Monday, May 19, 2008

ഭദ്രാനന്ദസ്വാമിയും ആലുവപോലീസും പിന്നെ ഞാനും!

കുസൃതിക്കാലത്ത് കൂത്താടിയ സ്ഥലങ്ങള്‍ ടി.വി യില്‍ കാണുമ്പോള്‍ ആത്മാവില്‍ ദമ്മിട്ടടച്ച ആനന്ദത്തിന്റെ ബിരിയാണീച്ചെമ്പ് അറിയാതെ തുറന്ന് മനസ്സുമുഴുവന്‍ ആ മണം പരന്ന് കൊതിയൂട്ടാറുണ്ട്. കുഴിരാശിയും അരിയാസും ഏറുപന്തും കളിച്ച ആ രാക്ഷസപ്പാലച്ചോടും, അക്ഷരം കുത്തിക്കുറിച്ച് പഠിച്ച ക്ലാസ്സ് മുറികളും, ന്യൂഡല്‍ഹിയും രാജാവിന്റെ മകനും കണ്ട മാതാ മാധുര്യ തീയേറ്ററും ഒക്കെ ഇടക്കിടക്ക് ടി.വി യില്‍ പ്രത്യക്ഷപ്പെടുന്നത്കാണുമ്പോളുള്ള അനുഭൂതി പറഞ്ഞറിയിക്കാന്‍ ഇപ്പോള്‍ ഞാന്‍‌ മുതിര്‍ന്നാല്‍ അതങ്ങടു പോകും. ഏത്?

ഇന്നലെയും മിനിഞ്ഞാന്നുമായി ടി.വിയിലൊക്കെ ഒരു മുറി കാണിക്കുന്നില്ലേ? ആ അതു തന്നെ; ആലുവ പോലീസ്‌സ്റ്റേഷനില്‍ നമ്മുടെ ഭദ്രാനന്ദ സ്വാമികള്‍ രൗദ്രാനന്ദ സ്വാമികളാകുകയും പോലീസ്‌സേന കണ്ടിട്ടുപോലുമില്ലാത്ത വെള്ളിമുക്കിയ തോക്കെടുത്ത് വില്ലന്‍ കളിക്കുകയും, പോലീസുകാര്‍ വലിച്ചിട്ടു കൊടുത്ത കസേയില്‍ ഭദ്രമായിട്ടിരുന്ന് പോലീസിന്റെ ചെലവില്‍ മൊബൈല്‍ ചാര്‍ജ് ചെയ്ത് വിളിച്ചു കളിക്കുകയും ചെയ്ത മുറി. എന്റെ ഗ്രഹാതുരത്വം നിറയുന്ന ആ മുറിയെക്കുറിച്ച് ഇപ്പോഴല്ലാതെ പിന്നെ എപ്പോള്‍ പറയാനാണ്? ആ മുറിയും ഈ ആലുവവാലയുമായിട്ടെന്തു ബന്ധം എന്നല്ലേ? ഉണ്ട്! ആ മുറിയുമായിട്ടു മാത്രമല്ല; ഭദ്രന്റെ അടുത്ത് ഒരു പോലീസുകാരന്‍ ഇരുന്ന സ്റ്റൂളില്ലേ? ആ സ്റ്റൂളുമായിട്ടും, മൊബൈല്‍ചാര്‍ജ്ജര്‍ കുത്തിയ പ്ലഗ്ഗുമായിട്ടും ഒരു രാത്രിയിലേറെ നീണ്ട ബന്ധമുണ്ടെനിക്ക്! എങ്ങനെയെന്നല്ലേ? പറയാം!

ആലുവ പോലീസ് സ്റ്റേഷനില്‍ എന്റെ പേഴ്സണലായുള്ള രണ്ടാമത്തെ സന്ദര്‍ശനത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. ഒന്നാമത്തേത് കോളേജില്‍ പഠിക്കുമ്പോള്‍ നിര്‍ത്താതെ പോയ കെ.എസ്.ആര്‍.ടി.സി ബസ്സിന് കല്ലെറിഞ്ഞതിനായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിയുടെ ആനുകൂല്യത്തില്‍ അന്ന് ഒരുമണിക്കൂറിനു ശേഷം താക്കീതു ചെയ്ത് പറഞ്ഞുവിട്ടു.

