Wednesday, September 21, 2011

ഒരു വവ്വാല്‍‌ കഥ

വീടിന്റെ വലത്തേമുറ്റത്ത് രണ്ടു പേരമരങ്ങളുണ്ട്. തോട്ടിക്കോല‌ന്മാര്‍! വീട്ടില്‍ വരുന്ന ചിലരൊക്കെ പറയാറുണ്ട് "ഇവിടുത്തെ രണ്ടു മക്കളെപ്പോലെ പേരകളും പൊക്കക്കാലന്‍മാരാണല്ലോ" എന്ന്. വര്‍ഷങ്ങള്‍ക്കു മുന്‍‌പ് ഉമ്മ എവിടെ നിന്നോ ചൂണ്ടിക്കൊണ്ടുവന്നു നട്ടതാണ്. മന്ദമാരുതനില്‍ പരസ്‌പരം കൈകള്‍‍കോര്‍ത്തും കര്‍ക്കിടകത്തില്‍ തമ്മിത്തല്ലിയും കളിച്ചിരുന്ന രണ്ടു പാവം ഇണത്തെങ്ങുകള്‍ക്കിടയില്‍ പാരകളായി ആ പേരകളങ്ങനെ നീണ്ടു വളര്‍ന്നു വന്നു.‍

ഞങ്ങള്‍ രണ്ടുപേരെയുംപോലെതന്നെ പേരകള്‍ രണ്ടും സ്വഭാവത്തില്‍ ഭിന്നരാണ്. ഒന്നില്‍ ഉള്ളുചുവന്ന പേരക്കയും, മറ്റേതില്‍ ഉള്ളുവെളുത്തെ പേരക്കയും.

"ഉള്ളുചുവന്ന പേരക്ക ഞാനാണ്" എന്നു ഞാന്‍ അവകാശപ്പെടുമ്പോള്‍ "അല്ല ഞാനാണ്" എന്ന് അനിയന്‍ വാദിക്കും.

"അയ്യേ..ചുവപ്പ് കമ്മ്യൂണിസ്റ്റാണ്; അവര്‍ക്ക് പടച്ചോനില്ല" എന്നു ഞാന്‍ കാലുമാറുമ്പോള്‍ "എന്നാ ഞാന്‍ വെളുത്ത പേരയാണ്" എന്നവന്‍ കൂറുമാറും.

"അയ്യേ..വെളുപ്പില്‍ പെട്ടെന്ന് അഴുക്കാവും; ഞാന്‍ ചുവന്ന പേരയാ" എന്നു ഞാന്‍ കുരുട്ടുവാദിക്കുമ്പോള്‍ "എന്നാ എനിക്ക് ചുവപ്പുതന്നെ മതി..ഇക്കാക്ക വെളുത്തതെടുത്തോ" എന്നവന്‍ ചുണ്ടുകൂര്‍പ്പിച്ച് മുഖം വീര്‍പ്പിക്കും!.

അങ്ങനെ സ്നേഹവും കളിപ്പാട്ടങ്ങളോടുമൊപ്പം ഞങ്ങള്‍ പേരകളെയും പരസ്പരം കൈമാറി, ഇടക്ക് കാലുംമാറി പൊക്കം വച്ചുകോണ്ടേയിരുന്നു.

ആയിടക്കാണ് ഞങ്ങളുടെ ഇരട്ടപ്പേര‍കള്‍ക്കു നേരെ ഭീകരാക്രമണം നടക്കുന്നത്. പൂവു കായായി മാറിത്തുടങ്ങിയതുമുതല്‍ ഞങ്ങള്‍ വാക്കുപറഞ്ഞു വച്ചിരുന്ന പേരക്കകള്‍ രാത്രിയുടെ മറവില്‍ ഏതോ ഭീകരന്‍‌മാര്‍ ബോംബിട്ടു തകര്‍ത്തിരിക്കുന്നു. മുറ്റത്താകെ പേരക്കകളുടെ തൊലിയും തലയോട്ടിയും. കാപാലികര്‍ കടിച്ചുതുപ്പിയതുപോലുണ്ട്. പിറ്റേന്നും, അതിന്റെ പിറ്റേന്നും..ആക്രമണം അങ്ങനെ തുടര്‍ന്നു.

ഞങ്ങള്‍ അധികൃതര്‍ രണ്ടുപേര്‍ ഉടന്‍ പേരച്ചോട്ടില്‍ അടിയന്തിര യോഗം കൂടി.

"ആക്രമണം ആകാശത്തുകൂടിയാവാനാണു സാധ്യത!" അനിയന്‍ പറഞ്ഞു.

"വിമാനം കൊണ്ടോ?"

"പൊട്ടനിക്കാക്കാ..കാക്കയായിരിക്കും" അവനെന്നോടു പുച്ഛം.

"നീ പോടാ മണ്ടാ..രാത്രി എവിടുന്നാ കാക്ക?"

"പിന്നെ..വേറെ ആര്‍ക്കാ മോളില് കയ്യെത്തണത്?"

"ശരിയാണ്, ഇത്ര പൊക്കമുള്ള പേരകളെ കരയിലൂടെ ആക്രമിക്കാന്‍ സാധിക്കില്ല!" ഞാന്‍ ബുദ്ധി ഭാവിച്ചു.

ചര്‍ച്ചക്കൊടുവില്‍ ഉമ്മയുടെ ഉപദേശം തേടാന്‍ തീരുമാനമായി. യോഗം അടുക്കളയിലേക്കു മാറ്റി.

"വല്ല വവ്വാലുമായിരിക്കൂടാ പിള്ളേരേ, നിങ്ങള് പോയിരുന്ന് പഠിക്കാന്‍ നോക്ക്" ഉമ്മ എന്ന യു.എന്‍ ദു:ഖിതരെ അവഗണിച്ചുകൊണ്ട് മുളകുപുരട്ടിയ ചാളയെടുത്ത് തിളച്ച എണ്ണയിലേക്കിട്ടു.

പക്ഷെ, ഞങ്ങള്‍ക്കത്ര വിശ്വാസം വന്നില്ല. ഇത്ര നാളില്ലാതിരുന്ന വവ്വാലുകള്‍ ഇപ്പോ എവിടുന്നു വന്നു? കണ്ടു പിടിച്ചിട്ടുതന്നെ കാര്യം.

"വവ്വാലിനു കെണി വച്ചാലോ ഇക്കാക്കാ?"

"മോളില് കേറി നിന്റെ വാപ്പ വക്കോ കെണി? ഞാനൊരു ഐഡിയ പറയാം. നമുക്ക് വല്ലിമ്മാടെ ഷുഗറിന്റെ സിറിഞ്ചെടുത്ത് പേരക്കേല് എലിവെഷം കുത്തിവക്കാം, ആര് തിന്നാലും കിര്‍മത്തായിക്കോളും."

"ആ..കലക്കി..നല്ല ഐഡിയ. നമുക്ക് ആലുവേല് പോയി ഹൈദ്രാലി ഡോക്ടറെ കൊണ്ടുവരാം. പുള്ളിയാവുമ്പോ നന്നായിട്ട് കുത്തിവച്ചോളും..ഒന്നു പോ ഇക്കാക്കാ!" അവന്റെ കണ്ട്രോളു വിട്ടു.

"എന്നാ നീ എന്തെങ്കിലും കാണിക്ക്, ഞാന്‍ കുഴിരാശി കളിക്കാന്‍ പോകാ.." ഞാന്‍ പതുക്കെ വലിഞ്ഞു.

കളികഴിഞ്ഞ് തിരിച്ചുവന്ന ഞാന്‍ കണ്ടത് അനിയന്റെ അപാരമായ ബുദ്ധിവൈഭവമാണ്. മുന്നറിയിപ്പു ബോര്‍ഡുകള്‍.

"പേരക്കയില്‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക" എന്ന് വെള്ളപ്പേപ്പറിലെഴുതി തൂക്കിയിരിക്കുനു. ഒരു പേരയിലല്ല; രണ്ടു പേരകളിലും.! വവ്വാലിനുള്ള മുന്നറിയിപ്പാണ്!

ഞാന്‍ ചിരിച്ചു ചിരിച്ചു മണ്ണുകപ്പി. ഉമ്മ ചിരിച്ചു ചിരിച്ച് കൈലുകുത്തി. വാപ്പ കരഞ്ഞു!

അവനു ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല. എന്റെ ചെരിപ്പ് റോട്ടിലേക്കും, ഉമ്മാടെ തട്ടന്‍ കോഴിക്കൂട്ടിലേക്കും വാപ്പാടെ സിസര്‍ ഫില്‍റ്റര്‍ തെങ്ങിന്‍ ചോട്ടിലേക്കും വലിച്ചെറിഞ്ഞ് "ബോര്‍ഡില് തൊട്ടാ എല്ലാത്തിനേം ഞാന്‍ തട്ടും" എന്നു ചൂണ്ടുവിരല്‍ നീട്ടി അവന്‍ എന്റെ ബെഡ്ഡില്‍ കേറി കെടന്നു. ഞാന്‍ അവന്റെ ബെഡ്ഡിലും. എന്റെ സ്വപ്‌നത്തില്‍ അവന്‍ വവ്വാലിനെ കുത്തിവച്ചു. അവന്‍ പറഞ്ഞു, അവന്റെ സ്വപ്‌നത്തില്‍ ഞാന്‍ ഡോ.ഹൈദ്രാലിയെ കുത്തിവച്ചത്രെ!

നേരം പുലര്‍ന്നു. പേരച്ചുവട്ടിലെത്തിയ എന്നെ അത്‌ഭുതപ്പെടുത്തിക്കൊണ്ട്  മുറ്റം ക്ലീന്‍ ക്ലീനായിക്കിടക്കുന്നു. ഇന്നലെ ആക്രമണം ഉണ്ടായിട്ടേയില്ല. പക്ഷെ എനിക്ക് സന്തോഷം വന്നില്ല. "പേരക്കയില്‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക" എന്ന ബോര്‍ഡ് എന്നെ നോക്കി പല്ലിളിച്ചു! ഉമ്മ അന്തംവിട്ടു. വാപ്പ പേരയുടെ മുകളിലേക്ക് നോക്കി ഏമ്പക്കം വിട്ടു.

അപ്പോള്‍ അനിയന്‍ അമല്‍ നീരദിന്റെ സിനിമയില്‍ നിന്നിറങ്ങി സ്ലോമോഷനില്‍ എന്റെടുത്തേക്കു വന്നു. "ഇക്കാക്കയൊക്കെ അങ്ങു വീട്ടില്. പേരച്ചോട്ടില്‍ കാള്‍ മീ സര്‍". ഞാന്‍ ഉമ്മയെ നോക്കി, ഉമ്മ ചിരി അടക്കിക്കൊണ്ട് മുഖം തിരിച്ചു. വാപ്പ മേലോട്ടുനോക്കി! അവന്‍ സ്ലോമോഷനില്‍ തന്നെ പുട്ടും പയറും പപ്പടവും കഴിക്കാന്‍ പോയി. ഇനി ദിവസം മുഴുവനും സ്ലോമോഷനായിരിക്കും.

എന്നാലും എന്താണ് സംഭവിച്ചത്? വവ്വാലിനു വായിക്കാനറിയുമോ? ഞാന്‍ അന്തം വിട്ടു നിന്നു.

അനിയന്‍ ഒട്ടും സമയം കളയാതെ അവന്റെ വീരവിജയഗാഥ സലാമിനോടും ബക്കറിനോടും വിളംബരം ചെയ്തു. രണ്ടുപേരും അവനെ അഭിനന്ദിച്ചു. ആ ദിവസം അങ്ങനെ സ്ലോമോഷനില്‍ കഴിഞ്ഞു.

പിറ്റേ ദിവസം രാവിലെ നാടുണര്‍ന്നത് പുതിയ രണ്ടു ബോര്‍ഡുകളുമായാണ്.

സലാമിന്റെ തെങ്ങിന്‍ തോട്ടത്തില്‍‍... "തേങ്ങയില്‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക".

ബക്കറിന്റെ വാപ്പ നടത്തുന്ന കോഴിഫാമിനു മുന്നില്‍... "കോഴിയില്‍‍ വിഷം തളിച്ചിട്ടുണ്ട്, സൂക്ഷിക്കുക".

