Tuesday, April 22, 2008

മീതീന്‍‌കുഞ്ഞിന്റെ വിമാനയാത്ര..!

വിമാനത്തില്‍ എങ്ങനെ കയറണം, എന്തൊക്കെചെയ്യണം എന്ന് മീതീന്‌കുഞ്ഞിന് പറഞ്ഞ് കൊടുത്തത്, മസ്കറ്റില്‍ രണ്ട് കൊല്ലം കൈലുംകുത്തി നടന്ന്, അതേ കൈലും കൊണ്ട് തിരിച്ചുവന്ന് ഇപ്പോള്‍ നാടു നീളെ കുത്തി നടക്കുന്ന മാണിക്യന്‍ കാദര്‍ എന്ന കാദര്‍ക്കയാണ്.

ബീരാന്‍‌ക്കാടെ 'ഒബറോയി' ചായക്കടയുടെ പുറത്തെ ബഞ്ചിരുന്നുള്ള മീതീന്‍‌കുഞ്ഞിന്റെയും കാദര്‍‌ക്കാടേം കുശുകുശുപ്പ് അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഞങ്ങള്‍ വിവരകുതുകികളായ യുവാകോമളന്‍‌മാര്‍ വിദഗ്ധമായി വേണ്ടാത്തത് പ്ലാന്‍ ചെയ്യുകയും ചാരപ്പണി ചെയ്ത് വിവരം യഥാസമയം ധരിപ്പിക്കാന്‍ രണ്ടു കൂര്‍മ്മ ചെവിയന്മാരെ ഉത്തരവാദിത്തപ്പെടുത്തുകയും ചെയ്തു. പൊടിപ്പിനും തൊങ്ങലിനും പേരുകേട്ടവരായ ചാരസുന്ദരന്‍‌മാര്‍ പിറ്റേദിവസം തന്നെ സബ്മിറ്റ് ചെയ്ത കുശുകുശുപ്പ് റിപ്പോര്‍ട്ടില്‍ നിന്നാണ് അവരുടെ വിഷയം വിമാനയാത്രയിലെ മര്യാദകളൂം, 'ഏര്‍ ഗോസ്റ്റുകളും', 'വിമാനത്താവളത്തിലെ‍ എന്റെ മുഖഭാവം' തുടങ്ങിയവയൊക്കെയാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്.

എടത്തല മുഴുവന്‍ മീന്‍ വിറ്റുനടക്കുന്നതിനിടയില്‍ എവിടെയോവ്ച്ച് മിതീന്‍‌കുഞ്ഞിന്റെ 'തീ' നഷ്ടപ്പെടുകയും, 'മീന്‍‌കുഞ്ഞാ'യി മാറുകയും ചെയ്തു എന്നു മാത്രമല്ല ആ ബാക്കിയുള്ള പേരിനോടൊപ്പം കടക്കാര്‍ 'ക' യും 'പു' യും കൂടി ചേര്‍ത്തുവിളിക്കാന്‍ തുടങ്ങിയപ്പോഴാണ് കക്ഷി ഗള്‍ഫ് എന്ന അഭയസ്വര്‍ഗ്ഗത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയത്.മരുഭൂമിയില്‍ ഒരു വള്ളിത്തോട് ഒഴുകുന്നതായും, കമ്മ്യൂണിസ്റ്റ് പച്ചയും, ചീരയും ഒക്കെ അവിടെ വളരുന്നതായും അവിടെ ഒരു റോസാപൂവ് വിടരുന്നതുമായ കാഴ്ചകള്‍ മീതീന്‍‌കുഞ്ഞ് സ്വപ്നത്തില്‍ കണ്ടുവത്രെ!

"ആ വിടര്‍ന്ന റോസാപൂവ് ഞാനായിരിക്കും, ഇങ്ങട് നോക്ക്യേ" എന്ന് തന്റെ മുഖം കാണിച്ച് കൊണ്ട് അവന്‍ കാദര്‍‌ക്കായോട് പറഞ്ഞതായും കാദര്‍‌ക്ക ഒന്ന് തിരിഞ്ഞ് ചുറ്റും നോക്കിയതായും കുശുകുശുപ്പു റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്, വിശ്വാസ്യയോഗ്യമായ തെളിവില്ലെങ്കിലും.