രണ്ടാം സന്ദര്‍ശനം; ഒന്നാം സന്ദര്‍ശനത്തിനു കൃത്യം രണ്ടുകൊല്ലങ്ങള്‍ക്കു ശേഷം! ഒരു ശനിയാഴ്ച രാത്രി, സമയം പതിനൊന്നേ മുക്കാല്‍ മുക്കര മുക്കേ മുക്കാല്‍! നാട്ടില്‍‌ ജോലിചെയ്തിരുന്ന കമ്പനിയില്‍ ‍രാത്രി പന്ത്രണ്ടു മണീക്കുള്ള ഷിഫ്റ്റ് അറ്റന്റു ചെയ്യാന്‍ സ്വന്തം ഹീറോ ഹോണ്ടയില്‍ ഒരു മൂളിപ്പാട്ടും പാടിപ്പോകവേ, മാ‌ര്‍ത്താണ്ഡവര്‍മ്മ പാലം കഴിഞ്ഞ് എടയാര്‍ റൂട്ടിലേക്ക് നാല്പത്തഞ്ച് ഡിഗ്രിയില്‍ ബൈക്ക് ചരിച്ച എന്റെ നേരെ വഴിയില്‍ ഒളിച്ചു നിന്നിരുന്ന കാക്കിക്കാപാലകര്‍ കറുത്ത കൈകള്‍ കാണിച്ച് കാടി, ഛെ; ചാടി വീഴുകയായിരുന്നു.

എന്നെ ചെക്ക് ചെയ്ത പോലീസു കാരന്‍ ജീപ്പിലുരുന്ന് രണ്ടെണ്ണം വിടുകയായിരുന്ന എസ്.ഐ ഏലിയാസിനോട് വിളിച്ചു പറഞ്ഞു; "സാറേ, ഇവന് ലൈസന്‍സും, വണ്ടിക്ക് ബുക്കും പേപ്പറും കോപ്പും ഒന്നും ഇല്ല!"

"എന്നാ ആ താക്കോലിങ്ങോട്ട് ഊരിയെടുത്തോ, ഗോപാലാ..!"

"സാറേ, താക്കോലും ഇല്ലാന്നാ ഇവന്‍ പറയണേ..എവിടന്നെങ്ങാണ്ട് അടിച്ച് മാറ്റീട്ട് വന്നതാ..!" എന്ന് ഗോപാലന്‍ സാറ്.

എന്നെ അടുത്തേക്ക് വിളിച്ച് ചോദ്യം ചെയ്ത എസ്.ഐ യോട് "സാറേ, ഞാന്‍ ആ കമ്പനീല് ജോലിചെയ്യണതാ, തെരക്കില് എല്ലാം എടുക്കാന്‍ മറന്നതാ, ഇപ്പ കയ്യില് പത്തു രൂപേ ഉള്ളു, നൂറാണെങ്കി നാളെത്തരാം!" എന്നു കരഞ്ഞു പറഞ്ഞപ്പോ നല്ലവനായ എസ്.ഐയുടെ മനസ്സ് അലിഞ്ഞ് "എന്നാ, ഗോപാലാ, അവന്റെ ശകടം എടുത്ത് സ്റ്റേഷനിലേക്ക് പൊക്കോ, ഇവനിപ്പോ നടന്നു പൊക്കോട്ടെ, നാളെ സ്റ്റേഷനില് ബുക്കും പേപ്പറും താക്കോലും കൊണ്ടോന്നിട്ട് വണ്ടി കൊണ്ടോക്കോട്ടെ" എന്നു പറഞ്ഞതായിരുന്നു. അപ്പോഴേക്കും വായില്ക്കെടന്ന നാക്കില് മുരളീധരന്‍ കൂടി..!