ശേഷം ചിന്ത്യം.

തേങ്ങയിലെ വിഷം ചിരിയിലും 'തേങ്ങാവെഷം' എന്ന ഒരു കളിപ്പേരിലും ഒതുങ്ങി.

കോഴിയിലെ വിഷം, പേരവടി..ബക്കറിന്റെ ചന്തിയില്‍ വീണിടത്തു നിന്നു തുടങ്ങി 'കോഴിവെഷം' എന്ന കളിപ്പേരില്‍ അവസാനിച്ചത് ഭാഗ്യം.

പിന്നീട് പേരകളിലെ ബോര്‍ഡുകള്‍ താനേ പഴകി വീണുപോയി. പക്ഷെ, ആ മല്ലു വവ്വാല്‍‍ പിന്നീടിതുവരെ ആക്രമണം നടത്തിയിട്ടില്ല. കാരണം, അപ്പോഴേക്കും ചക്യാന്റെ പറമ്പില്‍ വീടുപൊളിക്കാന്‍വന്ന രണ്ട് കാസര്‍കോട്ടുകാര്‍ പൊളികഴിഞ്ഞ് തിരിച്ചുപോയിരുന്നു!


Tuesday, July 5, 2011

ചീരുവമ്മയെ ഞാന്‍ കണ്ടിട്ടേയില്ല..!


കൈവെള്ളയില്‍ ഒരുപേനക്കിരുന്നു ചലിക്കാന്‍ ഒരുപാടു സ്ഥലമൊന്നും വേണ്ട, എങ്കിലും ജീവിതം വാരിപ്പിടിച്ചോടുന്നതിനിടയില്‍ പേനക്ക് പണികൊടുക്കാന്‍ സാധിക്കാത്ത എല്ലാ കയ്യുടമകളോടും ആദ്യം തന്നെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കട്ടെ! ഏതു തിരക്കിനിടയിലും സ്ഥിരമായിട്ടെഴുതാന്‍ കഴിയുന്ന കൈകളേ; നിങ്ങളുടെ പിന്നിലുള്ള മനസ്സുകളെ സമ്മതിക്കണം!

പിന്നില്‍ ഒരു കയ്യില്ലാതെ ഒരു പേനക്കും ഒന്നിനും കഴിയില്ല. തുമ്പില്‍ ഒരു പേനയില്ലാതെ ഒരു കൈക്കും ലോകത്തെ മാറ്റിമറിക്കാനുമാവില്ല. അതുകൊണ്ട്, എന്റെ കയ്യുടെയും മനസ്സിന്റെയും അപേക്ഷ മാനിച്ചുകൊണ്ട് ഞാന്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കട്ടെ. ലോകത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒന്നു രണ്ടു പേജൊക്കെ മറിയുന്നതുവരെ എഴുതാന്‍ എനിക്കു കഴിഞ്ഞേക്കും..!

അപ്പോഴൊരു പ്രശ്നം, എന്തെഴുതണം? വലത്തേക്കു നോക്കി; കാലിയായ ഒരു വെള്ളക്കുപ്പി! അതിനെക്കുറിച്ച് എന്തെഴുതാനാണ്? വെള്ളക്കുപ്പിയെ ആരും പീഢിപ്പിച്ചിട്ടില്ല, അത് ആരുടെയും കൂടെ ഒളിച്ചോടിയിട്ടുമില്ല! ഇടത്തേക്കു നോക്കി. അലമാര! ഓ..അലമാര ഒട്ടും സെക്സിയല്ല, ഒരു കലൊടിഞ്ഞെങ്കിലും പാര്‍ട്ടി വിട്ടു പാര്ട്ടി മാറിയിട്ടില്ല! മുകളില്‍ തൂങ്ങുന്ന അലങ്കാരവിളക്കും മുന്നിലെ കമ്പ്യൂട്ടറും, ബോറന്‍‌മാര്‍; പോയി പണി നോക്കാന്‍ പറ!

എങ്കില്‍ പിന്നെ എന്നിലേക്കു തന്നെ നോക്കിക്കളയാം. ഞാന്‍ തന്നെയാണല്ലോ എനിക്കേറ്റവും പ്രിയപ്പെട്ട വിഷയം. പക്ഷെ, എനിക്കെന്നെ കാണണമെങ്കില്‍ കണ്ണുകള്‍ പൂട്ടണം. എന്റെ കണ്ണുകള്‍ എനിക്ക് ലോകത്തെ കാണാനുള്ള ദൈവദാനമാണ്. ആ ദൈവം തന്നെയാണ് കണ്ണില്ലാതെയും ചില കാര്യങ്ങള്‍ കാണണം എന്നു പഠിപ്പിച്ചത്. കണ്ണില്ലാതെ ഒന്നാമതായി കാണേണ്ടത് ദൈവത്തെ തന്നെയാണ്; രണ്ടാമത്തെ കാര്യം ഞാനും! ദൈവത്തെ ഞാന്‍ കാണുന്നില്ലെങ്കിലും ദൈവം എന്നെ എപ്പോഴും കാണുന്നുണ്ട് എന്നു മനസ്സിനെ പറഞ്ഞു ബോധിപ്പിച്ചാല്‍ മനസ്സുപോയി ദൈവത്തെ കണ്ടുകൊള്ളും, കണ്ടിട്ടുണ്ട്!. പക്ഷെ, ഞാന്‍ ഇതുവരെ എന്നെ കണ്ടിട്ടില്ലല്ലോ?

അങ്ങനെ ഞാന്‍ കണ്ണുകള്‍ പൂട്ടി എന്നെ കാണാന്‍ തുടങ്ങി. ഇപ്പോള്‍ എനിക്ക് വസ്ത്രങ്ങളില്ല. അതിനുള്ളില്‍ മാംസരുപമോ, കീഴെ ഒരസ്ഥിപഞ്ചരമോ, ആമാശയം കരള്‍ കിഡ്നി തുടങ്ങിയവയോ ഒന്നും എനിക്കിപ്പോഴില്ല.

പക്ഷെ, എനിക്കിപ്പോള്‍ യഥാര്ത്ഥത്തിലുള്ള എന്നെ വളരെ വ്യക്തമായി കാണാം. എന്റെയുള്ളില്‍, സര്‍‌വ്വ ശക്‌തനായ ദൈവത്തെയും ദൈവദൂതനെയും ദൂതാനുയായികളെയും കാണാം. കൈകാലുകളിട്ടടിച്ചു പൊട്ടിച്ചിരിക്കുന്ന എന്റെ കുഞ്ഞുമകനെയും അവനെ മാറോടു ചേര്‍ത്തു കവിളില്‍ ചും‌ബിക്കുന്ന എന്റെ പ്രിയതമയെയും കാണാം. എന്റെ നെറ്റിയില്‍ ഉണര്‍ത്താതെ ചും‌ബിക്കുന്ന പ്രിയ മാതാവിനെയും, എന്നെ ഖുര്‌ആന്‍ പ്ഠിപ്പിക്കുന്ന വന്ദ്യപിതാവിനെയും, നര്‍‌മ്മകുശലനായ സഹോദരനെയും അവന്റെ പെണ്ണിനെയും കുഞ്ഞുകാന്താരിയെയും കാണാം. സ്വര്‍ഗ്ഗത്തില്‍ സൊറപറഞ്ഞിരിക്കുന്ന വല്ലിമ്മമാരെയും, പരസ്‌പരം ഇശലുകള്‍ മൂളിയിരിക്കുന്ന വല്ലിപ്പമാരെയും, നിരന്നിരിക്കുന്ന ബന്ധുക്കളെയും പരന്നൊഴുകുന്ന സ്നേഹിതന്മാരെയും, പിന്നെ ഒരു സ്വകാര്യ നഷ്ടസ്നേഹത്തെയും കാണാം. കുറച്ചുകൂടി പിന്നിലേക്കു നോക്കിയാല്‍ നാട്ടുപ്രമാണിമാരെയും, മന്ത്രിപുംഗവ ശുംഭ ശ്രേഷ്ഠന്‍‌മാരെയും, നാട്യ നവരസ ഹാസ്യ ഗാന പ്രതിഭകളെയും കാണാം. അല്‍‌പം കൂടി മാറിനോക്കിയാല്‍ ശാന്തഗംഭീരനായ ഗാന്ധിയെയും ക്രൂരനായ ഹിറ്റ്‌ലറെയും നികൃഷ്ടനായ ബുഷിനെയും നിഷ്ടൂരനായ ഈദി അമീനെയും കുതന്ത്രശാലിയായ ഒബാമയെയും ധീരനായ സദ്ദാമിനെയും ബാഗ്ദാദിലെ കുരിശു കുഞ്ഞിനെയും ഗാസയിലെ പിടക്കുന്ന രക്തപിണ്ഠങ്ങളെയും കാണാം.

പക്ഷെ, ഇത്രയൊക്കെ കണ്ടീട്ടും, നിര്‍ബ്ബന്ധമായും ഉണ്ടാകേണ്ടിയിരുന്ന ചില കാഴ്ചകള്‍ എന്നിലില്ലല്ലോ എന്നു ഞാനിപ്പോള്‍ കുണ്ഡ്തിതപ്പെടുന്നു. എന്റെ കണ്‍‌പാത്രങ്ങളിലേക്ക് തെറിച്ചുവീണ് കണ്‍‌കോണുകളില്‍ നിന്നും ചോര ചീറ്റിക്കേണ്ടിയിരുന്ന കാഴ്‌ചകള്‍. എന്നില്‍ ആഴത്തി തറച്ച് ചുവന്ന വടുക്കളുണ്ടാക്കി നൊമ്പരപ്പെടുത്തേണ്ടിയിരുന്ന കാഴ്‌ചകള്‍. എന്റെ കൈകളുടെയും ആത്മാവിന്റെയും ബാദ്ധ്യതാ പട്ടികയില്‍ ഏറെ മുകളില്‍ സ്ഥാനം പിടിക്കേണ്ടിയിരുന്ന കാഴ്‌ചകള്‍. എന്നിട്ടും എന്റെ ശ്രദ്ധയുടെ ഏതെങ്കിലും ഒരു മൂലയിലേക്ക് പോലും അറിഞ്ഞോ അറിയാതെയോ കടന്നുവരാന്‍ മടിച്ച ഏറെ അമ്പരപ്പിക്കുന്ന കാഴ്‌ചകള്‍.

ആ കാഴ്‌ചകള്‍ തുടങ്ങുന്നത്, ആനയും ഹിപ്പപ്പൊട്ടാമസും കടക്കാതെ എന്റെ വീടിനു ചുറ്റും കെട്ടി ഉയര്‍ത്തിയ വമ്പന്‍ മതില്‍കെട്ടിന്റെ മറുഭാഗത്തെ കൊച്ചുകുടിലില്‍ നിന്നാണ്. ആ കുടിലില്‍ ചീരു എന്ന മാതാവിന്റെ വറ്റിയ മുലയില്‍ ദാഹാര്‍ത്തനായി കടിച്ചു വലിച്ച്, മുലയില്‍ പൊടിഞ്ഞ മാതൃരക്തത്തില്‍ നിന്നും മനുഷ്യരക്തത്തിന്റെ ആദ്യരുചിയറിഞ്ഞ, എന്നിട്ടും ദാഹം മാറാതെ തൊണ്ടപൊട്ടിക്കരഞ്ഞ മണികണ്ഠന്‍ എന്ന മൂന്നുമാസക്കാരന്‍ തോല്‍‌മാക്രിയുടെ ഉണങ്ങിയ ചുണ്ടില്‍ നിന്നാണ്. അപ്പോള്‍ ചീരുവമ്മയുടെ ചോരപോടിഞ്ഞ മുലകളിലേക്ക് കാമാര്‍ത്തനായി നോക്കിയ ചോരക്കണ്ണന്‍ വള്ളോനില്‍ നിന്നാണ്. കുഞ്ഞു മണി വളര്‍ന്നപ്പോള്‍‍ കാലം പോയതും, കാലപ്പാച്ചിലില്‍ ആ ദാഹക്കരച്ചില്‍  ക്രൂരമായ അട്ടഹാസങ്ങളായതും, അമ്മച്ചോരക്കടിമയായവന്‍ മനുഷ്യച്ചോരയില്‍ ലഹരികണ്ടതും കണ്ണു ചുവന്നതും കരള്‍ കറുത്തതും 'കണ്ണന്‍മണി' എന്ന രാത്രിസഞ്ചാരിയായ കൊലപാതകി പിറന്നതും ഞാന്‍ കാണ്ടിട്ടും കാണാതിരുന്ന കാഴ്‌ചകളാണ് !

