Sunday, May 4, 2008

എങ്ങനെ തുടങ്ങണം ?

പലഹാരപ്പൊതികിട്ടിയാല്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ജിലേബിയാണ് ഞാനാദ്യം കഴിക്കുക. ആക്രാന്തം കൊണ്ടോ ചെറുപ്പത്തില്‍ സംഭവിച്ച ഏതെങ്കിലും ജിലേബി നഷ്ട ദുരന്തത്തിന്റെ ആഘാതം കാരണമായോ ഞാനറിയാതെ എന്റെ മനസ്സ് കൈക്കൊണ്ട ഒരു മുന്‍‌കരുതലാകാമത്!. ജിലേബിക്കൊതിയനായ കുഞ്ഞുമ്മാടെ കുഞ്ഞുമോന്‍ സുഹൈലും കൊച്ചാപ്പാടെ കൊച്ചുമോള്‍ അസ്മയും ആ മധുരസ്വരൂപത്തെ അവസാനത്തെ സുദീര്‍ഘമായ കഴിക്കാക്കഴിപ്പിനു വേണ്ടി പാത്രത്തിന്റെ ആള്‍ സാമീപ്യമില്ലാത്ത മൂലയിലേക്ക് സ്ഥാപിക്കുകയും അവരുടെ ഒരു കണ്ണ് അതിന്റെ സുരക്ഷക്കായി നീക്കി വക്കുകയും ചെയ്യും. ഞാനിത് പറഞ്ഞത് ആ കുട്ടികളെ എരികേറ്റാനോ കരയിപ്പിക്കാനോ അല്ല; പ്രിയമുള്ളതില്‍ ആദ്യം കൈവക്കുക എന്ന എന്റെ ശീലം ബ്ലോഗിംഗിനുള്ള വിഷയം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പാലിക്കപ്പെട്ടില്ലല്ലോ എന്ന കുണ്ഠിതം പങ്കുവക്കാന്‍ മാത്രമാണ്.

വിരലില്‍ എണ്ണാവുന്നത്ര, അതും നിലവാരം കുറഞ്ഞവ മാത്രമേ എനിക്കെഴുതാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് വിനയത്തിനു വേണ്ടീ ഞാന്‍ പറയുന്നതല്ല എന്നതിന് "ആലുവവാല" സാക്ഷിയാണ്. ഒന്നിനെയും ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെങ്കിലും നിലവിലുള്ള ബ്ലോഗിംഗിന്റെ സ്വഭാവവും സമ്പ്രദായങ്ങളും എന്റെ വിഷയ തിരഞ്ഞെടുപ്പുകളില്‍ വല്ലാതെ ഇടപെട്ടിട്ടുണ്ട് എന്ന് തെല്ലത്ഭുതത്തോടെ ഞാന്‍ തിരിച്ചറിയുന്നു. വിഷയങ്ങള്‍ക്കു വേണ്ടീ ചുറ്റുപാടുളിലേക്ക് നോക്കുന്നത് തെറ്റാണോ? അല്ല!. എങ്കിലും ആ ചുറ്റുപാടുകള്‍ എനിക്ക് തന്ന വിഷയങ്ങളേക്കാള്‍ പതിന്‍‌മടങ്ങ് എന്നെ തൃപ്തിപ്പെടുത്തുന്ന ഒരു വിഷയംഎന്റെ ആത്മാവിന്റെ മരതകക്കൂട്ടില്‍ വേരൂന്നി എന്റെ ജന്മം മുഴുവന്‍ പടര്‍ന്ന് പന്തലിച്ച്, നിശ്വാസവും, വിശ്വാസവുമായി കുടികൊള്ളൂന്ന വിവരം എനിക്കറിയാതിരുന്നതല്ലല്ലോ?. എന്നിട്ടും അതു തൊടാതെ മാറ്റിവച്ചുകൊണ്ട്, ചുറ്റുവട്ടത്തേക്ക് എടുത്ത് ചാടിയത് കൊടിയ പാതകമാണെന്നും ആ മഹത്വത്തെക്കുറിച്ചെഴുതുന്നത് വരെ ഞാന്‍ എഴുതിയ സകലതും വിലയില്ലാതെ പോകുന്നു എന്നതും സത്യം തന്നെയാണ്.

