Thursday, March 13, 2008

ചെത്താന്‍‌‍ പെട്ട പാട്..!

ശ്രദ്ധിച്ചു നോക്കിയാല്‍ ഈ ബ്ലോഗിന്റെ വലതുവശത്ത് ഒരു പടം കാണാം? അത് എന്താ സാധനം എന്നോര്‍ത്ത് ആരും അന്തം വിടണ്ട! അത് എന്റെ മോന്തയാണ്.

ഈ മോന്തയും കൊണ്ടാണ്, മൂത്താപ്പ മുതല്‍ കൊച്ചാപ്പമാര്‍ വരെ കൊതറി നടന്ന് വല്ലിപ്പാപരുവമായ രാജ്ദൂത് മോട്ടോര്‍‌സൈക്കിളില്‍, 'ചെത്തല്‍' തന്നെ മുഖ്യവിഷയമായെടുത്ത് ഞാന്‍ മാറമ്പള്ളി എം.ഇ.എസ് കോളേജില്‍ ചെന്നു കേറിയത്. "വാഹനം എന്നാല്‍ യാത്ര ചെയ്യാനുള്ള ഉപകരണമാണ്, ഇതു മതി" എന്നാണ് പുതിയ സുസുക്കി ഷോഗണു വേണ്ടിയുള്ള എന്റെ ആപ്ലിക്കേഷന്‍ റിജക്റ്റ് ചെയ്ത്കൊണ്ട് വാപ്പ പറഞ്ഞത്. ഏതായാലും കിട്ടിയതായി. പക്ഷെ റാഗിംഗിനു വേണ്ടി അവിടുത്തെ മുതുക്കന്‍‌മാര്‍‌ പിടികൂടി തവളച്ചാട്ടം ചാടിച്ചതും 'ജെയിംസ് ബോണ്ട്' എന്ന പേരുവീണതുമല്ലാതെ ഉദ്ദേശിച്ച ഒരു ഗുണവും രാജ്ദൂതും ഈ മോന്തയും എനിക്ക് തന്നില്ല. ചെത്തല്‍ മെയിനായിട്ടെടുത്ത ഒരു അഞ്ചുപത്ത് പേരല്ലാതെ('ഇവനൊക്കെ എന്തു ചെത്താനാ?' എന്നു ഞാന്‍ പോലും അവന്മാരെകുറിച്ച് ചിന്തിച്ചിരുന്നു!) വേറെ ഒരുത്തനും എന്നെ തിരിഞ്ഞുപോലും നോക്കിയില്ല. പിന്നെ കുറേ തരുണീമണികള്‍ തിരിഞ്ഞു നോക്കിയിരുന്നു കെട്ടോ; കാന്റീന്റെ സൈഡിലൂടെ അവറ്റകള്‍ വരുമ്പോള്‍ മുന്നില്‍ ചെന്ന്‌നിന്ന് 'ഹായ്, എന്താപേര്?' എന്ന് ചോദിക്കുമ്പോഴേക്കും അവര്‍ തിരിഞ്ഞു നോക്കിയിരുന്നു, കക്കൂസിന്റെ നേര്‍ക്ക്. പിന്നെ ഒറ്റപ്പോക്കും! അതെന്താ? എന്നേക്കാള്‍ ഭേദം കക്കൂസാണോ ആവോ?

അങ്ങനെ, എങ്ങനെ ശ്രദ്ധിക്കപ്പെടണം എന്ന ചിന്തയും പേറി ഒരു കൊല്ലം കഴിഞ്ഞു. പുതിയ വര്‍ഷം ആദ്യത്തില്‍ തന്നെ കോളേജ് ഇലക്ഷന്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയം ഇല്ലാത്ത തിരഞ്ഞെടുപ്പ്. രാഷ്ട്രീയം അനുവദിച്ചാല്‍, അലവലാദികള് അലമ്പും അറാമ്പറപ്പും അച്ചാറിട്ട് വില്‍ക്കും അത്രെ!

