിലായതിനാല്‍ യോഗം ഉല്‍ഘാടനം ചെയ്യാന്‍ എടത്തലയുടെ പടവാളായ രാജു കടവാള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്; നമ്മോട് രണ്ടു വാക്ക് സംസാരിക്കാനും യോഗം ഉല്‍ഘാടനം ചെയ്യാനുമായി അദ്ദേഹത്തെ ആദരപൂര്‍വ്വം ക്ഷണിക്കുന്നു।" അധ്യക്ഷന്‍ പറഞ്ഞവസാനിപ്പിച്ചതും, രാജു നിവര്‍ന്നെഴുന്നേറ്റ് ഷര്‍ട്ടു വലിച്ചു താഴ്ത്തി പ്രസംഗ പീഢത്തിലേക്ക് ചെന്നു। വായ്ക്കടുരികിലേക്ക് മൈക്ക് പിടിച്ചു നീക്കി, രണ്ടു മുട്ടുമുട്ടി തൊണ്ടയനക്കി പറഞ്ഞു തുടങ്ങി।
"പ്രിയപ്പെട്ട ഡോക്ഡര്‍മാരേ; സദ്സ്സിലുള്ള സാമൂഹ്യരേ....!ഈ സമരം ഒരു മഹാസമരമാണ്. സമരത്തിന്റെ വിഷയം വളരെയേറെ മഹത്തായതാണ്. സത്യത്തില്‍ കുറേകാലമായി എന്റെ മനസിലും കിടന്നു വിങ്ങിയിരുന്ന ഒരു പ്രശ്നമാണ് ഇത് എന്ന് ഞാന്‍ നിങ്ങളോട് തുറന്നു പറയാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ചുപറയാന്‍ എനിക്കു കിട്ടിയ ഈ അവസരം ഞാന്‍ മുതലാക്കുകതന്നെ ചെയ്യും।
പ്രിയപ്പെട്ട നാട്ടുകാരേ, അമ്മമാരേ പെങ്ങന്മാരേ! നമുക്കൊരു തലവേദനവന്നാല്‍, അല്ലെങ്കില്‍ കല്ലില്‍ തട്ടി കാലൊന്നു മുറിഞ്ഞാല്‍, എന്തിനധികം നമ്മുടെ ഭാര്യമാര്‍ക്ക് പ്രസവവേദന വന്നാല്‍ പോലും നാം ഓടിച്ചെല്ലുന്നത് ഈ ഡോക്ടര്‍മാരുടെ അടുത്തേക്കാണ്. അവര്‍ നമുക്ക് അതിനുള്ള മരുന്നുകളും, കുത്തിവപ്പികളും തരുന്നു. പക്ഷെ॥നാം ഒരു കാര്യം ആലോചിച്ചിട്ടുണ്ടോ?...ഈ പാവപ്പെട്ട ഡോക്ടര്‍മാരുടെ വര്‍ദ്ധിച്ചുവരുന്ന 'വേദന'കളെക്കുറിച്ച് നമ്മളാരെങ്കിലും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടോ? ഇല്ല എന്നതാണ് വാസ്തവം। അവരും നമ്മളെപ്പോലെ മജ്ജയും മാംസവുമുള്ള മനുഷ്യന്മാരല്ലേ? അവര്‍ക്കുമുണ്ടാകില്ലേ 'വേദനാ'...? ഏതായാലും ഡോക്ടര്‍മാരുടെ വര്‍ദ്ധിച്ചുവരുന്ന വിവിധതരം 'വേദനകള്‍' നമ്മുടെ നാടിന്റെയും സംസ്ഥാനത്തിന്റെയും, ഇന്ത്യയുടെയും, ലോകത്തിന്റെ തന്നെയും ഒരു പ്രധാനപ്രശ്നമായി ഉയര്‍ത്തിക്കാട്ടാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്! എനിക്ക് എന്റെ പ്രിയപ്പെട്ട നാട്ടുകാരോടു പറയാനുള്ളത്, ഇനിമുതല്‍ നിങ്ങള്‍ തലവേദനയോ, തൊണ്ടവേദനയോ, നടുവേദനയോ അല്ലെങ്കില്‍ പ്രസവവേദനയോ സഹിക്കാനാകാതെ ഡോക്ടര്‍മാരുടെ അടുത്ത് ചെല്ലുമ്പോള്‍ ആ പാവങ്ങളോട് ഒരു ചോദ്യം ചോദിക്കാന്‍ മറക്കരുത്॥"അല്ലയോ ഡോക്ടര്‍; താങ്കള്‍ക്ക് എന്തങ്കിലും വേദനയുണ്ടോ?" ഒരു പൗരന് എന്ന നിലയില്‍ അത് നമ്മളുടെ ബാധ്യതയാണ് ഉത്തരവാദിത്തമാണ്...!ഞാന്‍ അധികം ദീര്‍ഘിപ്പിക്കുന്നില്ല ഡോക്ടര്‍മാരുടെ 'വേദന' കുറക്കുന്നതിനും ഒരുവേള അതില്ലാതാക്കുന്നതിനും വേണ്ടീയുള്ള ഈ സമരം ഔപചാരികമായി ഉല്‍ഘാടനം ചെയ്തതായി ഞാനിതാ പ്രഖ്യാപിക്കുന്നു ....ജയ്ഹിന്ദ്!"
വേദിയിലുള്ള ഡോക്ടര്‍മാരും സദസ്സിലുള്ള രോഗികളും മുണ്ടാട്ടം മുട്ടിയിരിക്കെ പ്രാസംഗികന്റെ പാര്ട്ടിക്കാര് ആവേശത്തില്‍ കരഘോഷം മുഴക്കെ, വെപ്രാളം പിടിച്ച അധ്യക്ഷന്‍ മൈക്കിലൂടെ ഉച്ഛത്തില്‍ വിളിച്ചു പറഞ്ഞു "വരാനിരിക്കുന്ന പ്രാസംഗികരുടെ ശ്രദ്ധക്ക്...'ത' തെറ്റിപ്പോകരുത്..തത്തമ്മേടെ തായാണ്..കടവാളിന്റെ തായല്ല!.."