Thursday, May 28, 2009

പീഢനം അച്ഛന്‍ വക; അമ്മ ഒരുവഹ..!

പണ്ട്പണ്ടല്ല, ഈയടുത്ത്; കോട്ടയത്തൊരിടത്ത്, പത്താം ക്ലാസ്സുകാരിയായ മകളെ പഠിപ്പിക്കാന്‍ അച്ഛന് വലിയ ഉത്സാഹം! വൈകുന്നേരമായാല്‍ മകളുടെ പഠനമുറിയില്‍ അച്ഛന്‍ പഠിപ്പിക്കലോടു പഠിപ്പിക്കല്‍! അമ്മക്ക് സന്തോഷം.! പഠിപ്പിച്ച് പഠിപ്പിച്ച് അവസാനം കുട്ടിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലത്രെ!കാരണമെന്താണെന്നല്ലേ? ഗര്‍ഭം! ബയോളജിക്ക് അച്ഛന്‍ കൊടുത്ത പ്രാക്ടിക്കല്‍ ക്ലാസ്സിന്റെ റിസല്‍ട്ടാണത്രേ ആ A+ ഗര്‍ഭം..! ഹൊ!

മലയാളക്കരയില് ‍ഇത് പീഢനങ്ങള്‍ വിളയുന്ന കാലം! കുടുംബങ്ങളുടെ നെടുംതൂണിളക്കിയും അടിത്തറ പൊളിച്ചും വരെ പീഢനങ്ങളുടെ ചൊറിയണങ്ങള്‍ മുളപൊട്ടുന്നത്, നോക്കാനാളില്ലാതെ ചീഞ്ഞുപോയ നമ്മുടെ ആര്‍ഷ സംസ്‌കാരത്തിന്റെ വളത്തിലാണ്. അച്ഛനോടൊപ്പം മകളെയും, സഹോദരനൊപ്പം സഹോദരിയെയും തനിച്ചാക്കി അമ്മ കല്ലുചുമക്കാന്‍ പോകുന്നത് ആ സംസ്‌കാരം പിതൃ-പുതൃ, സഹോദര ബന്ധങ്ങളില്‍ പരസ്പര സം‌രക്ഷണത്തിന്റെയും വാത്സല്യാദരങ്ങളുടെയും മുഖവും ആത്മാവുമാണു നട്ടുമുളപ്പിച്ച് വേരുപിടിപ്പിച്ചെടുത്തത് എന്നതുകൊണ്ടാണ്.

ആ സംസ്‌കാരത്തിന്റെ മറവില്‍, ആ വിശ്വാസം മുതലെടുത്തുകൊണ്ടാണ് ഇന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ പീഢനങ്ങളും വാണിഭങ്ങളും നടക്കുന്നത് എന്നു വായിക്കുമ്പോള്‍, സ്നേഹനിധിയായ ഭാര്യ അറേബ്യന്‍ മണിമാളികയുടെ പിന്നാമ്പുറത്തെങ്ങോ പുറംലോകം കാണാതെ, അറബികളുടെ ആട്ടും ചവിട്ടുമേറ്റ് തനിക്ക് മരുന്നു വാങ്ങാനയക്കുന്ന കാശ്കോണ്ട് തേവിടിശ്ശിയെത്തേടിപ്പോയ അധമനായ ഭര്‍ത്താവിന്റെ കൊടും വഞ്ചന എത്ര നിസ്സാരം എന്നു പറഞ്ഞുപോകുന്നു!

പീഢനങ്ങളും കൊടും വഞ്ചനകളും കേരളക്കരയാകെ മുളച്ചുപോങ്ങാന്‍പാകത്തിന് വിത്തുപാകിയതാരാണ്? അതിനു വളമാകാന്‍ പാകത്തിന് നമ്മുറെ പാരമ്പര്യ സംസ്കാരം വേരറുത്ത് ചീയിച്ചു കളഞ്ഞതാരാണ്? പാശ്ചാതനും അവന്റെ സം‌സ്‌കാരവും എന്നൊറ്റവാക്കില്‍ പറഞ്ഞാല്‍ ഉത്തരം പൂര്‍ണ്ണമായില്ല. ടെലിവിഷനും, ഇന്‍‌റ്റര്‍നെറ്റും, മൊബൈല്‍ഫോണും തുടങ്ങിയ ശാസ്ത്ര സാങ്കേതിക വിദ്യകളാണിതിനൊക്കെ ഉത്തരവാദി എന്നു പറയുന്നവര്‍ പണ്ടാരമടങ്ങട്ടെ! സിനിമയും സീരിയലുകളും എന്നു പറഞ്ഞാലും ശാരിയാവില്ല. ഒരു കാര്യം സമ്മതിക്കാം, ഇതിലെല്ലാം നന്‍‌മയോളമോ, അതില്‍കൂടുതലോ തിന്‍‌മയുണ്ട്! പക്ഷെ ഒതളങ്ങ കഴിച്ച് ഒരു ‍കുട്ടി മരിച്ചാല്‍ ഒതളങ്ങയെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നവന്‍ പമ്പര വിഡ്ഢിതന്നെ! അതുകഴിച്ച കുട്ടിക്ക് ഒതളങ്ങ വെഷമാണെന്നറിയുകയോ അറിയാതിരിക്കുകയോ ചെയ്യട്ടെ! അവന്റെ പരിസരങ്ങളില്‍ ആ ഒതളങ്ങ നട്ടുപിടിപ്പിച്ചവരും, ഒതളങ്ങയുടെ പരിസരങ്ങളില്‍ അവനെ വിലക്കാതിരുന്നവരുമാണ് കുറ്റക്കാര്‍!