"വണ്ടി തരാതെ ഞാന്‍ പോയാല് ശരിയാവില്ല സാറേ ; വണ്ടീ കോണ്ടൊകണോങ്കി രസീത് തരണം" എന്നു ഞാന്‍ വെറുതെ പറഞ്ഞു നോക്കിയതാ. "എന്നാ സാറ് വാ, രസീത് മുഴുവന്‍ സ്റ്റേഷനിലിരിക്കാണല്ലോ" എന്ന് എന്നോടും "എന്നാ സാറിനെ കേറ്റാല്ലേ സാറേ?" എന്ന് എസ്.ഐ യോടും വയറന്‍ ഗോപാലന്‍ പറയുകയും പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.

സ്റ്റേഷനില്‍ ചെന്നപ്പോഴല്ലേ, രസീത് ഇപ്പോ തരൂല്ലത്രേ! നാളെ രാവിലെയേ രസീത് കുറ്റി തുറക്കാന്‍ പറ്റൂ പോലും! ഒരു സ്റ്റൂള്‍ ചൂണ്ടിക്കാണിച്ചു ഗോപാലന്‍ സാറ്. അതെ! മിനിഞ്ഞാന്ന് ഭദ്രന്റെ കൂടെ പോലീസുകാരനിരുന്ന അതേ സ്റ്റൂള്. ആ സ്റ്റൂളാണ് ഈ സ്റ്റൂളെന്ന് എങ്ങനെ മനസ്സിലായി എന്നു മാത്രം ചോദിക്കരുത്. ചില സംഗതികള്‍ അംഗനെയാണ്. ബുഷിന്റെ മൂക്ക് കണ്ടാല്‍ സദ്ദാം പറയുമായിരുന്നില്ലേ "മിസൈല്‍" എന്ന്!

"സാറ് ഇവിടെ ഇരുന്നോ, രസീത് കുറ്റി തുറക്കുമ്പോ ആദ്യം തന്നെ തന്ന് വിട്ടോളാം ട്ടോ..!" എന്തൊരു മാന്യനാണ് ഗോപാലന്‍ സാറ്, എന്നേം സാറെന്നല്ലേ വിളീച്ചത്!

ഗോപാലന്‍ സാറ് പോയി, ഞാനും നീണ്ട പാറാവ്കാരന്‍ അനിയന്‍സാറും നീളമുള്ള ഒരു തോക്കും മാത്രമായി. അനിയന്‍ സാറ് കാഴ്ചയില്‍ അപ്പൂപ്പന്‍ സാറാണ് കെട്ടോ. തോക്കില്‍ ഉണ്ടയുണ്ടോ ആവോ? അനിയന്‍ സാറ് ടി.വിയില്‍ വാര്‍ത്ത കണ്ട് കണ്ട് ബോറടിച്ചുറങ്ങിപ്പോയി. പാവം! എനിക്കുണ്ടോ ബോറഡിക്കു കുറവ്? വാര്‍ത്തയിപ്പോ എന്തു കാണാനാ? അന്ന് വാര്‍ത്തകേള്‍ക്കാന്‍ ഇന്നത്രെ അത്ര ത്രില്ലൊന്നും ഉണ്ടായിരുന്നില്ല. ഏറ്റവും കൂടിയാല്‍ ഒരു ബലാത്സംഗം, ഒരു കൊല! മഹാ ബോറ്. പതുക്കെ മേശപ്പുറത്തിരുന്ന റിമോട്ട് കയ്യിലെടുത്തു. പാട്ടു ചാനലിനുള്ള തിരച്ചിലില്‍ ഡിസ്കവറിചാനലില്‍ എത്തിയതും ഒടുക്കം വരാന്‍ ഒരാന ചിന്നംവിളിച്ചു. അത് കേട്ട് അനിയന്‍ പോലീസ് ഞെട്ടിയുണര്‍ന്നു. "ഡാ..നീ ആളു കൊള്ളാല്ലോ! പോലീസ്റ്റേഷനിലെ ടി.വീല് ചാനലു മാറ്റിക്കളിക്കുന്നോ? റിമോട്ട് ഇവിടെത്താഡാ...!".
"സാറൊറങ്ങല്ലേന്നു കരുതിയാ!".