ഇതു തന്നെ അവസരം; ശ്രദ്ധിക്കപ്പെട്ടിട്ടുതന്നെ ബാക്കിക്കാര്യം. അങ്ങനെ, പൊറോട്ടയും ഹാഫ് ബീഫും വാങ്ങിക്കൊടുത്ത്, കൂട്ടുകാരായ ഷിജുവിന്റേം റാഫിയുടേം മറ്റും മസിലുകാണിക്കാണുള്ള അവകാശവും അതുവഴി 'സാര്‍ക്ക്' എന്ന പാര്‍ട്ടിയുടെ ഒരു സീറ്റും ഒപ്പിച്ചെടുത്തു. ഏതാ സീറ്റ് എന്നല്ലേ? നല്ല സിംഹാസനം പോലത്തെ ആര്‍ട്സ്ക്ലബ് സെക്രട്ടറി സീറ്റ്. പക്ഷെ കിട്ടിക്കഴിഞ്ഞപ്പഴല്ലേ, വായില് സിഗരറ്റുപുകയിരിക്കുമ്പോ വാപ്പ വന്ന അവസ്ഥയായി, ഊതാനും വയ്യ, ഊതാണ്ടിരിക്കാനും വയ്യ. സംഗതി ആര്‍ട്സ് അല്ലേ? കണ്ട അണ്ടത്തീം അടകോടത്തീം വരെ വിളിച്ച് നിര്‍ത്തി പാട്ടു പാടാനും, ഡാന്‍സ് കളിക്കാനും ആജ്ഞാപിച്ചുതുടങ്ങി. നമുക്കുണ്ടോ ഇതു വല്ലതും വഴങ്ങുന്നു? പതുക്കെ മുങ്ങിയാലോ എന്ന് വരെ തോന്നിപ്പോയി. മറുവശത്ത് എതിരാളിയാണെങ്കില്‍ 'യു.എസ്.എ' എന്ന പാര്‍ട്ടിയുടെ വക ഒരു ബ്രേക്ക് ഡാന്‍സര്‍! കൂടാതെ ഇംഗ്ലീഷില് പാട്ടും പാടും!

എന്താപ്പോ ചെയ്യ? ചെറുപ്പത്തില്‍ വൈലോപ്പിള്ളിയുടെ 'മാമ്പഴം' ചൊല്ലി ഒന്നാം സമ്മാനം കിട്ടിയതിന്റെ ബലത്തില്‍ മധുസൂധനന്‍ നായരുടെ 'അഗസ്ത്യ് ഹൃദയ'ത്തിലെ ആദ്യ ഭാഗം ('നാറാണത്ത് ഭ്രാന്തന്‍' ഹൈപിച്ചാ..! പിടിച്ചാകിട്ടൂല്ല) പഠിച്ച് കുട്ടികള്‍ക്കു മുന്നില്‍ ഒരുവിധം ചൊല്ലി ഒപ്പിച്ചു. പിന്നെ കാണാതെ പഠിച്ച രണ്ടു പ്രസംഗങ്ങള്‍ ക്ലാസ്സുകളില്‍ ('എന്റെ മാത്രം' ശൈലിയില്‍) മാറി മാറി കാച്ചുകയും ചെയ്തതോടെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. പിന്നെ, ഒന്നു ഹിറ്റാകണം എന്നു തോന്നിയപ്പോള്‍ കോളേജിലെ പ്രശസ്ത മിമിക്രിക്കാരനായ ശ്രീകുമാറിനെ ചാക്കിട്ട് പിടിച്ച് അവതരണം ഒന്നിന് പത്തു രൂപ എന്ന തോതില്‍ എന്റെ പ്രസംഗം അനുകരിക്കാന്‍ സവിനയം ഏല്‍‌പിക്കുകയും ചെയ്തു.