അതെ; എന്റെ കുട്ടി ഏതു സംസ്‌കാരം സ്വീകരിക്കണം എന്നു തീരുമാനിക്കുന്നവര്‍! അവര്‍ ടെലിവിഷനും, ഇന്റര്‍നെറ്റും എങ്ങനെവേണം ഉപയോഗിക്കാന്‍ എന്നു പഠിപ്പിക്കേണ്ടവര്‍, അതില്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയും ബാധ്യതയുമുള്ളവര്‍! അവര്‍‌ക്ക് കൈവിരലുകളും കാതുമുറക്കുന്നതിനു മുന്‍‌പ് വഴുക്കലും പടുകുഴികളുമുള്ള അനിയന്ത്രിത ബന്ധങ്ങളുടെ ലോകത്തേക്കുള്ള മൊബൈല്‍ഫോണ്‍ എന്ന താക്കോല്‍ നല്‍കണോ ചിന്തിക്കേണ്ടവര്‍! ഒതളങ്ങ വിഷമാണു മക്കളേ എന്നു പറഞ്ഞു പറഞ്ഞ്, വിലക്കി നിര്‍ത്തേണ്ടവര്‍! അനുസരിച്ചില്ലെങ്കില്‍ ശിക്ഷിക്കേണ്ടവര്‍. പാശ്ചാത്യന്റെ പെണ്‍കുട്ടി, കാമുകന്റെ കാറില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും വേണം കാറുള്ള കാമുകന്‍ എന്നു പറയാതിരിക്കാന്‍ പാകത്തിന് ആ സംസ്‌കാരത്തോട് അറപ്പും നമ്മുടെ സംസ്‌കാരത്തോട് അടുപ്പവും അവരുടെ മനസ്സില്‍ കുഞ്ഞുപ്രായത്തിലേ വളര്‍ത്തിയെടുക്കേണ്ടവര്‍! അവരാണു കുറ്റക്കാര്‍..!

ഇനി;ഈ "അവര്‍" എന്നാല്‍ ആരാണ് എന്നു ചോദിച്ചാല്‍ "അമ്മയും അച്ഛനും" എന്ന് തെറ്റാതെ ഉത്തരം പറയാത്തവര്‍‌ക്ക് വേണ്ടി മക്കള്‍തന്നെ കരുതി വക്കുന്നുണ്ട്; വൃദ്ധസദനങ്ങളും, വീടിന്റെ പിന്നാമ്പുറത്തെങ്ങോ ഒരു കുഞ്ഞ് ഒറ്റമുറിയും!

Wednesday, May 27, 2009

കാള്‍ മീ മിസ്റ്റര്‍ മലയാളി

ഇന്നലെ ഒരു ഹൈദരാബാദി എന്നോടു ചോദിച്ചു? "ആര്‍ യു മല്ലു?"

"പോയിപ്പണിനോക്കെടാ പുല്ലേ" എന്നതിന്റെ ഇംഗ്ലീഷോ ഹിന്ദിയോ പെട്ടെന്നു കിട്ടാതിരുന്നത് കൊണ്ട് ഞാന്‍ തിരിച്ചു ചോദിച്ചു "ആര്‍ യു ഹൈദ്രൂ..?"

"വാട്ട്..?" എന്നായി അയാള്‍!

"കാള്‍ മീ മിസ്റ്റര്‍ മലയാളി..ഓ.ക്കേ!?" അയാള്‍ക്ക് സമാധാനമായി... എനിക്കും..!

എന്തൊരു കഷ്ടമാണിതെന്നു നോക്കണേ! ഇന്ത്യയിലെ വേറെയൊരു ഭാഷക്കാര്‍ക്കും ഈയൊരു ഗതികേടുണ്ടായിക്കാണില്ല! തെലുങ്കന്‍‌മാരെ "തെല്ലൂ" എന്നോ ഗുജറാത്തികളെ "ഗുജ്ജൂ" എന്നോ പഞ്ചാബികളെ "പഞ്ചൂ" എന്നോ കന്നടക്കാരെ "കന്നൂ" എന്നോ ആരും വിളിക്കാറില്ല. "ഹിന്ദു" എന്നത് "ഹിന്ദി" സംസാരിക്കുന്നവര്‍ക്കുള്ള ഇരട്ടപ്പേരുമല്ല? പിന്നെ മലയാളികള്‍ മാത്രം എന്തിനിങ്ങനെ ഈ മൈഗുണാപുരത്തെ പേരാല്‍ വിളിക്കപ്പെടണം?

ഇതിന്റെ അപകടവും അപമാനവും എത്രത്തോളമുണ്ടെന്നറിയണമെങ്കില്‍ ഗൂഗിളില്‍ പോയി എം.അ.എല്‍.എല്‍.യു എന്ന് ടൈപ്പ് ചെയ്ത് നോക്കിയാല്‍ മതി! ഹോട്ട് ഗേള്‍, മസാല, ഹോട്ട് വീഡിയോ, കുന്തം, കൊടച്ചക്രം..തുടങ്ങിയ വിശേഷാല്‍ പതക്കങ്ങളോടെയല്ലാതെ അഭിമാനിയായ മലയാളികള്‍ക്ക് ഏതോ കുബുദ്ധി ചാര്‍ത്തിയ ആ പേരിനെ കാണാനേ കഴിയില്ല!അത് സോള്‍ജിയര്‍ എന്നവാക്കിനൊപ്പം ഒരു സ്ഥലത്തും പ്രയോഗിച്ചുകാണാത്തത് എന്തുകൊണ്ടാണ്? രക്തസാക്ഷികളേയും, പണ്ഢിതവര്യന്‍‌മാരെയും ആ പദം കൊണ്ടഭിസബോധന ചെയ്തു കാണുന്നില്ല. കര്‍ത്താവിന്റെ സുവിശേഷകരായ വിശുദ്ധമണവാട്ടികളുടെ പേരിനോടൊപ്പവും അടുത്തകാലം വരെ ആ പദം പ്രയോഗിച്ചു കണ്ടിട്ടില്ല; ആലുവക്കടുത്ത് ഒരു അവിശുദ്ധകന്യക ഡ്രൈവറില്‍ നിന്നു 'സുഖശേഷം' സ്വീകരിച്ചപ്പോള്‍ മാത്രം അവരെ 'മല്ലു നണ്‍' എന്നു വിശേഷിപ്പിച്ചു കണ്ടു; നോണ്‍സെന്‍സ്..!