"നീ ഒറങ്ങണോര്ടെ ഒക്കെ ചാനല് മാറ്റുവോഡാ...? മര്യാദക്കിരുന്നോണം..? പിടിച്ച് തുണീയഴിച്ച് അകത്തിടും, എം.ബി.യെ ക്കാരനല്ലേ, നല്ലൊരു പയ്യനല്ലേ എന്നു കരുതിയപ്പോ, അവന്‍ ഞാനൊറങ്ങണ നോക്കണ്; ആഹാ..!". എം.ബി.യെ ക്കാരനോ? ഞാനോ? ഓ, ഗോപാലന്‍ സാറ് പറഞ്ഞതാകും. റോട്ടില്‍ വച്ച് ചോദിച്ചപ്പൊ ഒരു വെയിറ്റിനു വേണ്ടീ ഗോപാലന്‍സാറിനോട് എം.ബി.യെ ക്കാരനാണെന്നു പറഞ്ഞായിരുന്നു. അതുവരെ ഞാന്‍ ഒരുപാടു വഴക്കു പറഞ്ഞ എന്റെ നാവിനോട് എനിക്ക് ബഹുമനം തോന്നി. അനിയന്‍ സാറ് വീണ്ടും ഉറക്കം തുടങ്ങി.

രാത്രി ഷിഫ്റ്റുള്ള ദിവസം കമ്പനിയില്‍ എത്തിയാല്‍ ഉടന്‍ വീട്ടിലേക്ക് വിളിക്കാറുണ്ട്. എന്നിട്ടേ ഉമ്മ ഉറങ്ങാറുള്ളൂ. ഉമ്മ ഇതുവരെ ഉറങ്ങീട്ടുണ്ടാവില്ല. ബാറ്ററിചാര്‍ജ്ജ് തീരെ തീര്‍ന്നുപോയതിനാല്‍ കമ്പനിയില്‍ ചെന്നിട്ട് ചാര്‍ജ്ജ് ചെയ്യാം എന്നു കരുതി എടുത്ത എന്റെ അഭിമാനം എറിക്സണ്ടെ മൊബൈല്‍ സ്കിന്‍ടൈറ്റ് ജീന്‍സ് ഇഷ്ടിക വിഴുങ്ങിയത് പോലെ പോക്കറ്റില്‍ കിടക്കുകയാണ്. ഒന്നു ചുറ്റും നോക്കിയപ്പോള്‍ ഒരു പവര്‍ പ്ലഗ്ഗില്‍ ഹോളോബ്ലോക്ക് പോലൊരു ചാര്‍ജ്ജര്‍! എറിക്സണ്‍‌ടെ തന്നെയാണ്; സമാധാനമായി. കുത്തി! മിനിഞ്ഞാന്നു ഭദ്രന്‍ സ്വാമിയുടെ മൊബൈല്‍ചാര്‍ജ്ജര്‍ കുത്തി ഫെയ്മസായ അതേ പ്ലഗ്ഗായിരുന്നു അത്! ഉറങ്ങുന്നതിനു മുന്‍പ് അനിയന്‍ സാറ് വീണ്ടും വച്ച വാര്‍ത്തയും, കൊതുകിന്റെ അറുബോറന്‍ സംഗീതആല്‍ബവും, അനിയന്‍ സാറു സ്റ്റാര്‍ട്ട് ചെയ്ത കൂര്‍ക്കം വലിയുമായി പത്തു പതിനഞ്ചു നിമിഷങ്ങള്‍ കടന്നു പോയി. ഞാനും ഒന്നു മയങ്ങിത്തുടങ്ങിയിരുന്നു.