ഒരിക്കള്‍ കാന്റീനിന്റെ 'ലേഡീസ്' ഏരിയയില്‍ മ്മക്ക് വേണ്ടപ്പെട്ട ഒരുകുട്ടി നില്‍ക്കുന്നത് കണ്ട ആവേശത്തില്‍, അവിടെപ്പോയി എന്നെ അവതരിപ്പിക്കന്‍ ഞാന്‍ ശ്രീകുമാറിനെ ശട്ടംകെട്ടി. അവന്‍ അവള്‍ടേം കൂട്ടുകാരികള്‍ടേം മുന്നില്‍ എന്നെ അവതരിപ്പിക്കുന്നത് നിര്‍നിമേഷനായി ഞാന്‍ ഇപ്പുറത്ത് നിന്ന് കേട്ടു. 'ഞാന്‍ തന്നെ' എന്ന പോലുള്ള അവതരണം കഴിഞ്ഞിട്ട് പതിവു പോലെ അവന്‍ എല്ലാരോടുമായി ചോദിച്ചു; 'ആരാണെന്ന് പറയാമോ?'. "ഞാന്‍ പറയാം" എന്ന് മ്മട കുട്ടി പറയണ കേട്ട് ഹര്‍ഷ പുളകിതനായി ഞാന്‍ നില്‍ക്കവേ അവള്‍ ആളെ പറഞ്ഞു "സുകുമാര്‍ അഴീക്കോട്"!. എന്റമ്മേ..! അതോടെ ഞാന‍വിടന്ന് സ്കൂട്ടായി. അവള്‍ പറഞ്ഞത് കറക്ടായിരുന്നു കെട്ടോ! അഴീക്കോടിനെ അറിയുന്നവര്‍ ആ കോളേജിലുണ്ടായിരുന്നു എന്ന് അപ്പോഴാണ് ഞാന്‍ അറിഞ്ഞത്.

അങ്ങനെയിരിക്കെ ഒരുദിവസം രാവിലെ, കോളേജിലെത്തിയ എന്റെ നെഞ്ച് തകരുന്ന കാഴ്ചയായിരുന്നു അത്. അന്നത്തെ മാതൃഭൂമി കോളേജിലാകെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. അതില്‍ നമ്മട ശത്രു ബ്രേക് ഡാന്‍സ് കളിക്കുന്ന കളര്‍ ചിത്രം; ആ വട്ടന്‍ ഏതോ ട്രൂപ്പിന്റെ പരിപാടിക്ക് തുള്ളിയതാണ്.

സകലതും പോയി. ആ കളര്‍ ചിത്രം ഈയുള്ളവന്റെ സ്വപ്നങ്ങളെ ബ്ലാക് & വൈറ്റ് ആക്കുകയും കുട്ടികളെല്ലാം ആ പഹയന്റെ പിന്നാലെ കൂടുകയും ചെയ്തെന്ന് ഇനീം ഞാന്‍ പറയണ്ടല്ലോ? പിന്നേം ചിന്തയായി. ഈ മോന്തയും പത്രത്തില്‍ ഒന്ന് വന്നില്ലെങ്കില്‍ സിംഹാസനത്തില്‍ അവന്‍ കേറിയിരുന്ന് ബ്രേക്ക് ഡാന്‍സു കളിക്കുന്ന ദുരന്തകാഴ്ച ഞാന്‍ കാണേണ്ടീ വരും; പിന്നെ ഞാനും ബ്രേക്ക് ഡാന്‍സ് കളിക്കണ്ടീ വരും, അവന്‍ കളിപ്പിക്കും..!

മസില് വാടകക്ക് തന്ന റാഫിയാണ് പറഞ്ഞത്, "നീ കക്ക്വോ, മോഷ്ടിക്ക്വോ ഒക്കെ ചെയ്താലും നിന്റെ ഈ മോന്ത പത്രക്കാര് ഇടൂന്ന് തൊന്നണില്ല. നീ ഒരു കവിത എഴുതി എല്ലാ പത്രങ്ങള്‍ക്കും അയച്ചു കൊട്ക്ക്, അതെങ്ങാനും അച്ചടിച്ച് വന്നാ നമ്മളിവിടെ പൊളിക്കും, നൂറ് കോപ്പി എന്റെ വക ഞാനിവിടെ വിതരണം ചെയ്യും'. വലിയൊരു ആവേശമായിപ്പോയി എനിക്ക്. അന്ന് തന്നെ "ശകുനമില്ലാത്തവന്‍ ഞാന്‍, മുജ്ജന്‍‌മ സുകൃതമില്ലാത്തവന്‍ ഞാന്‍" എന്ന് തുടങ്ങുന്ന ഒരു കവിത പോലത്തെ സാധനം എഴുതി പിറ്റേദിവസം രാവിലെ അഞ്ച് കോപ്പികള്‍ വിവിധ പത്രമാസികകളുടെ വിലാസത്തില്‍ നോര്‍ത്ത് എടത്തല.പി.ഒ യില്‍ പോസ്റ്റ് ചെയ്തിട്ടാണ് കോളേജിലേക്കെത്തിയത്.