ആ കാഴ്‌ചകള്‍ തുടരുന്നത് പള്ളിക്കരികിലൂടെ പോകുന്ന കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിലൂടെയാണ്. ആ ഇടവഴിക്കരികിലാണ് ശിവകാമി എന്ന കറുത്ത മധുരപ്പതിനേഴുകാരിയുടെ വീട്. സ്നേഹം ചോദിച്ച് പിറകെ നടന്ന മാന്യന്റെ മകനായ സജീവന് ഹൃദയം കൊടുത്തപ്പോള്‍, ഹൃദയം പൊതിഞ്ഞ ശരീരത്തുണ്ടിലേക്ക് അവന്‍ തെറിപ്പിച്ച ഏതാനും കാമശമനിത്തുള്ളികള്‍ അടിവയറ്റിലേക്ക് അബദ്ധത്തില്‍ ഏറ്റുവാങ്ങിയവള്‍. ഒരിക്കലും നിറഞ്ഞിട്ടില്ലാത്ത ആമാശയത്തിനു കീഴെ ജീവസ്സഞ്ചിയില്‍ ഒരു നിറവു പൊങ്ങി അനക്കം തുടങ്ങിയപ്പോള്‍, നിഷ്‌കരുണം കൂക്കിവിളിച്ച നാടിന്റെ നെഞ്ചത്തു വന്നു നിന്ന് നിറവയറിലേക്ക് ചൂണ്ടി ഹൃദയം കൊടുത്തവനോട് ഒരല്‍‌പം ദയ ചോദിച്ചതിന് പകരം ചവിട്ടേറ്റുവാങ്ങി, കൈകാലുകളുള്ള രക്തപിണ്ഠം വിസര്‍ജ്ജിച്ചവള്‍. ഇന്ന്, പഴയ കാമുകന്റെ മാന്യനായ പിതാവിനോടു പോലും പ്രതികാരമെന്നവണ്ണം ഓരോ രാത്രിക്കും കണക്കു പറഞ്ഞ് കാശുവാങ്ങുന്ന ഇരുപത്തേഴുകാരിയായ, ചുണ്ടില്‍ ചുവന്ന ചായം തേച്ച ശിവകാമി എന്ന വിലകുറഞ്ഞ അഭിസാരികയെയും, ഇനിയൊരു മാതൃത്വത്തിനു ശക്തിയില്ലാത്ത അവളുടെ ഉദരസഞ്ചിയെയും, നടുവൊടിഞ്ഞ അച്ഛനെയും തൂങ്ങിമരിച്ച അമ്മയെയും ഞാന്‍ കണ്ടിട്ടേയില്ല.

 ഇനിയും; കാണാത്ത കാഴ്‌ചകള്‍ തെളിയുന്നു. കവലയില്‍ നിന്ന് തെറിപറയുന്ന അനുസരണയില്ലാത്ത ഭ്രാന്തിയായ ഉമ്മയെ ചിരിച്ചാര്‍ക്കുന്ന ആളുകള്‍ക്കു മുന്നിലൂടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍  ഊരിവടികൊണ്ടടിച്ച്, സ്വയം പുളയുന്ന, നിവൃത്തികെട്ട, ഏകമകന്‍ പത്താം ക്ലാസുകാരന്‍ മനാഫ് ! രോഗിയും വൃദ്ധയുമായ സ്വന്തം സഹധര്‍മ്മിണിക്ക് കഞ്ഞി കൊടുക്കാന്‍‍ എന്റെ വീടിന്റെ പറമ്പു കിളച്ച് ആരും കാണതെ നിന്നു കിതച്ച, ഉമ്മകൊടുത്ത പുട്ടും കടലയും പാതി പൊതിഞ്ഞെടുത്ത, ജീവിതത്തിലെ ഏറ്റവും വലിയ സുഭിക്ഷതകള്‍ നോമ്പുകാലങ്ങളില്‍ പള്ളികളില്‍ നിന്ന് സ്വീകരിച്ച, സാധുവായ, വന്ദ്യവയോധികനായ, മക്കളില്ലാത്ത മക്കാരുകാക്ക! പിറന്ന മക്കള്‍ ഏഴും പെണ്ണായിപ്പോയപ്പോള്‍ വിശപ്പിന്റെ എരിയടുപ്പിലേക്ക് ഒരു സര്‍ബ്ബത്തും പാളേന്‍‌കോടന്‍ പഴവും ഇട്ടുപോയതിന് കവലനായ്‌ക്കളുടെ പരിഹാസത്തിന്റെ കുരകള്‍ കേള്‍ക്കേണ്ടിവന്ന, കണ്ണുകളില്‍ ചുവന്ന നൂല്‍ ഞരമ്പുകള്‍ പൊങ്ങിയ പേരറിയാത്ത മറ്റൊരു വൃദ്ധജന്‍‌മം!

ഹൊ! എന്തൊരു മൂര്‍‌ച്ചയാണീ കാണാതെപോയ കാഴ്‌ചകള്‍ക്കെല്ലാം! നവയവ്വനത്തിന് ത്രസിപ്പിക്കുന്ന കാഴ്‌ചകള്‍ കാണാനുള്ള കണ്ണേയുള്ളു; രസിപ്പിക്കുന്ന ചിത്രങ്ങള്‍ തൂക്കാനുള്ള മനസ്സേയുള്ളു!

അന്ധനായിരുന്നല്ലോ ഞാന്‍! ചീരുവിനെയും കുഞ്ഞു മണിയെയും, ശിവകാമിയെയും കാണാതെ ഗാന്ധിയെയും ഹിറ്റ്ലറെയും കണ്ട മണ്ടന്‍! ഭ്രാന്തിയുടെ മകനെയും ദുരിതം തിന്ന വയോധികരെയും കുറിച്ച് ചിന്തിക്കാതെ ദൈവദൂതനെയും ദൂതാനുയായികളെയും കുറിച്ചു പാടിയ പമ്പരവിഡ്ഢി. അതിനാല്‍ എന്റെ ഈ അലസ യവ്വനം ഞാനിതാ ലേലത്തിനു വക്കുന്നു. പൊട്ടിയ ഒരോട്ടുപാത്രത്തോളമെങ്കിലും നിങ്ങള്‍ അതിനു വിലയിടുമെങ്കില്‍; ഇതുപോലുള്ള അല്ലെങ്കില്‍ ഇതിനേക്കാള്‍ അര്‍ത്ഥശൂന്യമായ ഒരു യുവസമൂഹത്തെത്തന്നെ ഞാനീ ലേലച്ചന്തയില്‍ വില്പനക്കു കൊണ്ടുവരാം.

പക്ഷെ, അവരെയെല്ലാം ഒന്നടങ്കം വാങ്ങി ശുദ്ധീകരിച്ച് ചീരുവമ്മമാരുടെ വറ്റിയ മുലകളിലേക്ക് അമ്മിഞ്ഞാപ്പാലെത്തിക്കാള്ള സാമൂഹ്യബോധത്തിന്റെ ടാങ്കര്‍ ലോറികളില്‍ ഡ്രൈവര്‍മാരാക്കാന്‍ കെല്‍പ്പുള്ള ‌ഏതെങ്കിലും തത്വശാസ്ത്രം കയ്യിലുള്ളവര്‍ മാത്രം ലേലം വിളിക്കുക. കൊടിയുടെയോ വെടിയുടെയോ മുടിയുടെയോ പേരില്‍ പരസ്‌പരം തമ്മില്‍തല്ലുന്ന ജാതി മത സമുദായങ്ങള്‍ക്ക് ഈ ലേലച്ചന്തയുടെയോ അപ്പുറത്തെ കാളച്ചന്തയുടെയോ അവശിഷ്ടക്കുഴികളിലേക്കു പോലും പ്രവേശനമില്ല. കാരണം; ദൃശ്യമാദ്ധ്യമങ്ങളും വെബും കാണിച്ചുകൊതിപ്പിച്ച പുതുലോകത്തിന്റെ വര്‍ണ്ണച്ചതിയില്‍ നിന്ന്, ഞാനടങ്ങുന്ന യുവതയുടെ കണ്ണുകളെ തിരിച്ചുവിളിച്ച് മനാഫിലേക്കും മക്കാരുകാക്കയുടെ കിതപ്പിലേക്കും ചൂണ്ടിക്കാണിക്കേണ്ടിയിരുന്ന വിരലുകളാണ് നിങ്ങളിപ്പോഴും പരസ്പരം ചൂണ്ടി പോരു വിളിക്കുന്നത്!

ഞാന്‍ ഒരു കോടതിയായിരുന്നെങ്കില്‍ നിങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഞാന്‍ വിധിക്കുക വ്യഭിചാരക്കുറ്റത്തിനുള്ള ശിക്ഷയായിരിക്കും; ഒരു ജനതയെ പരസ്യമായി വ്യഭിചരിച്ചതിനുള്ള ഏറ്റവും വലിയ ശിക്ഷ! പക്ഷെ ഇപ്പോള്‍ എന്റെ ഭയം നാളെ ദൈവത്തിന്റെ കോടതിയില്‍ ഞാന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ദൈവം പറയുമോ..നിന്നെ ഞാന്‍ കണ്ടിട്ടേയില്ല എന്ന്..?

Sunday, May 16, 2010

ക്രിക്കറ്റ് ബോള്‍‌

വേനലവധിയുടെ അവസാന ദിവസത്തെ കളിയും കഴിഞ്ഞു. കുട്ടികളെല്ലാം വാടിയമുഖങ്ങളുമായി വീടുകളിലേക്കു പോയിത്തുടങ്ങി. അവരെ കൈവീശിക്കാണിച്ച് തിരികെ പോകുന്ന സൂര്യന്റെ ചുവന്ന വിഷാദം കൊയ്തുകഴിഞ്ഞ തക്കത്തിന് ആ പാടത്തേക്ക് കുടിയേറിപ്പാര്ത്ത് കറുകക്കൂട്ടത്തിന്റെയും മുഖം ചുവപ്പിച്ചു. കാട്ടുപത്തലുകള്‍ സ്റ്റമ്പുകളാക്കി കുത്തിയ കുഴികള്‍ ഇനി ഈ സ്കൂള്മ്ഴക്കാലത്ത് തവളകള്ക്കുുള്ളതാണ്!

കുട്ടനായിരുന്നു ഏറ്റവും വിഷമം. എല്ലാവരും പോയിക്കഴിഞ്ഞിട്ടും അവന്‍ ആ വരമ്പത്തൂടെ നടന്നു. അടുത്ത അവധിക്കാലത്ത് ഇവിടെ കളിക്കാന്‍ അവനുണ്ടാവില്ല. ഒരുമാസത്തിനകം റിയാദില്‍ അച്ഛന്റെ അടുത്തേക്ക് പോകും. അഞ്ചാം ക്ലാസ്സില്‍ അവിടത്തെ സ്കൂളില്‍ ചേര്ക്കാ നാണ് പരിപാടി. പിന്നെ ഇനി എന്നു വരുമെന്നോ എന്താണെന്നോ ഒന്നും ഒരു പിടുത്തവുമില്ല.

അവന്‍ ഒന്നുകൂടി ക്രീസില്‍ ചെന്നു ബാറ്റില്ലാതെ സിക്സറടിച്ചു; മറുതലക്കല്‍ ചെന്ന് ബോളില്ലാതെ കുറ്റിതെറിപ്പിച്ചു. പിന്നെ സങ്കല്‍‌പത്തിലുയര്ന്നഞ പന്തിനെ ചാടിവീണുപിടിച്ച് "ഹൗസാറ്റ്" വിളിച്ചു, അമ്പയറുടെ സ്ഥാനത്ത് നിന്ന് "ഔട്ട്" വിളിച്ചു..പിന്നെ വരമ്പത്തിരുന്ന് മനസ്സാ ആര്പ്പുൂവിളിച്ചു!
ഇരുട്ടുന്നതുവരെ ആ ഇരിപ്പ് തുടര്ന്നു .