ജീപ്പിന്റെ സൗണ്ട് കേട്ടാണ് ഞങ്ങള്‍ രണ്ടുപേരും ഉണര്‍ന്നത്. രാത്രി ഇരപിടുത്തത്തിന് പുറത്ത് പോയിരുന്ന എസ്.ഐയും ഗോപാലന്‍ സാറും ഒന്നു രണ്ടു വേറെ പോലീസുകാരും തിരിച്ചു വന്നതാണ്. എസ്.ഐ കയറി വന്നയുടനെ എന്നോട് ചോദിച്ചു; "രസീത് കിട്ടിയോഡാ..?" ഞാന്‍ വളിച്ച ചിരി ചിരിക്കുന്നതിനിടെ എസ്.ഐയുടെ കണ്ണ് ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന എന്റെ മൊബൈലിലേക്ക് നല്ല കിണ്ണനായി പതിഞ്ഞിരുന്നു. അങ്ങനെയൊന്ന് കുത്തിവച്ചിരുന്നല്ലോ എന്ന് അപ്പോഴാണ ഞാന്‍ ഓര്‍ക്കുന്നത് തന്നെ.

"ചാര്‍ജ്ജ് കേറുന്നുണ്ടോ?" എസ്.ഐയുടെ സ്നേഹാന്വേഷണം!

"ഉവ്വാ, ഇപ്പക്കുത്തിയേ ഉള്ളു!"

"എന്നാ സാറു വാ, അകത്തേക്കിരിക്കാം". ദേ എസ്.ഐ യും എന്നെ സാറേന്നു വിളിക്കുന്നു!

"ഒ.കെ; സംസാരിക്കാനായിരിക്കും!"

"ഇങ്ങോട്ടിരിക്കാം".

"എങ്ങോട്ട്?"

"ദേ; ഇങ്ങോട്ട്!"

"അല്ലാ; അത് സാറിന്റെ ചെയറല്ലേ?"

"ഹേയ്! നീയല്ലേ ഇപ്പോ ഈ സ്റ്റേഷന്റെ അധികാരി? നീ വേണം ഇനി ഇവിടെ ഇരിക്കാന്‍; ഇരിക്കെഡാ"

പെട്ടെന്നുള്ള 'ഇരിക്കെഡാ'യില്‍ ഞെട്ടിപ്പോയ ഞാന്‍ എസ്.ഐ യുടെ സീറ്റില്‍ കേറി ഇരിക്കാനാഞ്ഞതും എസ്.ഐ ഉറക്കെ വിളിച്ചു "ഗോപാലാ....!" "ഇവനെ എടുത്ത് അകത്തിട്, അവടെക്കെടക്കട്ടെ; സമ്മാനം നാളെക്കൊടുക്കാം!"

"സാറേ; അതില് വെള്ളിപ്പല്ലന്‍ വാസുവും ടീമും കെടന്ന് ഒറക്കത്തിലാ; ഇവനെ അതിലിടണോ?"

"എന്നാ അവനെ ആ സ്റ്റൂളില്ക്കേറ്റി നിര്‍ത്ത്; മുള്ളാന്‍പോലും വിടണ്ട; അവന്റെ മൊബൈല്‍ എന്റെ മേശേല് വച്ച് പൂട്ട്!"

നിര്‍ത്തി! സ്റ്റൂളിന്റെ മോളില്‍തന്നെ കേറ്റി നിര്‍ത്തി. എസ്.ഐ വീട്ടില്‍ പോയി. ഗോപാലന്‍ സാറ് കുളിക്കാനും. അനിയന്‍ സാറ് കൂര്‍ക്കം വലിച്ചു. രാവിലെ എന്നെ ഇറക്കാന്‍ മൂത്താപ്പ വരുന്നത് വരെ ഞാന്‍ ആ സ്റ്റൂളില്‍ തന്നെ നിന്നു. അങ്ങനെയാണ്‍ ആ മുറിയും സ്റ്റൂളും പ്ലഗും എന്റെ ഗൃഹാതുരതയില്‍ പടര്‍ന്നു കയറുന്നത്! പടര്‍ന്നു കയറിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