ഇലക്ഷന്‍ തിങ്കളാഴ്ചയാണ്. വെള്ളിയാഴ്ചയായിട്ടും അത് ഒരു പത്രത്തിലും മാസികയിലും അച്ചടിച്ച് വന്നില്ല. ദിവസവും പത്തിരുപത് രൂപ പത്രം വാങ്ങി കളഞ്ഞത് കടം വാങ്ങിയിട്ടാണേ. ദേഷ്യവും സങ്കടവും ഒപ്പം റാഫി അടക്കമുള്ള കൊഞ്ഞാണന്മാരുടെ കളിയാക്കലും കൂടിയായപ്പൊ ആകെ പിരാന്തായി. ഇനീപ്പൊ എപ്പ വരാനാ? വന്നിട്ടെന്തിനാ? കവിത പത്രത്തില്‍ വന്നിട്ടു അതുകാണിച്ച് കുട്ടികളെ സ്വാധീനിക്കാം എന്ന മോഹം അന്നത്തോടെ വിട്ടു.

തിങ്കളാഴ്ച! ഇന്ന് ഇലക്ഷനാണ്. നേതാക്കള്‍‌ക്കെല്ലാം ഖദര്‍വേഷം‍, കുട്ടികള്‍ക്ക് ആവേശം‍, എനിക്കാണെങ്കില്‍ പരവേശം!. അപ്പഴും എതിരാളിക്കുചുറ്റും ബ്രേക്ക് ഡാന്‍സും ഇംഗ്ലീഷ് പാട്ടും കാണാനും കേള്‍ക്കാനും കുട്ടികള്‍. എന്റെ കാര്യം പോക്കാ..!

അങ്ങനെ വോട്ടെടുപ്പ് കഴിഞ്ഞു. ഉച്ചകഴിഞ്ഞ് ഫലപ്രഖാപനത്തിനു മുന്‍പ് "ഡാ, ഞാനൊന്ന് ടൗണീല്‍ പോയിട്ട് വരാം, അത്യാവശ്യോണ്ട്" എന്ന് പറഞ്ഞ് മെല്ലെ സ്ഥലം കാലിയാക്കാന്‍ ശ്രമിച്ചപ്പൊ പ്രിയപ്പെട്ട അനുയായികള്‍ കാന്റീനിന്റെ സ്റ്റോര്‍‌റൂമിലിട്ട് എന്നെ പൂട്ടി. അത് നന്നായീന്ന് ഞാനും കരുതി. ആരും കൂകിവിളിക്കൂലല്ലോ!

ആധികേറി അങ്ങനെ ഇരിക്കുമ്പോള്‍ ബുള്ളറ്റ്മനു ഓടിവന്ന് കാന്റീനിലുള്ളവരോടു പറയുന്നത് ശരിക്കും ഞാന്‍ കേട്ടു. എന്റമ്മോ..! ഞാന്‍ ലീഡു ചെയ്യുന്നൂന്ന്..!അനുയായികളുടെ അനുവാദത്തോടെ ആവേശത്തില്‍ ചാടി പുറത്തിറങ്ങി വരാന്തയിലൂടെ ഞെളിഞ്ഞു നടന്നു. അങ്ങനെ, അവസാന ഫലപ്രഖ്യാപനത്തിനായി പ്രിന്‍സിപ്പള്‍ അസംബ്ലി സ്ഥലത്തേക്കു വന്നു. കുട്ടികള്‍ ശ്വാസമടക്കി നിന്നു. എനിക്ക് ശ്വാസമേകിട്ടുന്നുണ്ടായിരുന്നില്ല!