ഇപ്പോഴും എന്താണാ വിഷയം എന്നു പറഞ്ഞില്ല. ഇതിനു മുന്‍പും ഇങ്ങനെത്തന്നെയായിരുന്നു. ശ്രമിക്കാഞ്ഞിട്ടല്ല. ഭയമാണെനിക്ക്. എങ്ങിനെ തുടങ്ങണം എന്ന സന്ദേഹമാണ്. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ അതുമിതും പറഞ്ഞ് ചുറ്റിത്തിരിയുന്നത്. അതെ ഇപ്പോഴും എനിക്കു കഴിയുന്നില്ല; ആ വിഷയം ഗംഭീരമായി ഒന്നു തുടങ്ങി വക്കാന്‍‍ പോലും. കുറേ കൊല്ലം എഴുതി എഴുതി തഴക്കവും പഴക്കവും ഒക്കെ വന്നതിനു ശേഷം അതിനെക്കുറിച്ച് എന്തെങ്കിലും ഒക്കെ എനിക്കെഴുതാന്‍ കഴിഞ്ഞേക്കും.

എഴുതിയവയില്‍ എനിക്കേറ്റവും ഇഷ്ടം എന്റെ വാപ്പയെക്കുറിച്ച് ഞാനെഴുതിയ കവിതയാണ്. എന്റെ ബാക്കിയിള്ള എഴുത്തുകളെക്കുറിച്ച് ആളുകള്‍ പറയുന്നത് പോലെ ഇത് കവിതയല്ല എന്നാരെങ്കിലും പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചെന്നു വരില്ല. ശ്രോതാക്കളെ അതെത്രകണ്ട് സ്വാധീനിക്കും എന്നത് ആ കവിതയുടെ കാര്യത്തില്‍ എനിക്ക് പ്രശ്നമേ അല്ല. അതെന്നെ വല്ലാതെ സ്വാധീനിക്കുന്നു, കണ്ണു നിറക്കുന്നു, മനസ്സും നിറക്കുന്നു.

ആ കവിത അവസാനിക്കുന്നേടത്ത് നിന്നും ഈ വിഷയം തുടങ്ങുന്നു. പക്ഷെ ആ അവസാനം ആ കവിതയെ മുച്ചൂടും ചൂഴ്ന്ന് പിതൃമാഹാത്മ്യം ആരംഭിക്കുന്നേടത്ത് നിന്നുതന്നെ ആരംഭിക്കുകയും വാപ്പയുടെ സര്‍‌വ മഹത്വത്തിനും കാരണഭൂതമാകുകയും ചെയ്യുന്നു!

പടച്ചവനെ സാക്ഷി നിര്‍ത്തി, നിങ്ങളെയും സാക്ഷി നിര്‍ത്തി ആ വിഷയത്തിനു തുടക്കം കുറിച്ചു‌കൊണ്ട് ആ അവസാനത്തെ വരി ഇവിടെ ഞാന്‍ എഴുതട്ടെ.. എന്റെ ഒരു തൃപ്തിക്കു വേണ്ടി..!
"എന്‍ പ്രിയമാതാവല്ലേ എന്നുമാ വലം കയ്യായ്, സത്യത്തിന്‍ സ്വരൂപമായ് തത്വസംഹിതയായി!."

3 comments:

Aluvavala said...

എങ്ങനെ തുടങ്ങണം ആ തത്വസംഹിത?

ഹരീഷ് തൊടുപുഴ said...

താങ്കള്‍ ധൈര്യമായിട്ടെഴുതൂ.....താങ്കള്‍ക്കതിനുള്ള കഴിവുണ്ട് 100% ഉം.

Anonymous said...

Good One..Congrts..