ഏതായാലും, യാത്രപറച്ചിലിനും കരച്ചിലിനും ശേഷം മീതിന്‍‌കുഞ്ഞിന്റെ വിമാനയാത്രക്കു നേരമായി. കൈലിമുണ്ടും കള്ളിഷര്‍ട്ടും ഇട്ടല്ലാതെ നാട്ടിലെ ഒരു കുഞ്ഞും ഇന്നുവരെ കണ്ടിട്ടില്ലാത്ത മീതീന്‍‌കുഞ്ഞിനെ കറുത്ത പാന്റ്സും വെള്ളയില്‍ നീല വരയുള്ള ഷര്‍ട്ടും ബാറ്റാ ഷൂസും ഇട്ടു കണ്ടപ്പോള്‍ പലര്‍ക്കും ചിരിവന്നെങ്കിലും മോന്റെ വളര്‍ച്ച സ്വപ്നം കാണുന്ന അവന്റെ ഉമ്മ ഉമൈബത്താക്ക് മീതീന്‌കുഞ്ഞിനെ രണ്ടാമത് പ്രസവിക്കുന്നതിന്റെ വേദനയായിരുന്നു. ആദ്യ പ്രസവം ഗര്‍ഭപാത്രത്തില്‍നിന്നും ഈ ലോകത്തേക്കായിരുന്നുവെങ്കില്‍ ഈ പ്രസവം തന്റെ കരവലയത്തില്‍നിന്നും ജീവിതത്തിന്റെ ചുട്ടുപഴുത്ത മറ്റൊരു ലോകത്തേക്കാണ്. ലോകത്തെ ഒരു പ്രവാസിയുടെയും മാതാവ് ഈ രണ്ടാം പ്രസവ വേദന അനുഭവിക്കാതിരുന്നു കാണില്ല. ആദ്യ പ്രസവത്തില്‍ പൊക്കിള്‍ക്കൊടി കത്തികൊണ്ട് അറുത്തുമാറ്റപ്പെടുന്നുവെങ്കില്‍ ഈ പ്രസവത്തില്‍ അതു വല്ലാതെ വലിഞ്ഞുമുറുകി കഠിന വേദനയുടെ കാട്ടുതീ പടര്‍ത്തുമെങ്കിലും മാതാവും മക്കളും പല്ലുകടിച്ചമര്‍ത്തി കാലാകാലം അതങ്ങനെ പൊട്ടാതെ സൂക്ഷിക്കും!.

ഉമൈബത്തയുടെ നൊമ്പരം അവിടെ കൂടിയ ഒരുകുഞ്ഞിന്റെയും കണ്ണ് നിറക്കാതിരുന്നതായി ഞാന്‍ കണ്ടീല്ല. പക്ഷെ, മീതീന്‍‌കുഞ്ഞിന്റെ മുഖത്ത് ഒരു വലിഞ്ഞു മുറുകിയ പുഞ്ചിരിയുണ്ട്. പോയിക്കഴിഞ്ഞ ഇല്ലായ്മയുടെ സുഖത്തിനു നേരെയോ വരാനിരിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് നേരെയോ എന്നറിയില്ല, എങ്കിലും പൊക്കിള്‍ക്കൊടി വലിഞ്ഞു മുറുകുന്നതിന്റെ വേദന ആ പുഞ്ചിരിയില്‍ കിടന്നു പിടക്കുന്നത് ഞാന്‍ കണ്ടു.