പ്രഖ്യാപനം തുടങ്ങി. നമ്മട പാര്‍ട്ടീടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി പൊട്ടി. വൈസ് ചെയര്‍മാന്‍ പൂട്ടി. മാഗസിന്‍ എഡിറ്ററ് പിച്ചച്ചട്ടി. ഇനി എന്റെ ഊഴമാണ്. കിട്ടി! ഇതാ നാല് വോട്ടിന് ജയിച്ചിരിക്കുന്നു; മ്മട ബ്രേക്ക് ഡാന്‍സര്‍; അല്ലാണ്ടാരാ..?

അവനെ തോളിലേറ്റി മുദ്രാവാക്യം വിളിക്കുന്നതിനു പകരം മന്ദബുദ്ധികളെല്ലാം എന്റെ ചുറ്റും കൂടി കൂവിയ കൂവല്! ഒപ്പം പെട്ടി പെട്ടി ബാലറ്റ് പെട്ടീ...! ഞാന്‍ മെല്ലെ വലിഞ്ഞ്, ടെന്‍ഷന്‍ വരുമ്പൊ പോയിരിക്കാറുള്ള സോമേട്ടന്റെ കടേലെ ഉള്ളിലെ മുറീയില്‍ കേറിയിരുന്ന് മനസ്സിന്റെ കൊളുത്തിവലി നിര്‍ത്താന്‍ ഒരു വില്‍സ് കൊളുത്തി വലിച്ചു. പിന്നാലെ കൂവലിന്റെ മര്‍ദ്ദം സഹിക്കാനാവാതെ റാഫീം ഷിജൂം അങ്ങോട്ട് പാഞ്ഞെത്തി. ഷിജു അടുത്തിരുന്ന മാതൃഭൂമി എടുത്ത് നിവര്‍ത്തി. "ഡാ മോനേ, അത് ഞായറാഴ്ചത്തെയാടാ",സോമേട്ടന്‍. "എന്നത്തേങ്കിലുമാകട്ടെ, ഒന്ന് മുഖം മറക്കാനാ ചേട്ടാ" എന്നും പറഞ്ഞ് പത്രത്തില്‍ കണ്ണൂം നട്ട് മൗനിയായി ഷിജുവിരുന്നു. ഞാന്‍ വില്‍സ്കുറ്റി കടയുടെ പുറത്തേക്കെറിഞ്ഞ് തിരിഞ്ഞപ്പോഴേക്കും, ഷിജുവിന്റെ അലര്‍ച്ച!
"ഡാ, ദേ ശകുനമില്ലാത്തവന്‍! ദേ നോക്ക്യേ.." എന്നെ പരിഹസിക്കുകയാണെന്നു കരുതിപ്പോയി. അവന്‍ പത്രം എനിക്കു നേരെ കാണീച്ചു. "ദേ; എന്റെ കവിത! ഇതെപ്പോ വന്നു?" അതിന്നലത്തെ, ഞായറാഴ്ചത്തെ പേപ്പറാ" സോമേട്ടന്‍ പറഞ്ഞു.
പിന്നെ നോക്കണോ..? ഞായറാഴ്ച പത്രം വായിക്കാത്തതിന് പരസ്പരം പഴിയും, 'പോടാ, നീപോടാ' വിളികളും തുടങ്ങിയതോടെ, ഇടതുകാല്‍ സന്തോഷത്തിലും വലതുകാല്‍ ദു:ഖത്തിലും വച്ച് ഞാന്‍ നിരാശയിലേക്ക് മുങ്ങി, വീട്ടിലെത്തി. ഇന്നലെ കണ്ടിരുന്നെങ്കില്‍ രണ്ട് വോട്ടൊക്കെ മറിക്കാന്‍ അത് മതിയായിരുന്നു; ജയിച്ചേനെ. ഇനിപ്പറഞ്ഞിട്ടെന്താ; പോയില്ലേ?