അപ്പോള്‍ പിന്നെ എന്നേക്കാള്‍ ഒരര്‍ത്ഥത്തിലും യോഗ്യനല്ല എന്നു എനിക്കു തോന്നിയ ഒരാള്‍ എന്നെ ആ പദം കൊണ്ടഭിസംബോധന ചെയ്താല്‍ അയാള്‍ക്കുമുന്നില്‍ ഞാന്‍ വില്ലുപോലെ വളയണോ അതോ പോടാ പുല്ലേ എന്നു വിളിക്കണോ? ഇനി എന്നേക്കാള്‍ എന്തുകൊണ്ടൂം യോഗ്യനും മാന്യനുമായ ഒരാളാണ് എന്നെ അങ്ങനെ വിളിക്കുന്നങ്കില്‍ ഇതിനേക്കാള്‍ അമാന്യമായിരിക്കും എന്റെ പ്രതികരണം..! കാര്യമൊക്കെ ശരി മാന്യാ..പക്ഷെ മാന്യന്‍ മാന്യന്റെ സ്ഥാനത്തു നില്‍ക്കണം..പ്രത്യേകിച്ച് ലോകമാന്യ മലയാളിയുടെ കാര്യത്തില്‍. :)

ഈ പേരു വീണുകിട്ടിയത് മലയാളികളുടെ കയ്യിലിരിപ്പിന്റെ ഫലമാണോ അതോ വിദേശമലയാളികളുടെ പെരുപ്പത്തിലും പെരുമയിലും അസൂയപൂണ്ട മറ്റവന്‍‌മാരുടെ പണിയാണോ എന്നൊന്നും എനിക്കറിയില്ല. പാരവപ്പില്‍‍ നമ്മള്‍ ഒട്ടും പിറകിലല്ലോ? ഇതല്ല ഇതിനേക്കാള്‍ മോശമായ ഒരുപാടു പേരുകള്‍ കൊണ്ടു വിളിക്കപ്പെടാന്‍ മാത്രം കൊട്ട കണക്കിന് ശരിയല്ലാത്ത കയ്യിലിരിപ്പുകളുമായി പലരാജ്യങ്ങളിലേക്കും ഊര്‍ന്നിറങ്ങിയവരാണ്‍ നമ്മള്‍..! മുകേഷ് ചോദിക്കുന്നതുപോലെ.."ചെറ്റത്തരത്തിനും ഒരു മാന്യതയില്ലേടേ..?"

ഇത്രയും പറഞ്ഞത് 'മല്ലൂ' എന്ന ഈ വിളിയില്‍ ഉദ്ദേശ്യശുദ്ധിയില്ല എന്നുമാത്രമല്ല അശുദ്ധോദ്ദേശങ്ങള്‍ മാത്രമാണുള്ളത് എന്നു നാം ചുമ്മാ ഒന്നു മനസ്സിലാക്കിവക്കാന്‍ വേണ്ടീയാണ്. ഇനിയെങ്കിലും ആ വിളികേട്ട് പൊട്ടനെപ്പോലെ ഇളിച്ചുകൊണ്ടു നിന്നേക്കരുതെന്നേ പ്രിയപ്പെട്ട ശ്രീ & ശ്രീമതി മലയാളികളോട് ചുമ്മാതാണെങ്കിലും എനിക്കു പറയാനുള്ളൂ. നമ്മുടെ കാര്യം പോകട്ടെ..നാണം കെടാന്‍ നമുക്കുള്ള മിടുക്കൊന്നും ലോകത്താര്‍ക്കുമുണ്ടാകില്ല! പക്ഷെ മലയാളക്കരയില്‍ ഇനിയും ചുണക്കുട്ടികളുണ്ടാകുകയാണെങ്കില്‍ ഒരുപാടു സമരങ്ങള്‍ക്കിടയില്‍ ഈ കളിപ്പേരിനെതിരെ കൂടി വിമോചനസമരം നടത്താന്‍ അവര്‍ക്ക് സമയം കിട്ടുമോ ആവോ..?

Monday, May 25, 2009

മാണിക്യക്കവലയിലെ ചായക്കട

ഇതു മാണിക്യക്കവല! എടത്തലയുടെ മാപ്പില്‍ ഏതാണ്ട് നെഞ്ചാങ്കൊട്ടയുടെ ഭാഗം. പണ്ടൊക്കെ തെരഞ്ഞെടുപ്പ് കാലത്ത് ഈ കവലയിലുള്ള ചെറുതും വലുതുമായ സകല കല്ലുകളും അപ്രത്യക്ഷമാകും. ഞങ്ങള്‍ കുട്ടികള്‍ക്ക്, റോട്ടിലേക്ക് ചാഞ്ഞ് കുലച്ചുനില്‍ക്കുന്ന മൂവാണ്ടന്‍ മാവിലെറിയാനോ, പെറ്റുകെടക്കുന്ന പട്ടിമടയില്‍ കോലിട്ടു കുത്തിയതിന് കടിക്കാനോടിക്കുന്ന കൊടിച്ചിപ്പട്ടിയുടെ തലമണ്ടക്കിട്ട് വീക്കാനോ പോലും ഒരു കല്ലിന്‍ കഷണം പോയിട്ട് മണ്ണാംകട്ടപോലും ആ സമയത്ത് ആ കവലയുടെ ചുറ്റുവട്ടത്തെങ്ങും കിട്ടില്ല. കല്ലുകളെല്ലാം കൂടി ആലുവയില്‍ കൈപ്പത്തിയുടെ തെരഞ്ഞെടുപ്പ് ജാഥയില്‍ പങ്കെടുക്കാന്‍ പോകുന്നതൊന്നുമല്ല. അതെല്ലാം ഒരു കാക്കയുടെ വേലയാണ്. പണ്ട് മണ്‍കുടത്തിലെ കുറഞ്ഞവെള്ളത്തിലേക്ക് കല്ലുകള്‍ പെറുക്കിയിട്ട് വെള്ളം പൊങ്ങിവന്നപ്പോള്‍ കുടിച്ചര്‍‍മ്മാദിച്ച ആ പഴയ കാക്കയല്ല. ഇത് കവലയില്‍ ചായക്കടനടത്തുന്ന, ഇന്നത്തെ മഅദനിയുടെ മങ്ങിയ കോപ്പിയും, അത്രത്തോളം ഉശിരനുമായ ബീരാന്‍ കാക്ക!