വിമാനത്താവളത്തിലേക്ക് വണ്ടി ചെന്നു നിന്നപ്പോള്‍ എന്തു വികാരമാണ് അവനുണ്ടായിരുന്നത്? എനിക്കറിയില്ല! ആ പരന്ന കെട്ടിടത്തിന്റെ കല്ലുകള്‍ക്കും ചില്ലുകള്‍ക്കുമപ്പുറത്ത് പ്രിയപ്പെട്ട പുഴയും, ബഹുമാനപ്പെട്ട ചാളയും, മുല്ലയും, മൊല്ലാക്കയും ഒന്നുമില്ലാത്ത ഒരു ലോകമുണ്ടെന്നും അവിടുത്തെ സൂര്യന്‍ ക്രൂരനാണെന്നും, അതിനു കീഴിലാണ് താന്‍ പണിയെടുത്ത് ജീവിക്കേണ്ടതെന്നുമൊക്കെയുള്ള തിരിച്ചറിവ് അവനില്ലാഞ്ഞിട്ടല്ല. ആരെയും വിഷമിപ്പിക്കാതിരിക്കാന്‍ അവന്‍ അവന്റെ വിഷമത്തിന്റെ കാലില്‍ തോട്ടി വച്ച് അടക്കി നിര്‍ത്തിയതാണ്. തന്നെക്കണ്ട് താനേ പിന്‍‌മാറിയ വിമാനത്താവള വാതിലിനെ നോക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട്, അടുത്ത് വന്ന് നിര്‍ദ്ദേശം കൊടുത്ത തരുണിയെ തെല്ലും വകവക്കാതെ ആ കറുത്ത് കുറുകിയ കുഞ്ഞു മീതീന്‍‌കുഞ്ഞ് അകത്തെക്ക് കയറിപ്പോയി.

ഇപ്പോള്‍ അവനു കൂട്ട് കയ്യിലെ ചെറിയ പെട്ടിയും മാണിക്യന്‍ കാദര്‍ക്കായുടെ വലിയ നിര്‍ദ്ദേശങ്ങളും മാത്രമാണ്. ഇനി അവന്‍ തന്നെ പറയട്ടെ, അവന്റെ യാത്രാവിശേഷങ്ങള്‍..!

വല്യ പ്രശ്നോന്നൂല്ലാതെ ബീമാനത്തില് കേറിപ്പറ്റി. പിന്നെ പോക്കറ്റില്ണ്ടാര്‍ന്ന ദിനേശ് ബീഡീം തീപ്പെട്ടീം അവന്മാര്‍ തട്ടിയെടുത്തു. വില്‍സ് മേടിക്കാനുള്ള കാശ് ഞാന്‍ തരാം, എന്റെ ദിനേശിങ്ങട് തരാന്‍ ഞാ പറഞ്ഞപ്പോ, അവന്‍ പറയ്യാ പിടിച്ചകത്തിടൂന്ന്. എന്നാ പിന്നെ ബെറ്തെ വാശി പിടിച്ച് കൊളാക്കണ്ടാന്ന് കരുതി അതങ്ങട് പോട്ടേന്ന് ഞാനും വിചാരിച്ചു.

ബീമാനത്തിലേക്ക് കേറുമ്പത്തന്നെ ഒരു പെണ്ണ് നിന്ന് കയ്യും കാലും കാണിച്ചു. ഞാന്‍ മൈന്റ് ചെയ്തില്ല. തലേലായാലോ?! എന്നെപ്പോലത്തെ ആണ്‍പിള്ളേരെക്കാണുമ്പോ ഇങ്ങനെ ഒരുപാട് നമ്പറ് പലരും കാണിക്കൂന്ന് കാദര്‍ക്ക പറഞ്ഞിട്ടുണ്ടേ! എന്തായാലും മുമ്പില്ത്തന്നെ ജനലിന്റടുത്ത് സീറ്റ് പിടിച്ചു. നാല് മണിക്കൂറ് നില്‍ക്കണ്ടി വന്നാ എറങ്ങിപ്പോകാന്‍ പറ്റൂല്ലാന്നും കാദര്‍ക്ക പറഞ്ഞിട്ടുണ്ട്.

രണ്ടുമ്മൂന്ന് പെശക് പെണ്ണുങ്ങള് മുട്ട് വരെയുള്ള പാവാടേട്ട് ബീമാനത്തില്‍ നിന്ന് പെട്ടിയടുക്കല്, ആളെ ഇരുത്തല്..ഓ എന്താ അവള്മാര് കെടന്ന് കാണിക്കണേ.! അവരുടെ തൊപ്പികണ്ടപ്പോ എനിക്ക് മനസ്സിലായി അവര് ബീമാനത്തിലെ നഴ്സുമ്മാരാ..! ആള്‍ക്കാരൊക്കെ കേറിക്കഴിഞ്ഞു. ഒരു കാര്‍ന്നോര്‍ക്ക് മാത്രം സീറ്റ് കിട്ടീല്ല.