പിറ്റേ ദിവസം കോളേജില്‍ എന്നെ കൂവി എതിരേല്‍ക്കാന്‍ നിന്ന ബ്രേക്ക് ഡാന്‍സറുടേം സില്‍ബന്ധികളുടേം മുന്നിലേക്ക് ഈ പത്രവും ഉയര്‍ത്തിപ്പിടിച്ച്, ഇതേ മൊന്തയുമായി, അതേ രാജ്ദൂതില്‍ മുഖത്ത് അഭിമാനം വരുത്തി ഞാന്‍ ചെന്നിറങ്ങി. "നോക്കെടാ നോക്ക്..എന്റെ കവിതയാ...!" അവന്റെ നേരെ ചുമ്മാ എറിഞ്ഞു ഞാനാ പത്രം.

ആ പത്രത്തിനു വേണ്ടീ പെണ്‍കുട്ടികള്‍ തിക്കിത്തിരക്കുന്നത് കണ്ടപ്പൊ എനിക്കെന്റെ സുന്ദരദിനങ്ങള്‍ വന്നു ചേര്‍ന്ന പോലെ തോന്നി. ബ്രേക്ക് ഡാന്‍സറുടെ മുഖത്തെ ദേഷ്യം കൂടി കണ്ടപ്പൊ, സന്തോഷം നിയന്ത്രിക്കാനായില്ല. കിട്ടാവുന്നോടത്ത്‌ന്നെല്ലാം ഞായറാഴച്ചത്തെ മാതൃഭൂമി ഇന്നലെത്തന്നെ ശേഖരിച്ചിരുന്നത് കൊണ്ട് എല്ലാര്‍ക്കുമല്ലെങ്കിലും കുറേ പേര്‍ക്കൊക്കെ കൊടുക്കാന്‍ കഴിഞ്ഞു. അധികം പേരും തിരിച്ചു തന്നു കെട്ടോ, നല്ല കുട്ടികള്‍! പക്ഷെ മ്മട കുട്ടി തിരിച്ചു തന്നില്ല; അതെന്താണാവോ..?

തോറ്റാലെന്താ..? ഒരു കവിത പത്രത്തില് വന്നല്ലോ.. പെണ്‍കുട്ടികള്‍ 'കവി' എന്നു വിളീച്ചു, എതിരാളികള്‍ 'ക' മാറ്റി 'ശ' ആക്കി വിളിച്ചു. പരിപാടികളില്‍ കവിത ചൊല്ലാന്‍ അവസരങ്ങള്‍ കിട്ടി, കുട്ടികള്‍ക്ക് കൂവാനും. എല്ലാത്തിലുമുപരിയായി, ശ്രദ്ധിക്കപ്പെട്ടല്ലോ? അല്ല! അതിനു വേണ്ടീയാണല്ലോ ഈ പണിയൊക്കെ ഒപ്പിച്ചതും!

പിന്നെ,ഒരു കാര്യം കൂടി പറഞ്ഞോട്ടെ! മ്മട കുട്ടി ആ പത്രം ഇത് വരെ തിരിച്ചു തന്നിട്ടില്ലാട്ടോ,..ആരെങ്കിലും കണ്ടാ ഒന്നു പറഞ്ഞേക്കണേ..!

10 comments:

ശ്രീ said...

“പെണ്‍കുട്ടികള്‍ 'കവി' എന്നു വിളീച്ചു, എതിരാളികള്‍ 'ക' മാറ്റി 'ശ' ആക്കി വിളിച്ചു.”

നല്ല ഒഴുക്കുള്ള, രസകരമായ വിവരണം. അപ്പോ ഒരു ശ... അല്ലല്ല കവി ആണല്ലേ? കൊള്ളാം മാഷേ... എന്തായാലും ഇലക്ഷനു ജയിയ്ക്കാതിരുന്നത് നല്ലതിനാണെന്ന് കരുതിയാല്‍ മതീന്നേ... നാലു പേരറിയുന്ന കലാകാരനായില്ലേ.
(പത്രത്തില്‍ കവിത വന്നതിന് അഭിനന്ദനങ്ങള്‍!)
:)

ശ്രീ said...