തെരഞ്ഞെടുപ്പിന് കൊടിപൊങ്ങി കൊട്ടുണരുന്നതോറെ പുള്ളിക്കാരന്‍ കവലയിലും ചുറ്റുവട്ടത്തുമുള്ള സകല കല്ലുകളും, പട്ടിക്കാട്ടമടക്കമുള്ള കല്ലുപോലത്തതുമെല്ലാം പെറുക്കി ചാക്കില്‍ കെട്ടി വീടിന്റെ പിന്നിലുള്ള ചായ്പില്‍ കൊണ്ടുപോയി പാത്തുവക്കും. അല്ലെങ്കില്‍, കവലയുടെ ഒരു രാഷ്ടീയ വൈകാരിക പൈതൃകമനുസരിച്ച്, രാഷ്ട്രീയ ചര്‍‍ച്ചകള്‍ കോണ്‍ഗ്രസ്സില്‍ തുടങ്ങി, ലീഗുവഴി, മാര്ക്സിസ്റ്റ് പാര്‍ട്ടിയിലൂടെ കത്തിക്കയറി അവരുടെ തന്തക്ക് ഇവരും ഇവരുടെ തള്ളക്ക് അവരും വിവിധ പട്ടങ്ങളും ചാര്‍ത്തി, പരസ്പരം പിറന്നതിന്റെ ഹറാമും ഹലാലും സാക്ഷ്‌യപ്പെടുത്തി, ഫൈനല്‍ ആക്ഷനിലേക്കു കടക്കുന്നതോടെ ബി.കാക്കാടെ പലഹാരഭരണികളും, ചില്ലലമാരയും തുളച്ച്‌തകര്‍ത്ത് മിടുക്കന്മാരായ പല കല്ലുകളും ബോണ്ടകളുടെയും പരിപ്പുവടകളുടെയും കൂടെ ശയനം തുടങ്ങിയിരിക്കും!

അങ്ങനെ; ഇത്തരം തന്ത്രപൂര്‍‌വ്വമുള്ള ചിലനീക്കങ്ങളിലൂടെ കാര്യമായ പരിക്കുകളൊന്നും കൂടാതെ വലിയ തെറ്റില്ലാതെ ബീരാന്‍ കാക്ക കടനടത്തിവരുമ്പോഴാണ് കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂളയിലേക്ക് വിറക് വെട്ടുന്നത്. പതിവുപോലെ കക്ഷി കല്ലുകള്‍ പെറുക്കി ഒതുക്കി. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട്, കൈപ്പത്തിയുടെ സ്വന്തം ഇരിപ്പ് എം.എല്‍.എ 'മുഹമ്മദ് മത്തായി' (മദ്രസ ഉല്‍ഘാടനത്തിന് പോയതിന് രോഷംപൂണ്ട കൃസ്ത്യാനികള്‍ വെഞ്ചരിച്ച് കൊടുത്ത പേര്) കെട്ടിവക്കാന്‍ പോകുന്ന കാശ് ഊശിയാകാനുള്ള സകലവഴികളും സ്വയം ഒപ്പിച്ചിരുന്നു. അതില്‍ ഏറ്റവും താഴേ പടിയിലുള്ളതാണ് റോഡായ റോഡുകളെല്ലാം പൊട്ടിപ്പോളിഞ്ഞ് മാക്കാന്‍തവളകള്‍ക്കും നീര്‍ക്കോലികള്‍ക്കും മാത്രം ഉപകാരമുള്ളതായി മാറിയത്; അവയാണെങ്കില്‍ പ്രവാസികളെപ്പോലെയാണ്! ഇതുവരെ വോട്ടവകാശം ലഭിച്ചിട്ടില്ല! ഇങ്ങോട്ട് കിട്ടുന്ന ഉപകാരങ്ങളെല്ലാം വാരിക്കെട്ടിയെടുക്കുക എന്നല്ലാതെ നാടോ ഗവണ്മെന്റോ ഈ രണ്ടുകൂട്ടര്‍ക്കും യാതൊരു പരിഗണനയും കൊടുക്കാറില്ലല്ലോ? രാജ്യത്തിന്റെ ഭാഗദേയം ഈ നാലാംകൂലികളെന്തിനു നിശ്ചയിക്കണം?

പക്ഷെ! ഏറു കിട്ടാതിരിക്കാന്‍ മി.ബീരാന്‍ കല്ലുകള്‍ പെറുക്കിയതുപോലെ തോല്‍ക്കാതിരിക്കാനുള്ള സകലവേലകളും കൈപ്പത്തി മത്തായി ഇറക്കിത്തുടങ്ങി. കവലയില്‍ ഒരൊറ്റ കല്ലുപോലും അവശേഷിച്ചിട്ടില്ല എന്നുറപ്പുവരുത്തി വെള്ളീയാഴ്ച പള്ളിയിലേക്കു പോയ ബീ.കാക്ക തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ച ചങ്കും കരളൂം തകര്‍ക്കുന്നതായിരുന്നു! കവലയുടെ മൂന്നുഭാഗങ്ങളിലുമായി നല്ല വശങ്ങള്‍ കൂര്‍ത്തതും കൈപ്പിടിയിലൊതുങ്ങുന്നതുമായ മൂന്നു ലോഡ് സൊയമ്പന്‍ കരിങ്കല്ലുകള്‍! റോഡിന്റെ ശോചനാവസ്ഥയില്‍ രോഷം പൂണ്ട സാമാന്യജനത്തിന്റെ കണ്ണിലിടാന്‍ മത്തായിയിറക്കിയ പൊടിയായിരുന്നു ആ കല്ലുകള്‍! ഇറക്കിയ വേലകളില്‍ ഒടുക്കത്തെ വേല! രോഷവും സങ്കടവും, നിരാശയും നി:സ്സംഗതയും കലര്‍ന്ന മുഖത്തിന്റെ കീഴെ രക്താദിമര്‍ദ്ദം കേറി നടി ഷീലയുടെ ശ്വാസോച്ഛ്വാസത്തോടെ നിന്ന ബീരാന്‍ കാക്കയെ പള്ളിയില്‍ നിന്നിറങ്ങിയവരെല്ലാം സഹതാപത്തോടെ നോക്കിയെങ്കിലും പലരുടെയും മുഖത്ത് ഒരു മണകുണാപ്പന്‍ ചിരി വിടര്‍ന്നിരുന്നു.!

പിറ്റേ ദിവസം മാണിക്യക്കവല ഉണര്‍ന്നത് പുതിയൊരു കാഴ്ചയുമായാണ്! ചായക്കടക്കുമുന്നില്‍ പുതിയൊരു ബോര്‍ഡ്!