പ്രിയപ്പെട്ട കളിപ്പാടത്തെ ഓരോ കോണുകളോടും മൗനമായി യാത്രപറഞ്ഞു. വഴിയിലേക്ക് കയറി ഒന്നു കൂടി അവന്‍ പിച്ചിലേക്ക് നോക്കി. മുഖം തിരിക്കാന്‍ തുടങ്ങിയതും..ഗ്രൗണ്ടീന്റെ അങ്ങേ മൂലയിലതാ...മൂടിവീഴുന്ന ഇരുട്ടിനെ വകഞ്ഞ് എന്തോ ഒന്ന്.. അത് തന്നെ നോക്കി കരയുന്നതായവനു തോന്നി. കൈവീശി മാടിവിളിക്കുന്നു. എന്നെ വിട്ടിട്ടു പോകല്ലേ എന്നപേക്ഷിക്കുന്നു...! "ഹൊ..എന്റെ പന്ത്...!" കുട്ടന്‍ അങ്ങോട്ടോടി ..അതിവേഗത്തിലോടി..!

അതാ കുട്ടന്റെ പ്രിയപ്പെട്ട പന്ത്! കുട്ടന്റെ കൈകളില്‍ തലകുത്തിമറിഞ്ഞ; അവനെറിയുമ്പോള്‍ എതിരാളിയെ കബളിപ്പിച്ച് സ്റ്റമ്പിലേക്കിരച്ചു കയറിയ, അവനടിക്കുമ്പോള്‍ പിടിക്കാന്‍ വന്ന എതിരാളികളുടെ കയ്യില്‍ കടിച്ച് സിക്‌സറിലേക്ക് എടുത്തുചാടിയ, സര്‍‌വ്വോപരി ഇന്നലെ വരെ അവനോടൊപ്പം അവന്റെ തലയിണക്കരികിലുറങ്ങിയ പന്തിനെ കുട്ടനെന്തേ മറന്നൂ..?

കുട്ടന്റെ കണ്ണു നിറഞ്ഞു..! അവന്‍ അതിനെ വാരിയെടുത്ത് മാറോടു ചേര്ത്തു . "നീ എന്നെ ഇങ്ങനെ വിട്ടിട്ട് പോകും..അല്ലേ കുട്ടാ" എന്ന പന്തിന്റെ ചോദ്യം കേട്ട് അവന്‍ പൊട്ടിക്കരഞ്ഞു; പന്തും..! അനിക്കുട്ടന്‍ അതിനെയും മാറോട് ചേര്ത്ത് പിടിച്ച് വീട്ടിലേക്കു നടന്നു.

അമ്മ കുട്ടനെയും കാത്ത് വഴിയില്തപന്നെ നില്‍‌പ്പുണ്ട്.പിള്ളേരെല്ലാം പോയിട്ടും അവന്‍ വൈകുന്നതിലുള്ള വിമ്മിഷ്ടം മുഖത്ത് കാണാം..!

"എവിടെപ്പോയി കെടക്കായിരുന്നെടാ..ഇതുവരെ...?".
കുട്ടനു മിണ്ടാട്ടമില്ല...

"നീയെന്തിനാ കരഞ്ഞത്..എവിടേങ്കിലും വീണോ?"
മറുപടി കൂര്ത്ത മൗനമായിരുന്നു..

കയ്യില്‍ പന്തുകൂടി കണ്ടപ്പോള്‍ അമ്മക്കു ദേഷ്യം വന്നു..."അവനും അവന്റെയൊരു കളീം..ഇന്നത്തോടെ തീര്ന്നി ല്ലേ എല്ലാം.." അമ്മ പന്തു വാങ്ങി ഒറ്റയേറ്..ആ കുറ്റിക്കാട്ടിലേക്ക് ! പിടിക്കാന്‍ വന്ന അമ്മയില്‍ നിന്നും കുതറി കുട്ടന്‍ കുറ്റിക്കാട്ടില്‍ കയറി പന്തെടുത്ത് വീടിനകത്തേക്കോടി; തലയിണക്കിടയില്‍ പന്തിനെ ഒളിപ്പിച്ചു വച്ചു. അന്നു പക്ഷെ അമ്മേടെ കയ്യീന്ന് കണക്കിനു കിട്ടി.

ദിവസങ്ങള്‍ വണ്‍‌ ഡേ വിക്കറ്റുകള്‍ പോലെ കൊഴിഞ്ഞു വീണു. മഴവെള്ളം തെറിപ്പിച്ച് സ്കൂളീലേക്ക് പോകുന്ന കൂട്ടുകാര്‍ വിളിച്ചു ചോദിച്ചു "കുട്ടാ...എന്നാ പോണത്..?". കുട്ടന്‍ ഒന്നും മിണ്ടാതെ അവര്‍ പോകുന്നതും നോക്കി നിന്നു. വിസ ശരിയായിരിക്കുന്നു.

"കുട്ടാ, കൊണ്ടുപോകനുള്ളതൊന്നും മറക്കല്ലേ..എല്ലാം ഇതിലെടുത്തു വക്ക്.." അമ്മ ഒരു കൊച്ചു സ്യൂട്ട്‌കെയ്സെടുത്ത് കുട്ടനു കൊടുത്തു. ഉടുപ്പുകളും പുസ്തകങ്ങളുമൊക്കെ അവനതിലെടുത്തുവച്ചു. ഉടുപ്പുകള്ക്കിടടയില്‍ അവന്റെ പ്രിയപ്പെട്ട പന്തും.

പക്ഷെ അതുകണ്ടപ്പോള്‍ അമ്മക്ക് കലി കയറി. "കുട്ടന് നല്ല അടികിട്ടും ട്ടോ....പുതിയ ഉടുപ്പിന്റെ കൂടെയാ അവന്റെയൊരു ചളിപിടിച്ച പന്ത്..! നീയവിടെ പഠിക്കാനാ പോണത്..കളിക്കാനല്ല..!"

എത്ര പറഞ്ഞിട്ടും ആ പന്തുകൊണ്ടുപോകാന്‍ അമ്മ സമ്മതിച്ചില്ല. സങ്കടത്തോടെ കുട്ടന്‍ പന്തിനെ മച്ചിന്റെ മുകളിലെ മരപ്പെട്ടിയില്‍ കൊണ്ടുപോയി വക്കാന്‍ തീരുമാനിച്ചു. പിന്നെയോര്ത്തു!, വേണ്ട അതിനെ പൂട്ടിയിടണ്ട!

അങ്ങനെ അന്നു രാത്രി എല്ലാവരുമുറങ്ങിയപ്പോള്‍ പന്തും ഗാഢനിദ്രയിലാണ്ടപ്പോള്‍ കുട്ടന്‍ പന്തുമെടുത്ത് കളിസ്ഥലത്തേക്കോടി. അവിടെ പിച്ചിന്റെ ഒത്തനടുക്ക് പതുപതുത്ത വട്ടയിലയില വിരിച്ച് അതില്‍ കിടത്തി. അവസാനമായി പന്തിന്റെ നെറുകയില്‍ ഉണര്ത്താ തെ ചുമ്പിച്ച് അവന്‍ കരഞ്ഞുകോണ്ട് വീട്ടിലേക്കോടി. പിറ്റേ ദിവസം രാവിലെ കുട്ടന്‍ പറന്നു..പറന്നാലും പറന്നാലും പച്ചപ്പുകാണാത്ത മരുഭൂമിയുള്ള നാട്ടിലേക്ക്..അച്ഛന്റെ അടുത്തേക്ക്..ഗള്ഫി്ലേക്ക്..!

ഏറ്റവും വലിയ ധൂര്ത്തുനാണ് കാലം! യാതൊരു കയ്യും കണക്കുമില്ലാതെ ജീവിതത്തെ അത് ചിലവഴിച്ചു തീര്‍‌ക്കും. നാലു വര്ഷം് കഴിഞ്ഞിരിക്കുന്നു. ഇക്കാലത്തിനിടയില്‍ കുട്ടന്റെ കൈകള്‍ ഒരു പന്തിനേയും സ്പര്‍‌ശിച്ചിട്ടുപോലുമില്ല! പ്രിയകൂട്ടുകാരനായ പന്തിനെ വിട്ടിട്ടു പോന്നതിന്റെ സങ്കടം ഇക്കാലമത്രയും അവന്‍ സഹിച്ചു. ഇപ്പോള്‍ ആദ്യത്തെ അവധിക്കുള്ള ഒരുക്കത്തിലാണവന്‍. നാട്ടില്‍ ചെന്നാല്‍ ആദ്യംതന്നെ എന്തായിരിക്കും അവന്‍ തേടുക? എങ്ങോട്ടായിരിക്കും അവനോടുക?

ഞാന്‍ പറയാം; അപ്പോഴും അവിടെ രാത്രിയായിരിക്കും. ഉടുപ്പും ഷൂസുമൊന്നും മാറ്റാതെ ആവേശത്തോടെ അവനാ കളിസ്ഥലത്തേക്കോടിച്ചെല്ലും..!

അപ്പോള്‍ പക്ഷെ..പരിപൂര്‍‌ണ്ണ ശൂന്യതയും ശ്മശാന മൂകതയും അവനെ വലയം ചെയ്യും. നിരാശയോടെ ഭീതിയോടെ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍.... ഗ്രൗണ്ടീന്റെ അങ്ങേ മൂലയിലതാ...മൂടിവീഴുന്ന ഇരുട്ടിനെ വകഞ്ഞ്, വീണ്ടൂം കുട്ടനെ നോക്കി കരയുന്നു കൈവീശിക്കാണിക്കുന്നു...അവന്റെ പ്രിയപ്പെട്ട പന്ത്..!

കുട്ടന്‍ അങ്ങോട്ടോടും..അതിവേഗത്തിലോടും..പന്തിനെ വാരിപ്പുണരും..പന്തു ചോദിക്കും.."മറന്നോ കുട്ടാ...?".

പൊട്ടിക്കരഞ്ഞുകൊണ്ട് അവനതിനെ പൊക്കിയെടുക്കും. പിച്ചിലേക്കിരച്ചുകയറി ഇല്ലാത്ത കുറ്റികള്‍ തെറിപ്പിക്കും. പന്ത് ഉയര്ന്നു പൊങ്ങും. കുട്ടനതിനെ ചാടിപ്പിടിച്ച് "ഹൗസാറ്റ്" വിളിക്കും..അമ്പയറുടെ സ്ഥാനത്ത് ചെന്ന് "ഔട്ട്" വിളിക്കും. പിന്നെ..വരമ്പത്ത് കയറിനിന്ന് ആര്പ്പു്വിളിക്കും. അപ്പോള്‍ ആനന്ദത്താല്‍ ചുവന്ന മുഖവുമായി സൂര്യന്‍ അവരോടൊപ്പം കളിക്കാന്‍ വരും; കരിഞ്ഞുണങ്ങിയ കറുകകള്‍ വിരിഞ്ഞു പടര്ന്ന് ആനന്ദ നൃത്തമാടും..!

അന്നേരം പഴയ കളിക്കൂട്ടുകാരെല്ലാം തിരക്കു പിടിച്ച് സ്കൂളുകളിലേക്ക് പോകുന്നുണ്ടാകും. അവരോട് കുട്ടന്‍ വിളിച്ചു ചോദിക്കും "ഞങ്ങളിതാ റെഡി.. വൈകീട്ടെന്താ പരിപാടി..?"

Tuesday, April 20, 2010

ആലുവായില്‍ അമ്പഴങ്ങ..!