ബേണോങ്കി നേരത്തെ ഓടി വന്ന് കേറണോര്‍ന്ന് കാര്‍ന്നോരേ എന്ന് ഞാന്‍ മനസ്സില് വിചാരിച്ചതും ഒരു നേഴ്സ് വന്ന് ടിക്കറ്റ് വാങ്ങീട്ട് എന്നോട് എണീറ്റ് കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, ഇത് ആലുവേന്ന് എടത്തലക്ക് പോണതല്ല, സൗദി അറേബ്യേലേക്കാ. നില്‍ക്കാനൊന്നും എന്നെക്കിട്ടൂല്ല. മോള് പോയി വേറെ ആളെ നോക്ക്. അവള് പോയതാന്നാ ഞാന്‍ കരുത്യേ. അപ്പത്തന്നെ ബേറൊരുത്തനേം വിളിച്ച് കൊണ്ട് വന്നു, അവന്‍ നിര്‍ബന്ധിച്ച് എഴുന്നേല്പ്പിച്ച് എന്നെ പൊറകില് കൊണ്ടോയി ഇരുത്തി. ആ കാര്‍ന്നോര് അവള്‍ടെ ആരാണ്ടാന്നാ എനിക്ക് തോന്നണേ..!

കൊറച്ച് കഴിഞ്ഞപ്പോ ബേറൊരു നേഴ്സ് ഒരു ഇയര്‍ ഫോണ്‍ കൊണ്ടത്തന്നു. അതിനെപ്പറ്റീം കാദര്‍ക്ക പറഞ്ഞിട്ടുണ്ട്. പഴേ ബീമാനങ്ങളിലാ അതുണ്ടാകുക. ബീമാനം ഓടുമ്പോ അതിന്റെ കുലുക്കോം എളക്കോം ഒക്കെ നമ്മള്‍ കേള്‍ക്കാതിരിക്കാനുള്ള അവരുടെ ഒരു ടെക്നിക്കാ അത്. പാട്ട് ഇപ്പ വരും എന്നോര്‍ത്ത് നമ്മള്‍ അതെട്ത്ത ചെവീലും വച്ചിരിക്കും. അവസാനം വരെ ഒരു വരിപ്പാട്ട് പോലും അതീന്ന് വരൂല്ല. ഞാന്‍ അത് വാങ്ങീല്ല. കളി എന്റടുത്താ..? അടുത്തിരുന്ന മണ്ടന്‍ അത് ചെവീല് വച്ച് പാട്ട് കേള്‍ക്കണ പോലെ ഇരിക്കണ കണ്ടപ്പോ എനിക്ക് ചിരിവന്നിട്ട് ഒരുകണക്കിനാ ഞാന്‍ അടക്കിയേ..!

അതിനിടേല് ബെല്‍ട്ടിടണ കാര്യം മറന്നു. അടുത്തിരുന്നയാള്‍ അതിട്ടത് എങ്ങനെയാന്ന് കണ്ടതൂല്ല. അതിട്ടില്ലങ്കി ഇപ്പോ ആകെ കൊഴപ്പാകൂല്ലോ പടച്ചോനെ. ബെല്‍ട്ടിടാതിരുന്നിട്ട് ബീമാനം പൊങ്ങിയപ്പോ കാദര്‍ക്ക സീറ്റീന്ന് പൊങ്ങിപ്പോയതോര്‍ത്തപ്പോ ചങ്ക് കിടുങ്ങി. പിന്നെ കുറച്ച് കഴിഞ്ഞപ്പോ മുന്‍പലെ ടി.വീല് ബെല്‍ട്ടിടണത് കാണിച്ചു തന്നു. രക്ഷപ്പെട്ടു!

പിന്നെ അവര് തന്ന ശാപ്പാടൊന്നും എനിക്ക് പിടിച്ചില്ല. ചായേലാണെങ്കി പഞ്ചാരേല്ല. പിന്നെ ഒരു ചെറിയ കവറില് നല്ല തക്കാളി അച്ചാറ് കിട്ടി. അത് ഞാന്‍ അങ്ങനെ തന്നെ തിന്നു. നല്ല മധ്‌രോം ചെറിയ പുളീം ഒക്കെയായിട്ട് നല്ല ഒന്നാന്തരം അച്ചാറ്!