"പൊ.ജ. ശ്രദ്ധക്ക്! തെരഞ്ഞെടുപ്പ് പ്രമാണിച്ച് ബോണ്ട, പരിപ്പുവട വില്പ്പനയുണ്ടായിരിക്കുന്നതല്ല. ചായ ചില്ലുഗ്ലാസില്‍ കൊടുക്കുന്നതല്ല! പ്രൊപ്രൈറ്റര്‍ മി.ബീരാന്‍"

ഏതായാലും മൂന്നു ലോഡുകല്ലുകള്‍ ചായ്പ്പിലേക്കു മാറ്റിയാല്‍ വിവരമറിയും! സൊ॥ബീരാന്‍ കാക്ക പുതിയൊരു തന്ത്രം പ്രയോഗിച്ചു; ചില്ലുമാറ്റി। അഥവാ ചില്ലലമാരയും, ചില്ലുഗ്ലാസുകളുകടക്കം ചില്ലുമായി ബന്ധപ്പെട്ട സര്‍‌വ്വതും ചായ്പ്പിലേക്കു മാറ്റി. ഫലമോ; ഇപ്പോള്‍ കടയില്‍ സ്റ്റീല്‍ പാത്രങ്ങളും കാക്കയും മാത്രം ബാക്കി! ആളുകള്‍ കൂടാറില്ല; ചര്‍ച്ചകളില്ല, തെറിവിളികളില്ല; കവലയില്‍ മൂന്നു ലോഡു കല്ലുകളുണ്ടായിട്ടും ഒരൊറ്റ കല്ലുപോലും ആരാലും എറിയപ്പെട്ടില്ല! ചായകുടിക്കാന്‍ ആളുകള്‍ വന്നാലല്ലേ ഇതൊക്കെയുണ്ടാകൂ! കടിക്കാന്‍ ബോണ്ടയുണ്ടെങ്കിലല്ലേ ചായകുടിക്കാന്‍ ആളുകള്‍ വരൂ..!

അതോടേ നാട്ടിലാകെ പുതിയൊരു ചര്‍ച്ചക്ക് തുടക്കമായി! മുന്‍‌കാല തെരഞ്ഞെടുപ്പുകളിലെല്ലാം നടന്ന ആക്രമണങ്ങള്‍ക്കെല്ലാം കാരണം ബീരാന്റെ ബോണ്ടയാണ്! ചര്‍ച്ച ചൂടുപിടിക്കുകയും അതിന്റെ പേരില്‍ വീണ്ടൂം നിരവധി ആക്രമണങ്ങളുണ്ടാകുകയും അതെല്ലം അവസാനം ബീരാന്റെ അറസ്റ്റില്‍ കലാശിക്കുകയും ചെയ്തു!

"ബോണ്ടയാക്രമണം! മുഖ്യസൂത്രധാരന്‍ ബീരാന്‍ അറസ്റ്റില്‍"

മ।മ പത്രം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്! മാറാട്ടെ വര്‍ഗ്ഗീയ കലാപവും, കോയമ്പത്തൂര്‍ സ്ഫോടനവും പോലീസിന്റെ വക ഫ്രീയായിട്ടു കിട്ടി. ബീരാനെ കുടുക്കിയതിനു പിന്നില്‍ അപ്പുറത്തെ മലമുകളില്‍ മതമായം ചേര്‍ത്ത ചായക്കടനടത്തുന്ന കുഞ്ഞാലിയുടെ ഫിംഗര്‍പ്രിന്റ് കണ്ടവരുണ്ട്. ഏതായാലും പാവം ബീരാന് വിലപ്പെട്ട ഒന്‍പതുവര്‍ഷം ഒരുപ്പോക്കുപോയി! ഇതിനിടയില്‍ ചായക്കടയില്‍ വേണ്ടതും വേണ്ടാത്തതുമായ പല കച്ചവടങ്ങളും പലരും ചെയ്തു! അവസാനം നിരപരാധിയെന്നു പ്രഖ്യാപിക്കപ്പെട്ട് ജയില്‍മോചിതനായ ബീരാന്‍കാക്ക, ജയിലില്‍ നിന്നാര്‍ജ്ജിച്ച 'ആത്മ ബലത്തില്‍' ആരുടെയൊക്കെയോ കൂടെക്കൂടി അരിവാളോ, ചുറ്റികയോ ഒക്കെ വില്പ്പനതുടങ്ങിയെന്നൊ, ആ കച്ചവടം പൊട്ടിയെന്നോ ഒക്കെ കേള്‍ക്കുന്നു!

പക്ഷെ, മാണിക്യക്കവലയില്‍ കവലയില്‍ ഈ സംഭവങ്ങള്‍‌ക്കെല്ലാം ശേഷം ഇന്നേവരെ തെരഞ്ഞെടുപ്പ് കാലത്ത് ഒരൊറ്റചായക്കടയില്‍ പോലും ബോണ്ട വിറ്റിട്ടില്ല! അവിടങ്ങളിലെല്ലാം ഇപ്പോള്‍ ഒരറിയിപ്പ് കാണാം..
"പൊ.ജ.ശ്രദ്ധക്ക്, ബോണ്ട വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്..!"

Monday, May 18, 2009

ആയിരം പൂച്ചെണ്ടുള്ള മണവാട്ടി..!

വിമാനയാത്രകള്‍ സ്വപ്‌നങ്ങളില്‍ ഇടം പിടിച്ചിട്ട് കേവലം മൂന്നോ നാലോ കൊല്ലമേ ആയിട്ടുള്ളൂ. പക്ഷെ ഇപ്പോള്‍ ഞാന്‍ കാണുന്ന ഏറ്റവും നല്ലതും ഏറെ ഭീതിതവുമായ സ്വപ്നങ്ങളില്‍ വിമാനയാത്രകള്‍ക്ക് ഒരു ഹിറ്റ് സിനിമയുടെ പ്രതിച്ഛായയുണ്ട്. നല്ലതാകട്ടെ ഭീകരമാകട്ടെ സൂപ്പര്‍ ഹിറ്റും മെഗാഹിറ്റുമൊക്കെ വേറെയുണ്ട് കെട്ടോ. പക്ഷെ ഇപ്പോള്‍ പറയുന്നത് ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരമെന്നവണ്ണം, ഒന്നൊന്നര മാസം മുന്‍പ് പ്രിയതമയെ തൊട്ടരികിലിരുത്തി നാട്ടിലേക്കു പറന്ന ആ പറക്കലിന്റെക്കുറിച്ചാണ്!