ആയിരം പാദസരങ്ങള്‍ കിലുങ്ങി 'ആലുവാപുഴ' പിന്നെയുമൊഴുകി എന്ന പാട്ട് കേള്‍ക്കാന്‍ തുടങ്ങിയതുമുതല്‍ ഞാന്‍ അഭിമാനത്തോടെ വാരിയണിഞ്ഞതാണ് ആലുവക്കാരന്‍ എന്ന ആഭരണം. പിന്നീട് പാദസര്‍ം കിലുക്കി വരുന്ന സുന്ദരിപ്പെണ്‍കിടാങ്ങളെ ആലുവപ്പുഴ എന്നു കളിയാക്കിയത് മുതലല്ലേ എന്നില്‍ ഭാവന മൊട്ടിട്ടത് എന്നു ഞാന്‍ സംശയിക്കുന്നു. ദയവു ചെയ്ത്, 'ഏതു ഫാവന' എന്നൊക്കെ ചോദിച്ച് എന്റെ ഭാവനാ ശുദ്ധിയെ ചോദ്യം ചെയ്യരുത്. പക്ഷെ, ആലുവാപുഴയുടെ തീരത്ത് പലവട്ടം പോയിരുന്നിട്ടും വയലാര് കേട്ട പാദസരത്തിന്റെ കിലുക്കമൊന്നും ഞാന്‍ കേട്ടിട്ടില്ലാത്തതിനാല്‍‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ എന്റെ ഈ ശുദ്ധഭാവന ചോദ്യം ചയ്തിട്ടുണ്ട് എന്നത് വേറെകാര്യം!


ആലുവയില്‍ അഭിമാനിക്കാന്‍ മാത്രം ഇത്രവലിയ അമ്പഴങ്ങ എന്തിരിക്കുന്നു എന്നു ചോദിക്കുന്നവര്‍ ആലുവയെക്കുറിച്ചറിയാത്തവരല്ല, മറിച്ച് അഭിമാനത്തെ കുറിച്ചറിയാത്തവരാണെന്ന് ഞാന്‍ പറയും. ലോകത്തെ എല്ലാ പിറപ്പുകളും സ്വന്തം നാടിനെക്കുറിച്ചു പറയുമ്പോളുണ്ടാകുന്ന ഒരു വികാരമുണ്ടല്ലോ; അതിനെ മലയാളത്തില്‍ അഭിമാനം എന്നു വിളിക്കപ്പെടുന്നു എന്ന് അത്തരക്കാര്‍ക്കുവേണ്ടി ഞാന്‍ പറഞ്ഞു വക്കട്ടെ. ആ നാട്ടില്‍ ആലുവാപുഴ പോലൊരു പുഴയുണ്ടാകണമെന്നോ, ആ പുഴയുടെ പാദസരം പാട്ടില്‍ കിലുങ്ങണമെന്നോ യാതൊരു നിബന്ധനയുമില്ല. എന്തുചെയ്യാം, എല്ലാ നാടുകള്‍ക്കും അതിനുള്ള ഭാഗ്യമൊന്നും ഈശ്വരന്‍ കൊടുത്തില്ലല്ലോ. എന്നാല്‍ ആലുവയെപ്പോലെ അതൊക്കെയുള്ള ഒരു നാടിന്റെ സന്തതിക്ക് പലവട്ടം അഭിമാനിക്കാന്‍ മറ്റെന്തുവകയാണു വേണ്ടത്? അതുകൊണ്ടുതന്നെ ആലുവവാല എന്ന പേരിന്റെ സമ്പൂര്‍ണ്ണാര്‍‌ത്ഥം കേവലം ആലുവക്കാരന്‍ എന്നല്ല; അഭിമാനിയായ ആലുവക്കാരന്‍ എന്നാണ്! സാന്ദര്‍ഭികമായിപ്പറയട്ടെ, മറ്റു പല സന്ദര്‍ഭങ്ങളിലും അഭിമാനം എന്ന ഈ വികാരം ഇടിച്ചുകേറി വരാറുണ്ട്, അതൊക്കെ സമയാസമയങ്ങളില്‍ ഓരോരുത്തരും അനുഭവിച്ചുകൊള്ളട്ടെ.!


എന്നാല്‍ ഒരുപാടുകാരണങ്ങളാല്‍ ചിലര്‍ക്കൊക്കെ സ്വന്തം നാടിനെക്കുറിച്ചു പറയുമ്പോളുണ്ടാകുന്ന വികാരത്തിന് 'അപമാനം' എന്നാണു പേര്. അതെന്താ അങ്ങനെ എന്നു ചോദിക്കുന്നവര്‍ക്ക് അപമാനത്തെക്കുറിച്ചും ഒരു ചുക്കും അറിയില്ല എന്നേ എനിക്കുത്തരം നല്‍കാന്‍ കഴിയൂ. പിണരായി, അഴീക്കോട്, മാള തുടങ്ങിയ സ്ഥലങ്ങളില്‍ ജനിച്ചുപോയവരോട് ചോദിച്ച് അപമാനത്തെക്കുറിച്ചു പഠിക്കാന്‍ ഞാന്‍ അവരെ ഉപദേശിക്കുന്നു. തച്ചങ്കരി എന്നത് സ്ഥലപ്പേരാണെങ്കില്‍ അബദ്ധത്തില്‍ പോലും അവരോടൊന്നും അപമാനത്തെക്കുറിച്ച് ചോദിച്ചേക്കല്ലേ, ലോക്കപ്പിലിട്ട് ഉരുട്ടിക്കൊന്നുകളയും. ഉരുണ്ട മയ്യത്തിന് ഭംഗി തീരെ കുറവാണ്!


ഗള്‍ഫില്‍ അറബികള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "നീ ഇന്ത്യക്കാരനാണോ അതോ കേരളയോ?". നല്ല ചോദ്യം. കേരളം മറ്റൊരു രാഷ്ടമാണെന്ന് അവര്‍ തെറ്റിദ്ധരിച്ചതിന്റെ കാരണം എണ്ണാനറിയുന്ന നിങ്ങളോട് ഞാന്‍ പറയണ്ടല്ലോ? ഭാഷയിലും, രൂപത്തിലുമൊക്കെയുള്ള വ്യതാസങ്ങളും അതിനു കാരണമായിട്ടുണ്ടാകാം! 'ഇന്ത്യ' എന്നുത്തരം കൊടുത്താല്‍ അവര്‍ പറയും "ഹിന്ദി..കുല്ലു കൊയ്സ്, കേരള..മുശ്കില (ഇന്ത്യക്കാരൊക്കെ നല്ലവരാ..പക്ഷെ..കേരളക്കാര് പ്രശ്‌നമാ). ഇനി 'കേരള' എന്നുത്തരം കൊടുത്താല്‍ തിരിച്ചായിരിക്കും അവരുടെ പ്രതികരണം. ഇതുരണ്ടും കേള്‍ക്കാന്‍ എനിക്കിഷ്ടമല്ല. കാരണം ആ പേരുകള്‍ ഞരമ്പുകളില്‍ ചോരതിളപ്പിക്കുകയും അന്തരംഗം അഭിമാന‌പൂരിതമാക്കുകയും ചയ്യുന്നവനാണ് ഞാന്‍ എന്നതുതന്നെ.


ഒരിക്കല്‍ ഞാനും നേരിട്ടു ആ ചോദ്യം. "നീ ഇന്ത്യക്കാരനോ അതോ കേരളയോ?" കണ്‍ഫ്യൂഷന്റെ മൂര്ദ്ധന്യത്തില്‍ ഞാന്‍ പറഞ്ഞുപോയി "ആലുവ"! ഒരു നിമിഷം, രണ്ടൂ നിമിഷം..ആലോചിച്ച് ആ മഹാന്‍ മറുപടി അരുളിച്ചെയ്തു.."ആള്‍വ കൊയ്സ്..ലാകിന്‍ ഹിന്ദി വ കേരള കുല്ലു ഹറാമി..!!(ആള്‍വ കൊള്ളാം പക്ഷെ ഇന്ത്യയും കേരളയും മുഴുവന്‍ കള്ളന്‍‌മാരാണ്)". ആദരണീയ തച്ചങ്കരി സാറേ.. ഇനി ബന്ധുവീട്ടീപോണെന്നു കള്ളം പറഞ്ഞ്..ജോലിയില്‍ നിന്നു മുങ്ങി ഗള്‍ഫില്‍ വരുമ്പോള്‍ ടിയാന്റെ കാര്യം അങ്ങ് ഏറ്റോളേണമേ..!


ഇന്ത്യക്കാരേ..കേരളീയരേ.. ഇനിപ്പറ..! ഞാന്‍ ആലുവാക്കാരന്‍ എന്നഭിമാനിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? പക്ഷെ..ആ അറബിയെപ്പോലെ എനിക്കും ഇപ്പോള്‍ ഒരേയൊരു സംശയമേയുള്ളു, ആരാ ആലുവയിലെ പ്രധാനമന്ത്രി?

Saturday, April 10, 2010

സൂര്യനുദിക്കാത്ത മലയാളം

വിരലിലെണ്ണാവുന്നത്ര സ്വപ്‌നങ്ങളേ എനിക്കുള്ളു. വിരലുകള്‍ കുറഞ്ഞുപോയല്ലോ എന്ന ഒരേയൊരു സങ്കടവും എനിക്കുണ്ട്. ഒരായിരം വിരലുകളുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നത് സ്വപ്‌നങ്ങളോടുള്ള അത്യാര്‍ത്തി മൂലമാണ്. കാരണം, സ്വപ്‌നം കാണുമ്പോഴുള്ള സുഖമൊന്നും ജീവിതത്തിലെ മറ്റൊരു പ്രതിഭാസവും എനിക്കു സമ്മാനിക്കാറില്ല.

ഉറക്കത്തില്‍ കണ്ണടച്ചു കാണുന്ന സ്വപ്‌നമല്ല യഥാര്‍‌ത്ഥ സ്വപ്നം. കണ്ണു തുറന്നിരിക്കുമ്പോള്‍ സ്വപ്‌നം കാണാന്‍ കഴിയണം. ഇത് ഞാന്‍ എവിടെയോ വായിച്ചതാണ്. ഉറക്കത്തില്‍ ഞാന്‍ കാണുന്ന സ്വപ്‌നങ്ങളധികവും എന്റെ ശത്രുക്കള്‍ സം‌വിധാനം ചെയ്ത ഹൊറര്‍ മൂവികളാണ്. അതിലൊക്കെ ഞാനെപ്പോള്‍ അഭിനയിച്ചു എന്ന് ഞാന്‍ തന്നെ അത്ഭുതപ്പെടാറുണ്ട്. എങ്കിലും കണ്ണു തുറന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നങ്ങളെല്ലാം ഞാന്‍ തന്നെ സംവിധാനം ചെയ്ത ജനപ്രിയ ചിത്രങ്ങളാണ്. ഉറങ്ങാതിരിക്കുമ്പോള്‍ കാണുന്നതെങ്കിലും എന്റെ സ്വപ്‌നങ്ങളിലെ മാസ്റ്റര്‍ പീസുകള്‍ ഉറക്കവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതാണ് അതിന്റെ വിരോധാഭാസവും പ്രത്യേകതയും.