ഇന്നലെ വീണ്ടും ഞാനാ മുറിയും സ്റ്റൂളും പ്ലഗും കണ്ടു. പാവപ്പെട്ട, സല്‍സ്വഭാവിയായ എനിക്കു പകരം അവിടെയുണ്ടായിരുന്നത് തട്ടിപ്പിന്റെ തട്ടിന്‍പുറത്താശാന്‍ ഭദ്രാനന്ദ എന്ന എച്.എം.ഭദ്രനായിരുന്നു. മൂന്നു പോലീസുകാര്‍ക്കു പകരം മുപ്പത് പോലീസുകാര്‍. പിന്നെയുമുണ്ടായിരുന്നു ഒട്ടേറെ പ്രത്യേകതകള്‍!ഞാന്‍ റിമോട്ട് എടുത്തിടത്ത് ഭദ്രന്‍ തോക്കെടുത്തു! എന്റെകയ്യില്‍ റിമോട്ട്കണ്ട് കലിയായ പോലീസുകാരന്‍ ഭദ്രന്റെകയ്യില്‍ തോക്കു കണ്ട് എലിയായി! ഞാന്‍തന്നെ കുത്തിയ എന്റെ മൊബൈല്‍ ചാര്‍ജ്ജര്‍ എസ്.ഐ മേശയില്‍ വച്ചു പൂട്ടിയേടത്ത് ഭദ്രന്റെ ചാര്‍ജ്ജര്‍ പോലീസുകാര്‍ കുത്തിക്കൊടുത്തു! ഞാന്‍ സ്റ്റൂളില്‍ നിന്നേടത്ത് ഭദ്രന്‍ കസേരയില്‍ ഭദ്രാസനം ചെയ്തു. പോലീസുകാര് എന്നെ തെറി പറഞ്ഞേടത്ത് ഭദ്രന്‍ പോലീസിനെയും പത്രക്കാരെയും തെറി പറഞ്ഞു; അവസാനം, എല്ലാത്തിനും ആരംഭമെന്നവണ്ണം, രണ്ട് വെടിയും പൊട്ടിച്ചു!

ഇപ്പോള്‍ ഞാന്‍ ആശിച്ചുപോകുന്നു; അന്നു ഞാനൊരു ഭദ്രനായിരുന്നെങ്കില്‍ നില ഏറെ ഭദ്രമായിരുന്നേനെ! സന്തോഷ് മാധവനായിരുന്നെങ്കില്‍ ഏറെ സന്തോഷവും വിശ്വചൈതന്യയായിരുന്നെങ്കില്‍ കുറേക്കൂടി ചൈതന്യവും ഉണ്ടായിരുന്നേനെ! പക്ഷെ ഇങ്ങനെ ആശിക്കുമ്പോള്‍ തന്നെ ഞാന്‍ ഒന്നോര്‍ക്കണം; എം.ബി.എ ക്കാരന്‍ എന്നു പറഞ്ഞില്ലായിരുന്നെങ്കിലോ?

11 comments:

Aluvavala said...

ഇപ്പോള്‍ ഞാന്‍ ആശിച്ചുപോകുന്നു; അന്നു ഞാനൊരു ഭദ്രനായിരുന്നെങ്കില്‍ നില ഏറെ ഭദ്രമായിരുന്നേനെ! സന്തോഷ് മാധവനായിരുന്നെങ്കില്‍ ഏറെ സന്തോഷവും വിശ്വചൈതന്യയായിരുന്നെങ്കില്‍ കുറേക്കൂടി ചൈതന്യവും ഉണ്ടായിരുന്നേനെ! പക്ഷെ ഇങ്ങനെ ആശിക്കുമ്പോള്‍ തന്നെ ഞാന്‍ ഒന്നോര്‍ക്കണം; എം.ബി.എ ക്കാരന്‍ എന്നു പറഞ്ഞില്ലായിരുന്നെങ്കിലോ?

ബാബുരാജ് ഭഗവതി said...

അമൃതാനന്ദമയി ആയിരുന്നെങ്കില്‍ പേടിക്കാനേ ഇല്ല.
(കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശപണം വരുന്നത് അമ്മക്ക്...)

പാമരന്‍ said...

ഹ ഹ ഹ..! ഉഗ്രന്‍ വിവരണം! ഒറിജിനലാണോ ഫാവനയോ?

വിന്‍സ് said...

കുറേ നാളുകള്‍ക്ക് ശേഷം ബ്ലോഗില്‍ നല്ലൊരു പോസ്റ്റ് വായിച്ചു.