പൊടിക്കാറ്റില്‍ മുങ്ങി മങ്ങിനിന്ന ദമ്മാമില്‍ നിന്നും പറന്നുയര്‍ന്ന എയര്‍‌ഇന്ത്യയുടെ ആ വിമാനം നെടുംബാശ്ശേരിക്കുമുകളില്‍ മൂളിമൂളി നിന്നത് എന്തുകാരണം കൊണ്ടാണെങ്കിലും എനിക്ക് വല്ലാതെ ബോധിച്ചു. പച്ചിലത്തോട്ടങ്ങളില്‍ നിറഞ്ഞപച്ചനിറത്തിന് മാതൃത്വത്തിന്റെ ഛായയുണ്ട്. എന്റെ നാടിന് കേരളം എന്ന പേരുവന്നത് അവിടെ തെങ്ങുകള്‍ തിങ്ങിനിരന്നിട്ടുണ്ടെന്നതും തെങ്ങിന് കേരം എന്നും പേരുള്ളത്കൊണ്ടുമാണെന്ന് പണ്ടെങ്ങോ പഠിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ കവികള്‍ സ്നേഹപൂര്‍‌വം വിളിക്കുന്ന 'കേരനാട്' എന്ന പേരായിരുന്നില്ലേ കൂടുതല്‍ ഉചിതം? 'കേര'ത്തിനു ശേഷം "കുളം" എന്നതിന്റെ "ളം" എടുത്തിട്ടത് അതിന്റെ ജന മനോഗതിയും, ഭരണഗതികളും മുന്‍‌കൂട്ടിക്കണ്ട ഏതോ കുബുദ്ധിയാവാനാണ് സാധ്യത! ഇതിനെ അനുകരിച്ച് നെല്ലുകള്‍ ഒരുപാടുള്ള(?) ഒരു പ്രദേശത്തെ 'നെല്ലളം' എന്നു വിളിച്ച വിദ്വാന് പത്മശ്രീ കൊടുക്കണം. അങ്ങനെയെങ്കില്‍ 'കോവള'ത്തിന് ആ പേരു വന്നത് അവിടെ കണക്കിലധികം കോവക്കകള്‍ തൂങ്ങിയാടിയതുകൊണ്ടാണോ? 'പന്തള'ത്തിന് ആ പേരുവന്നത് പന്തങ്ങള്‍ ആളിക്കത്തിയതുകൊണ്ടാകണമല്ലോ? കുട്ടളത്തിന് ആ പേരു വരാന്‍ എന്താണാവോ കാരണം? ഇക്കണക്കിന് എന്റെ നാട്ടില്‍ ഒരുപാടു കോഴികള്‍ ഉണ്ടാകുന്നതായിരുന്നു നല്ലത്. ഏറ്റവും ഉചിതമായ 'കോഴളം' എന്ന പേരു കിട്ടുമായിരുന്നില്ലേ? 'കോഴി'കള്‍ക്കും കുറവില്ല, കോഴക്കും കുറവില്ല, കുളമായിട്ടുണ്ട് താനും!

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ കാഴ്ച മനോഹരം തന്നെയാണ്! ആയിരം പൂച്ചെണ്ടുകള്‍ ഒന്നിച്ചുപിടിച്ചു നില്‍ക്കുന്ന മണവാട്ടിയോളമുണ്ട് ആ നാടിന്റെ സൗന്ദര്യം. അവള്‍ മിന്നിത്തിളങ്ങുന്ന സ്വര്‍ണ്ണമാലപ്പുഴകളെടുത്ത് വാരിയണിഞ്ഞിട്ടുണ്ട്. നെറുകയില്‍ വാകപ്പൂവിന്‍ സിന്ദൂരം. ചേലയില്‍ വാഴയിലപ്പട്ടിന്‍ കസവ്.... വിമാനങ്ങളും, ബഹിരാകാശവാഹിനികളുമൊക്കെയുണ്ടാകുന്നതിനു മുന്‍പ് ദൈവവും, മാലാഖമാരും മാത്രം കണ്‍കുളിര്‍ക്കെ കണ്ടിട്ടുള്ള ആ കാഴ്ചക്കു മുകളില്‍ കൂറ്റന്‍ വിമാനത്തിലെങ്കിലും മെല്ലെ തണുത്തുവീഴുന്ന ഒരു കുഞ്ഞു മഴത്തുള്ളിയിലെന്ന പോലെ എന്റെ പ്രിയതമയോടൊപ്പം ഞാന്‍ കൂനിക്കൂടിയിരുന്നു. ആ കാഴ്ചകള്‍ എന്നെ എത്രത്തോളം മത്തുപിടിപ്പിച്ചു എന്നുവച്ചാല്‍; വിമാനത്താവളത്തിനു പുറത്ത് ഉമ്മ എന്ന ഒരു ജോഡി നിറകണ്ണുകളും, വാപ്പ എന്ന ഒരാകാംക്ഷയും, അനിയന്‍ എന്ന കൗതുകവും കാത്തുനില്‍‌പില്ലായിരുന്നെങ്കില്‍, വിമാനത്തില്‍ എന്റെ ചാരെ ആനന്ദത്താല്‍ അന്തംവിട്ട് അര്‍ദ്ധമോഹാലസ്യത്തിലായിരിക്കുന്ന ഭാര്യ എന്ന മുത്തുച്ചിപ്പിയോട് 'ഒന്നു മുള്ളിയിട്ടുവരാം' എന്നു കള്ളം പറഞ്ഞ് ഞാന്‍ അവിടെ ചാടിയിറങ്ങിപ്പോകുമായിരുന്നു!