ബോര്‌ഡിംഗ് ജീവിത കാലത്ത് അതിരാവിലെ വാതിലില്‍ ചൂരലുകൊണ്ടടിച്ച് വിളിച്ചുണര്‍ത്താന്‍ വാര്‍ഡന്‍‌മാരില്ലാത്ത കാലത്തെ സ്വപ്‌നം കണ്ടിട്ടുണ്ട്. പിന്നീട് മറ്റൊരു ഹോസ്റ്റലിലായപ്പോള്‍, സ്വപ്‌ന മൂര്‍ദ്ധന്യത്തില്‍ കിടക്കപ്പായയാല്‍ സ്വയം ചുരുട്ടി, എഴുന്നേറ്റു പോയ കുട്ടികള്‍ മടക്കി അട്ടിയിട്ടു വച്ച പായകള്‍ക്കിടയില്‍ പോയി കിടന്ന് സ്വപ്ന സാക്ഷാല്‍‌ക്കാരവും പ്രതിഫലമായി ചൂരല്‍ പ്രയോഗവും നേടിയിട്ടുണ്ട്. ഇപ്പോള്‍ ഈ ഗള്‍ഫുകാലത്ത് വാര്ഡ‍ന്റെ സ്ഥാനം അലാറവും അടിയുടെ സ്ഥാനം ബോസിന്റെ തുറിച്ചു നോട്ടവും കയ്യടക്കി എന്നല്ലാതെ വെളുപ്പാന്‍‌കാലമയക്കം സ്വപ്നം തന്നെയായി തുടരുന്നു. പിന്നെ 'അസ്വലാത്തു ഹൈറും മിനന്നൗം' എന്ന ബാങ്കുവിളിയുടെ അര്‍‌ത്ഥം ശരിക്കും മനസ്സിലാകുകയും, പ്രഭാത നമ‌സ്‌കാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിരിക്കെ ആ സ്വപ്‌നം എന്നെന്നേക്കുമായി ത്യജിക്കാനുള്ള കഠിനപ്രയത്നത്തിലാണു ഞാനിപ്പോള്‍. സ്വര്‍ഗ്ഗം നേടുക എന്നതു മാത്രമല്ല, നരകത്തില്‍ നിന്നു രക്ഷപ്പെടുകകൂടി ചെയ്യണമല്ലോ? അതിനാല്‍ അതാണിപ്പോള്‍ എന്റെ ഏറ്റവും വലിയ സ്വപ്നവും തേട്ടവും.


പക്ഷെ, ഈയിടെയായി മു‌ന്‍പൊന്നും ഇല്ലാതിരുന്ന ചില സ്വപ്നങ്ങള്‍ കൂടി ഈ പ്രവാസ ജീവിതത്തില്‍ ഞാന്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. മഴനനയാനുള്ള സ്വപ്നം പോലെ ചിലത്. പ്രകൃതിയുമായി ചേരുന്ന ചിലത്.പ്രകൃതിയുടെ ക്ഷോഭവും സൂര്യന്റെ കോപവും കണ്ടിട്ടുണായ പേടിയില്‍ നിന്നുണ്ടായതാണതൊക്കെ. നാട്ടില്‍ പ്രകൃതിയിപ്പോള്‍ കാരുണ്യത്തിന്റെ മഴവര്‍ഷിക്കുന്നില്ലത്രെ! സൂര്യനാണെങ്കില്‍ കലികത്തിച്ച് ആളുകളുടെ പുറം പൊള്ളിക്കുന്നു. ഇവിടെ ഒരു പ്രവാസിയുടെ സ്വപ്നത്തിന് പ്രസക്തിയുണ്ട്. പ്രവാസിയേ ആ സ്വ‌പ്‌നങ്ങള്‍ കാണാവൂ; അവനു മാത്രമേ സാക്ഷാ‌ല്‍ക്കരിക്കപ്പെടേണ്ടാത്ത സ്വപ്നങ്ങള്‍ കാണാന്‍ അവകാശമുള്ളൂ? എങ്കിലുല്‍ം ഇടക്കിടെ ഞാനവയെ വാരിപ്പുണരാറുണ്ട്. കുസൃതിചേര്‍ത്ത് മനസ്സില്‍ പുരട്ടാറുണ്ട്.


എല്ലാം അവസാനിക്കുന്നതിനു മു‌ന്‍പ് ഒരിക്കല്‍ കൂടി കുളിരുള്ള പ്രഭാതത്തില്‍ എടത്തലയിലെ എന്റെ വീട്ടില്‍‍ എനിക്കൊന്നുറക്കമുണരണം. മുറ്റത്ത് ചിക്കിച്ചികയുന്ന കോഴിക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി അവയെ പേടിപ്പിക്കണം. മാങ്കൊമ്പില്‍ വാപൊളിച്ചിരിക്കുന്ന കാപ്പിരിക്കാക്കയെ കൈകൊട്ടിപ്പറപ്പിക്കണം. എന്നെ കാണുമ്പോള്‍ കോണിപ്പടിക്കടിയില്‍ നിന്നു കുളിരുകുടഞ്ഞ് 'ബെഡ് മില്‍ക്കും, ബ്രേക്ക് മീനും താടാ' എന്നു കോട്ടുവായിടുന്ന അബ്ദുല്ലപ്പൂച്ചയെ മരക്കഷണമെറിഞ്ഞുകൊടുത്ത് പറ്റിക്കണം, അവനെന്നെ കലിപ്പിച്ചു നോക്കുമ്പോള്‍ തലോടിയെടുത്ത് പാലുകൊടുക്കണം. വാഴയിലത്തുമ്പത്തിറ്റുന്ന മഞ്ഞുതുള്ളികള്‍ വിരല്‍തുമ്പിലെടുത്ത് ചുണ്ടില്‍ പുരട്ടണം. ആകാശമുല്ലയിലെ അടക്കാക്കിളിക്കൂട്ടില്‍ തറ പറ വായിച്ചു പഠിക്കുന്ന കിളിക്കുഞ്ഞുങ്ങളെ മിമിക്രി കാണിച്ചു കളിയാക്കണം, നെല്ലൊരുക്കുന്ന തള്ളക്കിളിയെ നോക്കി ചൂളമടിക്കണം.


ഇനിയുമുണ്ട് ഒട്ടേറെ, പക്ഷെ മലയാളത്തിന്റെ ഇന്നത്തെ പ്രകൃതിയിലേക്കു നോക്കുമ്പോള്‍ എല്ലാം കെട്ടണഞ്ഞു പോകുന്നു. മലയാളിയുടെ പ്രകൃതത്തിലേക്കു നോക്കുമ്പോള്‍ മെല്ലെ കണ്ണടഞ്ഞുപോകുന്നു. അപ്പോള്‍ ഞാനൊരു ഭീകര സ്വപ്‌നം കാണും. ആ സ്വപ്‌നത്തില്‍ ഞാന്‍ കാണുന്നത് എന്റെ നാടിന്റെ നെറുകയില്‍ സൂര്യന്‍ കത്തിയാളുന്ന കാലത്തെയല്ല, സൂര്യന്‍ ഉദിക്കാതെ പോയേക്കാവുന്ന സമീപ കാലത്തെയാണ്. മഴത്തുള്ളി‍ക്ക് പെയ്യാതെയും, മാരിവില്ലിന് വിരിയാതെയും പോകാമെങ്കില്‍ സൂര്യനു മാത്രമെന്തേ ഉദിക്കാതിരുന്നു കൂടാ..?

Tuesday, March 16, 2010

'നന്ദികെട്ടവനെ'തിരെ മൂടുതാങ്ങികള്‍

ഹൊ..! വന്നു വന്ന് എഴുതാന്‍ അറിയാത്തവര്‍ക്കൊക്കെ ഒന്നും എഴുതാന്‍ പറ്റാത്ത അവസ്ഥയായി ഇപ്പോള്‍. ഒരു ലേഖനമെഴുതിയതിന്റെ പേരില്‍ എന്തൊക്കെ കേള്‍ക്കേണ്ടി വന്നു. എല്ലാവരും കൂടി ഇമെയിലുവഴി കല്ലെറിഞ്ഞു കൊന്നു. ഒരാള്‍‍ ബോറന്‍ എന്നു വിളിച്ചു. വേറൊരുത്തന്‍ അതു ശരിവച്ചു. പിന്നൊരാള്‍ ഞാന്‍ ഇടത്തേക്കു ചെരിഞ്ഞവനാണെന്നു കണ്ടുപിടിച്ചു. നെഗറ്റീവ് തിങ്കിംങ്ങിന്റെ ആശാന്‍ എന്ന് എന്നെ വിളിച്ചയാള്‍ക്കായിരുന്നു ഏറ്റവും രോഷം. എല്ലാം പോസിറ്റീവായിട്ടു കാണണമത്രെ..!



അല്ല..ഒന്നു ചോദിച്ചോട്ടെ! എന്താണ് ഹേ ഈ പോസിറ്റീവ് തിങ്കിംഗ്? എന്തിലും ഏതിലും നല്ലവശങ്ങള്‍ കണ്ടെത്തുകയും ജീവിതത്തെ ആശയോടെ പ്രതീക്ഷയോടെ സമീപിക്കുകയും, പ്രതിസന്ധികളില്‍ തകരാതെ തളരാതെ അതിനെ നേരിടാന്‍ സജ്ജമായ മനസ്സാര്‍ജ്ജിക്കുകയും ചെയ്യുക എന്നതാണ് പോസിറ്റീവ് തിങ്കിംഗ് എങ്കില്‍ അതൊന്നും എന്നെ ആരും പഠിപ്പിക്കണ്ട. നിങ്ങള്‍ പോസിറ്റീവാണെങ്കില്‍ പോസിറ്റീവിനു പോസ്റ്റിട്ടവനാണു ഞാന്‍. അഹങ്കാരമാണിപ്പറഞ്ഞത് എന്നാര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അത് അവരുടെ കുഴപ്പം, എന്റെയല്ല!



അതല്ല ഗള്‍ഫ് ജീവിതം മടുത്തു എന്നു പറഞ്ഞതാണോ എന്റെ നെഗറ്റീവ് തിങ്കിംഗ്? വല്ലവനും ആധിപത്യമുള്ള നാട്ടില്‍ വല്ലവന്റെയും കീഴില്‍ അവന്‍ പറയുന്ന പണി ചെയ്ത് അവന്‍ തരുന്നതും വാങ്ങിയുള്ള ഈ ജീവിതം എനിക്കും ബോറഡിച്ചു എന്നു ഞാന്‍ പറഞ്ഞതാണോ നെഗറ്റീവ് തിങ്കിംഗ്? എങ്കില്‍ ലോകത്ത് ഏറ്റവും വലിയ നെഗറ്റീവ് തിങ്കിക്കുന്നവന്‍ നിങ്ങളാണെന്നു ഞാന്‍ പറയും. എനിക്കിത് ബോറഡിച്ചു എന്നു പറഞ്ഞാല്‍ എനിക്കു താല്‍‌പര്യമുള്ള മറ്റെന്തോ ഉണ്ട് എന്നാണതിനര്‍‌ത്ഥം. എനിക്കൊരു വിശാലമായ ഭാവിയുണ്ടെന്നും, അത് എനിക്ക് ആധിപത്യമുള്ള നാട്ടിലാണെന്നും, അവിടെ ഞാനാണ് എന്റെ അധികാരിയെന്നും, ആ ജീവിതമാണ് എനിക്ക് വേണ്ടത് എന്നുമൊക്കെ ആശിക്കുന്നതും അതിനുവേണ്ടി സംസാരിക്കുകയും ചരിക്കുകയും ചെയ്യുന്നു എന്നത് എന്റെ പോസിറ്റീവ് തിങ്കിംഗും പോസിറ്റീവ് ആറ്റിറ്റ്യൂടും അല്ലാതെ മറ്റെന്താണ്? അടിമത്തം എനിക്കു മടുത്തു എന്നു പറയുമ്പോള്‍ ഉടമത്തം ഞാന്‍ കൊതിക്കുന്നു എന്ന പോസിറ്റീവ് കൊതി എന്തേ കൂട്ടുകാരാ നിനക്കു കാണാന്‍ കഴിഞ്ഞില്ല?



ഇനി; പ്രവാസികളെ ഇന്ത്യാഗവണ്മെന്റ് അവഗണിക്കുന്നു എന്നു പറഞ്ഞതാണ് ഞാന്‍ തുപ്പിയ മറ്റൊരു നെഗറ്റീവ് എങ്കില്‍ ആ നെഗറ്റീവ് ഛര്‍ദ്ദിക്കാനാണ് ഇനി എന്റെ തീരുമാനം. ബുദ്ധിമുട്ടുന്നവര്‍ക്കു വേണ്ടി ശബ്ദിക്കാനും അവര്‍ക്കു വേണ്ടി നിലകൊള്ളാനുമാണ് എന്നെ വാപ്പ പഠിപ്പിച്ചിട്ടുള്ളത്. ഇത് നെഗറ്റീവാണ് എന്നു പറഞ്ഞയാളുടെ പിതാവും അതുതന്നെയാകും പഠിപ്പിച്ചിട്ടുണ്ടാകുക. അതാണ് ശരിയും പോസിറ്റീവ് നിലപാടും. പിന്നെ അവഗണന വലിയ നേതാക്കളുടെ ഭാഗത്ത് നിന്നാകുമ്പോള്‍, ആരോപണം നേതാക്കള്‍ക്കും കൊലകൊമ്പന്‍ മാര്‍ക്കുമെതിരാകുമ്പോള്‍ അത് നെഗറ്റീവാകുന്ന സമ്പ്രദായം 'അപ്പപ്പോള്‍ കണ്ടവനെ' വിളിക്കുന്ന ശൈലിയാണ്. അപ്പണിക്ക് എന്നെ കിട്ടില്ല.