പറയാന്‍ മറന്നു. ആ കവിത, ആ പത്രത്തിന്റെ പേപ്പര്‍ കട്ടിങ്ങോടെ ഇവിടെയും പോസ്റ്റാമായിരുന്നു.

[മ്മടെ... അല്ല, മാഷിന്റെ കുട്ടിയെ പിന്നെ കണ്ടില്ലേ? അതിനും ഇരിയ്ക്കട്ടേ ഒരു ആശംസകള്‍!]

Jay said...

സുസുക്കി ഷോഗണ്‍ കിട്ടാതെ പോയ ഹതഭാഗ്യനായ കൂട്ടുകാരാ നിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. ഒന്നും വിചാരിക്കരുത്, വണ്ടികളെപ്പറ്റി ആര് എവിടെ പരാമര്‍ശിച്ചാലും ഞാന്‍ അവിടെല്ലാം കയറി നിരങ്ങും.

പാമരന്‍ said...

ഉഗ്രന്‍ വിവരണം!

krish | കൃഷ് said...

അലുവ വാല എന്നു കേട്ട് വന്നതാണേ..

“നേതാക്കള്‍‌ക്കെല്ലാം ഖദര്‍വേഷം‍, കുട്ടികള്‍ക്ക് ആവേശം‍, എനിക്കാണെങ്കില്‍ പരവേശം!. “

കൊള്ളാം ട്ടോ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കവിത അറം പറ്റിയതാണല്ലേ...
ഇനി “മ്മട ആ കുട്ടി”ക്ക് വേണ്ടി ഒരു കവിത എഴുതിനോക്കിയേ എങ്ങാനും അറം പറ്റിക്കിട്ടിയാലോ?

Aluvavala said...

ശ്രീ....!
ആ കവിത പോസ്റ്റണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ബട്ട്, ആ പേപ്പര്‍ എന്റെ വീട്ടില്‍ വച്ചിട്ടാണ് ഗള്‍ഫിലേക്ക് പോന്നത്. അനിയനെ വിളിച്ച് തപ്പാന്‍ പറഞ്ഞാപ്പൊ അവന്‍ പറഞ്ഞു ഇക്കാക്ക പോയി കുറച്ച് നാള്‍ കഴിഞ്ഞപ്പൊ, എന്റെ ഒരു 'കൂട്ടുകാരി' യെ കാണീക്കാന്‍ (ഇക്കാക്ക വല്യ കവിയാണെന്ന് പുള്ളി കൂട്ടുകാരോടൊക്കെ പറഞ്ഞിട്ടുണ്ടേ?) കോളേജില്‍ കൊണ്ടു പോയി. കവിത വായിച്ച ഏതോ ഒരു കലാസ്വാദകന്‍ അത് കീറിക്കളഞ്ഞെന്ന്....!

കീറിക്കളഞ്ഞതൊന്നുമല്ല, അവന്‍ അവള്‍ക്കത് സമ്മാനമായി കൊടുത്തതാ...!.അത്ര ഗംഭീരമായിരുന്നാല്ലൊ വരികള്‍...(ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കും, പിന്നെ എന്നെ അവഗണിക്കരുത്..).

SunilKumar Elamkulam Muthukurussi said...

സൌദിയിലെങ്കില്‍ വിളിക്കൂ..
-സു- 0564207622

nandakumar said...

മാഷെ, ആലുവയിലെത്താന്‍ വൈകി.എടക്കെടക്ക് വരാം. അപ്പോ നമ്മളൊക്കെ ഒരു ഗ്രൂപ്പാ ലേ??!! :-)

Phayas AbdulRahman said...

Daaaa enthoru nunayaadaa ithu?? nte padachone.. ninne sammathikkanam ketto.. Rajdoothil nee hassainaarikkaada kadayude padi vareyalle vannittollu?? collegil kereettillallo.. pinne abdukkaante canteeninte kaaryam.. avidunnu nee puttum otta roastum adichathinte paisa kodukkathathu kondu ithu vareyum aa parisarathekku poyittillallo.. ninte oru odukkathe bhaavana... Shavee.....