വിമാനത്താവളത്തിനു മുകളില്‍ നിന്നു കാണാനേ സൗന്ദര്യമുള്ളൂ.താഴെ.. പോലീസുകാര്‍ ഭീകരന്‍‌മാരാണെന്നു തോന്നിയത് പഴയ പല അനുഭവങ്ങളും മനസ്സിലെവിടെയോ കിടക്കുന്നതുകോണ്ടാകാം. ആത്മാവ് ആദ്യമേ ചാടിപ്പുറത്തുകടന്നുകളഞ്ഞു. കടമ്പകള്‍ ചെറുതെങ്കിലും വിമാനത്താവളത്തിലെ കുറഞ്ഞ നിമിഷങ്ങള്‍ എന്നെ അസ്വസ്ഥനാക്കിയത്. എന്റെ നാട്ടില്‍ എന്നെ അന്യനാക്കുന്ന ആ ക്രൂര നിമിഷങ്ങളെ എനിക്കു പേടിയാണ്.

ഉമ്മയുടെ കരവലയത്തിലേക്ക് ഞാന്‍ മനസ്സാ ചാടിക്കയറി! മുപ്പത്താറുവര്‍ഷത്തെ അധ്യാപനജീവിതത്തിനു ശേഷം വിരമിക്കുന്നത് ഉത്സവമായി ആഘോഷിക്കുന്നുണ്ടെങ്കിലും അല്പം അങ്കലാപ്പ് ഉമ്മയുടെ ഉള്ളിലുണ്ട്. ഉമ്മ റിട്ടയര്‍ ചെയ്ത് വീട്ടില്‍ വരുമ്പോള്‍ ഞാന്‍ അവിടെയുണ്ടാകണം എന്ന ആഗ്രഹം കൊണ്ടാണ് അവധി അല്പം നേരത്തെയാക്കിയത്. കാരണം, വാപ്പയുടെ വലംകയ്യായി ഉമ്മ എന്നും തിളങ്ങിനിന്നതിനും, എന്റെ വീട് ഒരു കൊച്ചു സ്വര്‍ഗ്ഗമാക്കിയതിനുമൊക്കെ പിന്നില്‍ ഉമ്മയുടെ ഈ ഉദ്യോഗം വളരെ വലിയ ഒരു പങ്കാണ് വഹിച്ചിട്ടുള്ളത്. ഇനി ജോലിത്തിരക്കില്‍ നിന്നെല്ലാം മാറി വിശ്രമജീവിതം നയിക്കാനാണ്‍ കക്ഷി ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ തെറ്റി; ഞാന്‍ എന്റെ പെണ്ണുമ്പിള്ള വഴി ഒരു പണി ഉമ്മാക്ക് കൊടുത്തുകൊണ്ടിരിക്കുകയാണ്. പടച്ചവന്‍ അനുഗ്രഹിച്ചാല്‍ അധികം താമസിയാതെ ഉമ്മാക്ക് ഉമ്മുമ്മയായി പ്രൊമോഷന്‍ കിട്ടും!

ഏതാണ്ട് ഒന്നൊന്നരമാസക്കാലം ഞാനനുഭവിച്ച ലാളനക്ക് മഞ്ഞുകാലത്തേക്കാള്‍ കുളിരും, പഞ്ഞിമിഠായിയേക്കാള്‍ മധുരവുമുണ്ടായിരുന്നു. വാപ്പയുടെ സാമീപ്യം തന്ന സുരക്ഷിതത്വത്തിനു മുന്നില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി സിസ്റ്റം എത്ര മോശം! പുതുമണവാളനായ അനിയന്റെ ചിത്രവും, അവന്റെ ഉത്സാഹവും മനസ്സില്‍ നിറച്ച സുന്ദര വര്‍ണ്ണചിത്രങ്ങള്‍ ദൈവമല്ലാതെ ആരാണു വരച്ചത്? ബന്ധുക്കളും, ബന്ധങ്ങളും മനസ്സിന്റെ തോട്ടത്തില്‍ പൂക്കളായി വിരിഞ്ഞു; പുതുമഴയായി പെയ്തു. എല്ലാത്തിനുമുപരി സ്വര്‍ഗ്ഗം പ്രതീക്ഷിക്കുന്ന വല്ലിമ്മയുടെ എണ്ണമില്ലാത്ത ചുംബനങ്ങളില്‍ പ്രാര്‍ത്ഥനയുടെ, അനുഗ്രഹങ്ങളുടെ കൂമ്പാരങ്ങള്‍! കഴിഞ്ഞതിനു മുന്‍പത്തെ റമദാനില്‍ പടച്ചവന്‍ തിരിച്ചുവിളിച്ച പെരുമ്പാവൂരെ വല്ലിമ്മയുടെ ഖബറിനു മുകളില്‍ രണ്ടുചെടികള്‍ നല്ല പച്ചയില്‍ തളിര്‍ത്തിരിക്കുന്നു, അതിനുമേല്‍ ആത്മാഭിമാനിയായ ഒരു മുത്തശ്ശിപ്ലാവ് തണലിട്ടിരിക്കുന്നു!