നമ്മുടെ നേതാക്കളെ അവര്‍ ശരിയാണെങ്കിലും തെറ്റാണെങ്കിലും കുറ്റപ്പെടുത്തരുത് പോലും! അവര്‍ രാജ്യത്തിനു വേണ്ടി എന്തു ചെയ്തു എന്നതാണ് വലിയ കാര്യമത്രേ! അവര്‍ രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തില്ല എന്നു ഞാന്‍ പറയില്ല. പക്ഷെ, ആയിരം കാര്യങ്ങള്‍ ചെയ്താലും അവശ്യം ചെയ്യേണ്ട് ഒരുകാര്യം ചെയ്യാതെ ബാക്കിയുണ്ടെന്ങ്കില്‍ അത് നേതൃത്വത്തിന്റെ കഴിവുകേടോ, അവഗണനയോ ആണ്. അത് നേതൃ നീതിക്ക് വിരുദ്ധമാണ്. എന്നിരിക്കെ, സൗദി സന്ദര്‍ശന വേളയില്‍ സാദാ കഷ്ടപ്രവാസികളെ കണ്ടില്ലെന്നു നടിച്ചതടക്കം ഒരുപാടുകാര്യങ്ങള്‍ ചെയ്യാതിരുന്നു, ചെയ്യാതിരിക്കുന്ന പ്രധാനമന്ത്രിയും ഗവണ്മെറ്റ്നും അനീതി കാണിച്ചു എന്നു പറഞ്ഞതാണോ നെഗറ്റീവ് അപ്രോച്ച്. കുളത്തില്‍ വീണ് മുങ്ങിത്താഴുന്ന പെണ്‍കുട്ടിയെ എടുത്തു ചാടി രക്ഷിക്കുന്നത് ഒരു നല്ല പ്രവൃത്തിയാണ്. പക്ഷെ അവളെ കരയിലുപേക്ഷിച്ച് കരക്കാര്‍ക്ക് മാനഭംഗപ്പെടുത്താന്‍ ഇടകൊടുക്കുകയും, അത് കണ്ടില്ലെന്നു നടിക്കുകയും ചെയ്താലോ? ആദ്യത്തെ രക്ഷാപ്രവര്‍ത്തനം പോലും അപ്പോള്‍ കുറ്റകരമായി മാറും! അതു കുറ്റമാണെന്നു വിളിച്ചു പറയുന്നത് നെഗറ്റീവ് തിങ്കിംഗ് ആണെന്നു പറയാന്‍ ആണായിപ്പിറന്ന ആണിനോ പെണ്ണായിപ്പിറന്ന പെണ്ണിനോ കഴിയില്ല!



പോസിറ്റീവ് തിങ്കിംഗ് എന്നത് ഫലപ്രദമായ ഒരു മനോശൈലിയാണ്. യഥാസമയ പ്രതികരണശേഷിയും, ശക്തമായ നീതിബോധവുമാണതിന്റെ ആണിക്കല്ല്. കോണ്‍ഗ്രസ്സുകാരനായിപ്പോയി എന്നത് 'ഇംപൊട്ടന്റ്' ആകുന്നതിനുള്ള ന്യായീകരണമല്ല. കോണ്‍ഗ്രസ്സുകാരനല്ലെങ്കിലും ശേഷിക്കുറവും ഷണ്ഠത്വവും അലങ്കാരമായിട്ടെടുത്തു ചാര്‍ത്തരുത്; പറഞ്ഞേക്കാം!

Sunday, March 14, 2010

ഞാന്‍..നന്ദികെട്ട പ്രവാസി

ടുത്തു തുടങ്ങി, ഈ ഗള്‍ഫ് ജീവിതം. ഒരു താല്പര്യവുമില്ലാതെ എത്രകാലം ഇങ്ങനെ ഉറക്കമുണരും? ഓഫീസില്‍ ഒരേ കാര്യങ്ങള്‍ തന്നെ ചെയ്ത് ചെയ്തുള്ള ഈ ഇരിപ്പ് കുടവയറിനു പോലും ബോറഡിച്ചു തുടങ്ങി. ചെയ്യാന്‍ കഴിയുന്നതിന്റെ ഒരംശം മാത്രം ചെയ്യുന്ന ജീവിതം. സ്നേഹിക്കുന്നവരെല്ലാം ചാരെയില്ലാത്തതിനാല്‍ ഉപയോഗിക്കാതെ തുരുമ്പെടുത്തിരിക്കുന്നു മനസ്സിലെ സ്നേഹക്കുടം. ഉപയോഗിക്കാതെ നശിക്കുന്ന തലച്ചോറിന്റെ കോശങ്ങളെയാണോ നാം താരന്‍ എന്നു വിളിക്കുന്നത്?

അന്നം നല്‍കുന്ന ഗള്‍ഫിനോടുള്ള നന്ദികേടല്ലേ ഇപ്പറഞ്ഞത് എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ എനിക്ക് ‍ ഉത്തരം മുട്ടും. അല്ലെങ്കില്‍ ഗള്‍ഫിനു വേണ്ടി പണിയെടുക്കുന്ന എന്നോട് ഗള്‍ഫ് നന്ദി കാണിക്കുന്നുണ്ടോ എന്നു തിരിച്ചു ചോദിക്കും. പണിയെടുത്തതിനു കൂലി തരുന്നത് നന്ദിയുടെ പരിധിയില്‍ പെടുന്നില്ല എന്നാണെന്റെ പക്ഷം. പക്ഷെ, ബോറഡിക്കുന്നു എന്നു പറയാനുള്ള സ്വാതന്ത്ര്യം കൂടി നിങ്ങള്‍ എനിക്ക് നിഷേധിക്കരുത്. സ്വതന്ത്ര ഇന്ത്യയുടെ കാക്കത്തൊള്ളായിരാമത്തെ ഈ സന്തതിക്ക് നന്ദിയേക്കാള്‍ കൂടുതല്‍ പ്രശ്‌നം സ്വാതന്ത്ര്യം തന്നെയാണ്. ഇന്ത്യയുടെ ഒന്നാമത്തെയോ രണ്ടാമത്തെയോ പുത്രന്‍ കീ കോടുത്ത പാവയെപ്പോലെ സൗദിയില്‍ വന്നപ്പോള്‍ ‘ സുഖമാണോ ‘ എന്നൊരു വാക്ക് ചോദിച്ചില്ല. അത് നമ്മുടെ പാരമ്പര്യമാണ്. കട്ടിപ്പണിയെടുത്ത് കുടുമ്പം പോറ്റുന്ന മക്കള്‍ക്ക് നന്ദികേടേ തിരിച്ചു കിട്ടിയിട്ടുള്ളൂ. തിരിഞ്ഞു നോക്കാറില്ലെങ്കിലും തിരിച്ചുകുത്തിയാലും പണമുള്ള മക്കള്‍ മഹാന്‍‌മാര്‍, പത്‌മശ്രീമാന്‍മാര്‍.

എന്നു കരുതി ഞാന്‍ കാശുകൊടുക്കുന്നവരും എന്റെ കാശുകൊണ്ടു ജീവിക്കുന്നവരുമെല്ലാം എന്നെ സ്നേഹിക്കമെന്നോ ബഹുമാനിക്കണമെന്നോ ഇതിനര്‍ത്ഥമില്ല. അങ്ങനെയാണെങ്കില്‍ എന്നെയും എന്നെപ്പോലുള്ളവരെയും കാണുമ്പോള്‍ ആദ്യം ഭൂമിയിലിറങ്ങിവന്ന് കുമ്പിട്ടു വണങ്ങേണ്ടത് എയറ് ഇന്ത്യയാണ്. അവരാണെങ്കില്‍ യാതൊരു ലിവര്‌ ഇന്ത്യയുമില്ലാത്തപോലെയാണ് ഗള്‍ഫുകാരോടു പെരുമാറുന്നത്. എയര്‍‌ ഇന്ത്യയുടെ നന്ദികേടും കുരുത്തക്കേടും കാരണം പലരും ഒരു മുഴം കയര്‍‌ ഇന്ത്യയില്‍ ജീവനൊടുക്കേണ്ട ഗതികേടിലുമാണ്. ഈയിടെ വിമാനം ക്യാന്‍സല്‍ ചെയ്തതിനാല്‍ ഒരു ദിവസം മുഴുവന്‍ ദമ്മാം വിമാനസ്റ്റാന്റില്‍ കാത്തുനിന്ന ഒരു കൂട്ടം മക്കള്‍ഇന്ത്യയെ അറിയിക്കാതെ കാലിയായ സീറ്റുകളുമായി എയര്‍‌ ഇന്ത്യ ആകാശത്തേക്ക് പറന്നു പൊങ്ങിക്കളഞ്ഞു, ശ്ശെ..മുങ്ങിക്കളഞ്ഞു. ആകാശത്ത് പെറ്റുകിടക്കുന്ന അമ്മായിയമ്മക്കു വേണ്ടിയാണോ ആവോ കാത്തുനിന്നവരെ കയറ്റാതെ സീറ്റു കാലിയാക്കിയിട്ടത്. അതോ ഇനി ആകാശത്തു വച്ച് സില്‍‌ക്ക് സ്മിതയെങ്ങാനും കൈ കാണിച്ചാലോ എന്നു കരുതിയിട്ടോ?

പറഞ്ഞുവന്നത്, ഗള്‍ഫുകാരുടെ കാര്യത്തില്‍ വിമാനക്കമ്പനി മുതല്‍ ഭരണക്കമ്പനി വരെ കണക്കാണ് എന്നാണ്. പ്രധാനമന്ത്രി സൗദിയില്‍ വന്ന് ആകെ ഒപ്പിട്ടത് കുറ്റവാളികളെ കൈമാറുന്ന കരാറാണ്. അല്ല ഇവര്‍ക്കൊക്കെ കുറ്റവാളികളെ നാട്ടിലേക്കു കൊണ്ടുപോകാനെന്താ ഇത്ര തിടുക്കം. ഭരിക്കാന്‍ ആളു തെകയുന്നില്ല എന്നുണ്ടോ? ഇന്ത്യക്കാരായ കുറ്റവാളികളെ കബ്സ വാങ്ങിക്കൊടുത്തും മരിച്ചാല്‍ പിന്നെ അതിന്റെ പിറകെ നടന്നും കളയാനുള്ള സമയം ഞങ്ങള്‍ക്കില്ല എന്നു സൗദി പറഞ്ഞ ഉടനെ "ഉത്തരവ്" എന്നു പറഞ്ഞ് വിനീത വിധേയനായി തലേക്കെട്ടും കെട്ടി ഒപ്പിടാന്‍ വന്നതാണെന്നൊക്കെ നമുക്ക് മനസ്സിലായില്ല എന്നൊന്നും ആരും കരുതണ്ട.

ഹലോ മിസ്‌റ്റര്‍ പ്രധാന മന്ത്രീ..തങ്കക്കുടമേ; കുറ്റവാളികളല്ലാത്ത ഒരുപാടു മേരാ ഭാരത് മഹാന്റെ മക്കള്‍ നാട്ടില്‍ പോകാന്‍ കഴിയാതെ പട്ടിണി കിടക്കുന്നു നരകിക്കുന്ന കാര്യം അങ്ങേക്കറിയില്ലയോ ആവോ? അവര്‍ക്കു വേണ്ടി ഒപ്പും കോപ്പും ഒന്നും ഇട്ടില്ലെങ്കിലും, അവരെ ഇങ്ങനെ അവഗണനയോടെ കാര്‍ക്കിച്ചു തുപ്പരുതായിരുന്നു. എയര്‍‌ ഇന്ത്യയേക്കാള്‍ വേഗത്തില്‍ യാതൊരു ഗുണവും ചെയ്യാതെ പ്രധാനമന്ത്രിയും ആകാശത്തേക്ക് പറന്നു പോയി. ആകാശത്ത് പെറ്റുകിടക്കുന്ന...അല്ലെങ്കി വേണ്ട, എന്തൊക്കെ പറഞ്ഞാലും ഫാരതത്തിന്റെ പരമപ്രധാന മോനല്ലേ..!