പക്ഷെ..! കാദര്‍ക്ക ഒരു കാര്യം കൂടിപ്പറഞ്ഞായിരുന്നു. എല്ലാടത്തും നോക്കീട്ടും കണ്ടില്ല. ബീമാനത്തില് കേറാനുള്ള മെയിന്‍ പൂതി അതായിരുന്നു. അതിപ്പോ നിങ്ങളോട് പറയല് മോശാല്ലേ?

"ഹ! എന്നാലും പറട മീതീന്‍ കുഞ്ഞേ..!"

ഛേയ്..വേണ്ടാ...അത് ഞാന്‍ പറയൂല്ല..!

"ഹ പറയട..പ്ലീസ്..!"

ഹും..പറയാം...! കാദര്‍ക്ക പറഞ്ഞായിരുന്നു...കൊറേ നല്ല കലക്കന്‍ 'ഏര്‍ ഗോസ്റ്റുമാര്' ഇങ്ങനെ നമ്മടടുത്തൊക്കെ വന്ന്, സാറേന്നൊക്കെ വിളിച്ച്, നമ്മളെ മുട്ടിയുരുമ്മി സുഖിപ്പിച്ച്.....!"
പക്ഷെ ഒരൊറ്റ എണ്ണത്തിനെ പോലും ആ ബീമാനത്തില് ഞാന്‍ കണ്ടീല്ല. ബെറ്തെ മന്‍ഷ്യനെപ്പറ്റിക്കാന്‍‍..!

"ഡാ...ഡാ...മീതീന്‍‌കുഞ്ഞേ..! ഇരുന്ന് വെറുതെ വെടിപറയാതെ വന്ന് ഈ മീന്‍ നന്നാക്ക്യേ...!"റൂമിലെ ചീഫ് കുക്ക് കല്ലായിക്കാരന്‍ മക്കാര് വിളിച്ച് പറഞ്ഞു..!

"മക്കാരേ..മോനേ..ആളെ നോക്കി ബര്‍ത്താനം പറഞ്ഞില്ലെങ്കി മോന്തപിടിച്ച് ഞാന്‍ ഒരയ്ക്കും...ഞാനേ ബീമാനത്തില് വന്നതാ..!", മീതീന്‍‌കുഞ്ഞ് എന്ന 'മീന്‍‌കുഞ്ഞ്' മീന്‍‌ നന്നാക്കാനുള്ള കത്തിയെടുത്തു.

5 comments:

Aluvavala said...

ആദ്യ പ്രസവം ഗര്‍ഭപാത്രത്തില്‍നിന്നും ഈ ലോകത്തേക്കായിരുന്നുവെങ്കില്‍ ഈ പ്രസവം തന്റെ കരവലയത്തില്‍നിന്നും ജീവിതത്തിന്റെ ചുട്ടുപഴുത്ത മറ്റൊരു ലോകത്തേക്കാണ്. ലോകത്തെ ഒരു പ്രവാസിയുടെയും മാതാവ് ഈ രണ്ടാം പ്രസവ വേദന അനുഭവിക്കാതിരുന്നു കാണില്ല.

അലമ്പന്‍ said...

മച്ചൂ... സംഗതി കലക്കി. ഹാസ്യവും നന്നായി.

എന്നാലും എനിക്കിഷ്ടപ്പെട്ട ഒന്നു പറയട്ടേ...

'ലോകത്തെ ഒരു പ്രവാസിയുടെയും മാതാവ് ഈ രണ്ടാം പ്രസവ വേദന അനുഭവിക്കാതിരുന്നു കാണില്ല.....മാതാവും മക്കളും പല്ലുകടിച്ചമര്‍ത്തി കാലാകാലം അതങ്ങനെ പൊട്ടാതെ സൂക്ഷിക്കും!.'

പാമരന്‍ said...

:) നല്ല എയ്ത്ത്‌ മീതീനേ..

Anonymous said...

എനിക്ക് പറയാനുള്ളത് അലമ്പന്‍ പറഞ്ഞു..

പ്രതീഷ്‌ദേവ്‌ said...

നന്നായിട്ടുണ്ടു കെട്ടൊ...