മിടുക്കനായിരുന്ന പഴയ കളിക്കൂട്ടുകാരന്‍ സലാം ഞാന്‍ ചെന്നയുടെനെ വിളിച്ച് വിശേഷങ്ങള്‍ തിരക്കിയിരുന്നു। അനിയന്റെ കല്യാണത്തിനു ഞാന്‍ അവനെ ക്ഷണിക്കുകയും ചെയ്തു. പണ്ട് സ്കൂളവധിക്കാലത്ത് അതിരാവിലെ ജനാലക്കരികില്‍ വന്ന് എന്നെ മുട്ടിവിളിച്ച് തെങ്ങിന്‍ തോട്ടത്തിലേക്ക് പോയിരുന്നതും, അവിടെ കളിപ്പൂരത്തിന് തുടക്കം കുറിച്ചിരുന്നതുമെല്ലാം ഓര്‍മ്മകളില്‍ ഒട്ടും ക്ലാവുപിടിക്കാതെ അവന്‍ സൂക്ഷിച്ചുവച്ചിരുന്നു. ആ അവധികളും എന്റെ ഈ അവധിയും തമ്മിലുള്ള അന്തരത്തില്‍ അവന്‍ നിരാശപ്രകടിപ്പിച്ചു. അവന്റെ കടയിലേക്ക് ഇടക്കൊന്നിറങ്ങാന്‍ ആവശ്യപ്പെട്ടാണ് ഫോണ്‍ നിര്‍ത്തിയത്. രണ്ടുദിവസങ്ങള്‍ക്കു ശേഷം ഞാന്‍ തലവേദനയുടെ പിടിയില്‍ തളര്‍ന്നു കിടക്കവെ പഴയ ജനാലക്കരികില്‍ വച്ചിരുന്ന ഫോണ്‍ കരഞ്ഞത് ആ പഴയ സ്നേഹിതന്റെ മരണവാര്‍‌ത്തയുമായാണ്. അലക്ഷ്‌യമായി കുതിച്ചുപാഞ്ഞിരുന്ന ജീവിതവാഹനത്തിന് കടിഞ്ഞാണിട്ട്, ഉത്തരവാദിത്തങ്ങളിലേക്കുന്നമിട്ട്, കുടുംബഭാരവും വഹിച്ചു സാവധാനം അവന്‍ യാത്രതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ! പാതിവഴിയില്‍ എതിരേവന്ന ഒരു മിനിലോറി ആ മികച്ച ബാറ്റ്സ്‌മാനെ റണ്ണൗട്ടാക്കിക്കളഞ്ഞു. ഞാന്‍ വന്നു കണ്ട്, പറഞ്ഞിട്ടു പോകാന്‍ കാത്തിരുന്നതുപോലെ! വിജയശ്രീലാളിതരായി ബാറ്റുകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയെടുക്കാന്‍ കൊതിച്ചവരാണു ഞങ്ങള്‍; പക്ഷെ അവന്റെ മൃതദേഹത്തിന്റെ ഇന്‍‌ക്വസ്റ്റിന് പോലീസിനുള്ള അഞ്ചു സാക്ഷികളില്‍ ഒരാളായിനിന്ന് പടമെടുക്കാനായിരുന്നു വിധി!

അങ്ങനെ സംഭവബഹുലമായ ഒരു യഥാര്‍ത്ഥ സ്വപ്നം മൂര്‍ദ്ധന്യത്തിലായിരിക്കേ അവധിയവസാനത്തിന്റെ ഭീകരമണി മുഴങ്ങി. വിവിധ വികാരങ്ങളുടെ അതിരുകളില്ലാത്ത ആ ലോകത്ത് നിന്നും അലാറങ്ങളുടെ അടച്ചിട്ട ലോകത്തേക്കുള്ള പറിച്ചുനടലിന്റെ ചിന്തകള്‍ ദു:സ്സ്വപ്നം പോലെ ദു:സ്സഹമായിരുന്നു. എങ്കിലും എന്റെ നിയോഗം ഞാനല്ലല്ലോ തീരുമാനിച്ചത്? സൃഷ്ടാവിന്റെ തീരുമാനങ്ങളാണ് ശരിയും നടപ്പാകുന്നതും. എനിക്കും അതിലേറെ എന്റെ കുടുംബത്തിന്റെ നന്‍‌മക്കും അതാണ് നല്ലത്!

വീണ്ടും പറക്കുകയാണ്. മനസ്സ് വീട്ടില്‍ മറന്നുവച്ചിരിക്കുന്നു. നെടുംബാശ്ശേരിയില്‍ നിന്നും ആ വിമാനം എന്നെപ്പോലെതന്നെ മനസ്സില്ലാത്ത കുറേ മനുഷ്യശരീരങ്ങളെയും വഹിച്ചാണ് പറന്നുയര്‍ന്നത്. സഹയാത്രികനായ സാധുമനുഷ്യന് വാപ്പയുടെ പ്രായമുണ്ട്. അയാള്‍ അതിരാവിലെത്തന്നെ രണ്ടു 'ആനമയക്കികള്‍' വീശിയതിന്റെ ദുര്‍ഗന്ധം എന്നെ തെല്ലും ദേഷ്യം പിടിപ്പിച്ചില്ല. ഒരുപിടിപ്രാരാബ്ധങ്ങലുടെ നിര്‍ബ്ബന്ധങ്ങളാകാം യുവാക്കളോടൊപ്പം ആ മനുഷ്യനെയും മരുഭൂമിരാക്ഷസന്റെ ശിങ്കിടിയായ ഈ വിമാനത്തിന്റെ വയറ്റില്‍ കൊണ്ടെത്തിച്ചത്!

കൊതിയോടെ വീണ്ടും താഴേക്കു നോക്കി. എന്റെ നാട്; അവള്‍ ഇപ്പോഴും സുന്ദരിയാണ്. തെങ്ങിന്‍ പൂച്ചെണ്ടുകള്‍ തെല്ലും വാടിയിട്ടില്ല. പുഴകള്‍ പക്ഷെ, അടിയേറ്റ നാഗങ്ങളെപ്പോലെ കിടന്നു പുളയുന്നു. വാഴത്തൈകള്‍ മെല്ലെ കണ്ണുതുടക്കുന്നു, വാകപ്പൂക്കള്‍ക്കു മീതെ മഘങ്ങള്‍ മറപിടിക്കുന്നു. അങ്ങോട്ടു പോയപ്പോള്‍ കളിപറഞ്ഞ് കൂടെയുണ്ടായിരുന്ന പ്രിയതമ കൂടെയില്ല. അവളിപ്പോള്‍ വീട്ടില്‍ ഉറക്കം നടിച്ചു കിടക്കുകയാകും. ഉമ്മ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നുണ്ടാകും. വാപ്പയും അനിയനും എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തിയിട്ടുണ്ടാവും..! ഏതായാലും ഞാന്‍ വീണ്ടും പറന്നിറങ്ങിയിരിക്കുന്നു. പൂക്കളും പച്ചമരങ്ങളും, പുഴകളും പൂമരങ്ങളും ഒന്നുമില്ലാത്ത; പ്രിയപ്പെട്ടവരുടെ നിറകണ്ണുകളും ആകാക്ഷയും കൗതുകവുമില്ലാത്ത, ഒട്ടും സുന്ദരമല്ലാത്ത, വരണ്ടുണങ്ങിയ മറ്റൊരു ലോകത്തേക്ക്. സ്നേഹത്തിന്റെ ചെടികള്‍ പെട്രോളൊഴിച്ചാലൊന്നും വളരില്ലല്ലോ? മനുഷ്യത്വത്തിന്റെ പൂമരങ്ങല്‍ക്ക് പൂത്തപണം വളവുമല്ല..!