പ്രവാസികള്‍ക്ക് വേണ്ടി ഗവണ്മെന്റ് ഒന്നും ചെയ്യുന്നില്ല എന്നു പറഞ്ഞാല്‍ അതും ഒരു നന്ദികേടാകും. പ്രവാസി വെല്‍ഫെയര്‍ ഫണ്ട് ലോകത്താദ്യമായി നടപ്പാക്കിയ ഗവണ്‍‌മെന്റെ എന്ന ഇനം ഗിന്നസ് ലിസ്റ്റില്‍ ഇല്ല എന്നു കരുതി റെക്കോര്‍ഡ് റെക്കോറ്ഡല്ലാതാകുമോ? പത്തും ഇരുപതും കൊല്ലം അഞ്ഞൂറും ആയിരവും വച്ച് അടക്കുന്ന പ്രവാസിക്ക് മടങ്ങിച്ചെല്ലുമ്പോള്‍ മുന്നൂറും അഞ്ഞൂറുമൊക്കെ പെന്‍‌ഷന്‍ ലഭിക്കുന്ന ഈ പദ്ധതി ഗംഭീരം തന്നെയല്ലേ? ജീവിച്ചിരിക്കുന്ന രണ്ടോ മൂന്നോ കൊല്ലം പിന്നെ വേറെ വരുമാനം തേടി പോകണ്ടല്ലോ?

നൂറ്റിക്ക് പത്തിന്റെ പലിശക്കെണിയില്‍ കുടുങ്ങി നാടുവിട്ടതാണെങ്കിലും ഒന്നിന് പന്ത്രണ്ടിന്റെ വരുമാനക്കണക്കിലും അസംതൃത്പനും പ്രാരാബ്‌ധക്കാരനുമായ പ്രവാസികളെയാണോ മുന്നൂറു കൂവപ്പൊടിയുടെ പെന്‍‌ഷന്‍ കാണിച്ച് പ്രലോഭിപ്പിക്കുന്നത് എന്നു ചോദിക്കരുത്. ഗവണ്മെന്റിന്റെ സുഖജോലിക്കാര്‍, എം.എല്‍.എ, എം.പി, മന്ത്രി തുടങ്ങിയ പാവങ്ങള്‍ക്ക് കൊടുക്കും പോലെ പ്രവാസികള്‍ക്ക് വാരിക്കോരി പെന്‍ഷന്‍ കൊടുക്കാന്‍ മാത്രം മണ്ടന്‍മാരൊന്നും ഇതേവരെ നമ്മുടെ നാടു ഭരിച്ചിട്ടില്ല. ഇനി ഭരിക്കുകയുമില്ല. ഇതേ..ഉഗാണ്ടയല്ല..ഉണ്ടയാണ്; ഛെ..ഇന്ത്യയാണ്!

എന്തേ സുഖിച്ചില്ലേ..? ഇന്ത്യയെ പറഞ്ഞപ്പോ നൊന്തോ? നൊന്തെങ്കി നല്ല ടൈഗര്‍ ബാം എടുത്തുപുരട്ടി ജോലിക്ക് പോകാന്‍ നോക്ക്. അല്ലെങ്കി സ്പോണ്‍സര്‍ തലക്കിട്ടടിക്കും..ചെല്ല്..! എനിക്ക് മണിക്കൂറിനാ ശമ്പളം. കഥ പറഞ്ഞിരുന്ന് ഓഫീസിലെത്താന്‍ വൈകിയാലേ..റിയാലങ്ങടു പോകും; ഒന്നിന് പന്ത്രണ്ടാ ഇപ്പോഴത്തെ ബാങ്ക് റേറ്റ്..! സഹിച്ചതിന് നന്ദി..!

Sunday, February 14, 2010

ശിവരാത്രിയും ശിവസേനയും

ശിവരാത്രിയല്ലേ; ആലുവ പുഴയിലിപ്പോള്‍ വെള്ളവും വള്ളങ്ങളും നിറഞ്ഞൊഴുകുകയാകും. പടിഞ്ഞാട്ടൊഴുകുന്ന വെള്ളത്തിനു കുറകെ ചില വള്ളങ്ങള്‍ മണപ്പുറത്തേക്കും പല വള്ളങ്ങള്‍ ഇപ്പുറത്തേക്കും.

പുഴമാത്രമല്ല, ആലുവയിലെ വഴികളും ഇപ്പോള്‍ നിറഞ്ഞൊഴുകുന്നുണ്ടാകും, വെള്ളമല്ല..ആളുകള്‍. വെള്ളമല്ല എന്നത് പരിപൂര്‍ണ്ണമായിട്ടങ്ങു വിശ്വസിക്കാന്‍ വരട്ടെ..ആളുകളില്‍ അധികം പേരും വെള്ളം തന്നെയാകും. അവര്‍ നിറഞ്ഞ വള്ളങ്ങള്‍ പോലെ 'മറിയാറായേ മാറിക്കോ' വിധത്തില്‍ ആടിയാടി നടക്കുന്നുണ്ടാകും.

ഈ വെള്ളവും വള്ളങ്ങളും വള്ളക്കാരും പിന്നെ 'വെള്ള'ക്കാരും ഒക്കെയാകാം കാരണം, ശിവരാത്രികാലത്ത് മണപ്പുറത്തുപോകാന്‍ ഞങ്ങള്‍ക്കനുവാദമുണ്ടായിരുന്നില്ല. ശിവരാത്രിയുടെ മലരും പൊരിയും ഈത്തപ്പഴവും അലുവയും പട്ടവും പമ്പരവും അക്കാലത്ത് സ്കൂളില്‍ കൂട്ടുകാരുടെ കയ്യിലെ കൊതിയും കൗതുകങ്ങളുമായിരുന്നു, സത്യത്തില്‍ അതിനേക്കാളൊക്കെ വലിയ പൊതികള്‍ എന്റെ കയ്യിലുണ്ടാകുമായിരുന്നെങ്കില്‍ പോലും!

ഇതൊക്കെ പറയുമ്പോള്‍ വര്‍ഗ്ഗീയതക്കും സാമുദായികതക്കുമൊക്കെ അപ്പുറത്ത് നനുത്ത പുഴക്കരയില്‍ ചിരട്ടപ്പുട്ടുചുട്ട ഞാനെന്ന കുട്ടിയെ നിങ്ങള്‍ കാണണം. കറിവക്കാന്‍ അപ്പയില മുറിച്ച പ്രിയകൂട്ടുകാരന്‍ അജിതനെയും വീടുവക്കാന്‍ കോലു കുഴിച്ചിട്ട ജോജിയെയും നിങ്ങള്‍ കാണണം. അല്ലാതെ ശിവരാത്രിക്കു വെള്ളമടിക്കുന്നവരെ തൊട്ടുകളിച്ച ഈ വിരല്‍ ഒരു തീവ്രവാദിയുടേതാണെന്നും അത് ഒരു സമുദായത്തിനു നേരെയാണ് കളിയാക്കിച്ചൂണ്ടിയത് എന്നുമൊക്കെ പറഞ്ഞാല്‍ പെരുന്നാളിനു വെള്ളമടിക്കുന്നവരെക്കൊണ്ട് തല്ലിക്കും ഞാന്‍.

തല്ലുന്ന കാര്യം പറഞ്ഞപ്പോഴാണ് ഒരാളെ ഓര്‍മ്മ വന്നത്. വേറെയാരുമല്ല, വന്ദ്യ വയോധികനായ താക്കറെ തന്നെ. ശിവരാത്രിക്കാലത്ത് ഓര്‍ക്കാന്‍ കാരണം ശിവസേന എന്ന പേരാണ്. ശിവസേന എന്ന പേര് ബഹുമാന്യമാണ്. പക്ഷെ പാല്‍‌പാത്രത്തിനുമേല്‍ പനാമര്‍ എന്നെഴുതിയതുപോലെയായിപ്പോയി അതിന്റെ ചിഹ്നം. കടുവ! പണ്ടൊക്കെ തക്കറെ എന്നു കേട്ടാല്‍ ആരും വിറക്കുമായിരുന്നു. എന്നാല്‍ ഇന്ന് ആ പേരുകേട്ടാല്‍ ചിരിച്ചു ചിരിച്ചു മണ്ണുകപ്പിപ്പോകും ഭാരതീയ വാര്‍ത്താ തീറ്റക്കാര്‍!

കത്തിക്കാന്‍ നടന്ന കടുവകളെ ഒരു ഹെലിക്കോപ്റ്റര്‍ കാണിച്ച്, "പറ്റിച്ചേ" എന്ന് തീവണ്ടിപിടിച്ച് പോയി രാഹുലാന്‍ എന്ന കിളുന്ത് പൈതലാന്‍. ശിവസേനയെപ്പറ്റിച്ച് ശിവരാത്രിയുടെ ആലുവയിലേക്ക് കക്ഷി വന്നതിലെ ഒളിച്ചുകളിയും ദുരൂഹതയും കൈരളി ചാനല്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്തെങ്കിലും കണ്ടെത്താതിരുന്നത് മോശമായിപ്പോയി; അല്ലേ?

പിന്നെ ഐ.പി.എല്‍, ഷാരൂഖ്, പാക്കിസ്ഥാന്‍, കളിക്കാര്‍...പോസ്റ്റര്‍ കീറല്‍, കരിയഭിഷേകം, മാപ്പ് പറയിക്കല്‍..! 'കൊയ്‌ല'യില്‍ വളര്‍ന്നവന്‍ കൊലവിളിയില്‍ തളരില്ലല്ലോ? കിംഗ് ഖാന്‍ മാപ്പു പറഞ്ഞില്ല എന്നു മാത്രമല്ല, മാപ്പുപറയാത്തതിന് ജനങ്ങളോട് മാപ്പുപറയുകയും ചെയ്തുകളഞ്ഞു കൊച്ചു കള്ളന്‍.

അവസാനം 'എന്റെ പേര്‍ ഖാന്‍' റിലീസ്ഡ്. മഹാരാഷ്ട്രാ മഹാ മുഖ്യന്‍ അശോക് ചവാന്‍ ആദ്യകാണി! കടുവയെക്കാള്‍ വലിയ വാശിക്കിടുവ. ചവാനു ചാവാന്‍ പേടിയില്ലാഞ്ഞിട്ടൊന്നുമല്ല, കൊല്ലാനുള്ള കോപ്പൊന്നും കടുവയുടെ കയ്യില്‍ ഇപ്പോഴില്ല എന്നുറപ്പുള്ളതുകൊണ്ട്. ഇതൊക്കെ കണ്ടാല്‍ പിന്നെ ചിരിക്കാതിരിക്കുന്നതെങ്ങനെ? പുലി എലിയായ കഥ എക്കാലത്തും തമാശതന്നെയല്ലേ? അല്ലെങ്കി വേണ്ട..പോയി പണിനോക്ക്..!

ഒരു കാര്യം കൂടി പറഞ്ഞോട്ടെ..ഇനി ഒറിജിനല്‍ കടുവയെ കാണുമ്പോളും ചിരിച്ചുപോകുമോ എന്നാണ് എന്റെ പേടി. അങ്ങനെയെങ്ങാനും സംഭവിച്ചാലത്തെ കഥ പിന്നെ പറയണോ? കടുവ ഒറ്റക്കപ്പിന് ഒരു കപ്പ് ചോരക്കാപ്പിയുണ്ടാക്കി ‍ബീഫ്കൂട്ടിയടിച്ചുകളയും. എന്നിട്ട് സ്വയം പറയും "ഹും...ഈ താക്കറേടെ മിമിക്രി കാരണം കടുവക്കൊന്നും ഒരു വെലേം ഇല്ലാണ്ടായിരിക്ക്‌ണൂ...ശിവ ശിവ..!".