Vishnuprasad R (Elf) said...

പോലീസ് സ്റ്റേഷനിലെ ടി.വ യിലെ ചാനല്‍ മാറ്റി , മൊബൈല് ചാര്‍ജ് ചെയ്തു , അതും പോരാഞ്ഞ് എസ്. ഐ യുടെ കസേരയിലും ഇരിക്കാന്‍ നോക്കി . ആലുവവാല ആള് Panthera pardus (പുലി ) ആണ് കേട്ടോ

പോലീസുകാര്‍ ഇടിച്ച് കൂമ്പിളക്കാഞ്ഞത് ഭാഗ്യം

ഉഗാണ്ട രണ്ടാമന്‍ said...

കലക്കന്‍ വിവരണം...

അനില്‍ശ്രീ... said...

ആലുവാവാല.. ആ ചാര്‍ജറും താങ്കളുടെ ഫോണും സോണി എറിക്സന്റെ തന്നെ ആയിരുന്നു എന്ന് പറഞ്ഞതൊഴിച്ചാല്‍ ബാക്കി എല്ലാം സ്വാഭാവികം ആയി തോന്നി. .. (നോകിയ എന്ന് മാറ്റി എഴുതൂ..)

നല്ല പോസ്റ്റ്.. ഇനിയും ചാന്‍സ് ഉണ്ട്. മതം മാറി പോലും ആളുകള്‍ സ്വാമി ആകുന്ന കാലമാ, ഒന്നു ശ്രമിച്ചാല്‍ പണ്ട് സ്റ്റൂളില്‍ നിര്‍ത്തിയ പോലിസുകാരെ കൊണ്ട് കാല്‍ വരെ നക്കിക്കാം..

കുഞ്ഞന്‍ said...

ഹഹ..

ഇനിയും അവിടെ ആലുവ പോലീസ് സ്റ്റേഷനും ആ കസേരയുമുണ്ടാകും..ജാഗ്രത..!

മാഷെ, ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖികരിച്ചാല്‍ നമുക്ക് കോടതി വഴി നീതി ലഭിക്കുമൊ? ഓണ്‍ ദി സ്പോട്ടില്‍ രസീത് കൊടുക്കണമെന്ന നിയമം ഇല്ലെ..കാരണവര്‍ക്ക് അടുപ്പിലും ....

Aluvavala said...

കമന്റടി വീരന്‍‌മാരേ നന്ദി...!
പാമരോ..ഒറിജിനല്‍ മാത്രമല്ല; കുറച്ച് മറ്റതും ഉണ്ട്..!
ഡോ ഡോണ്‍..! പോലീസായിട്ടിനി അതിളക്കണമെന്നില്ല കെട്ടോ..!
അനില്‍ ശ്രീ..! സോണീ എറിക്സണല്ല..! വെറും എറിക്സണ്‍..! ആദ്യം നമ്മുടെ നാട്ടില്‍ ഇറങ്ങിയത് അതായിരുന്നല്ലോ? മുപ്പത്തയ്യായിരം രൂപയായിരുന്നു അതിന്റെ വില..!
സ്റ്റൂളില്‍ നിര്‍ത്തി കാലു നക്കിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കാലില്‍ നിര്‍ത്തി സ്റ്റൂളെങ്കിലും നക്കിക്കാന്‍ കഴിയുമെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു. പക്ഷെ എന്തു പേരിടും? ആലുവാനന്ദ സ്വാമിയെന്നോ വാലാനന്ദ സ്വാമിയെന്നോ?
കുഞ്ഞേട്ടാ..! കോടതി വഴി നീതി ലഭിക്കുമോ എന്ന് ഇപ്പോള്‍ പുറത്തുള്ള ഏതെങ്കിലും സ്വാമിയെക്കണ്ട് ചോദിക്കാം! പിന്നെ കാരണോര് ചെയ്യണകണ്ട് കാണണോര് ചെയ്താ പണി പാഴ്സലായിട്ട് കിട്ടും, അല്ലേ?
ബാബുരാജ്, വിന്‍സ് എല്ലാവര്‍ക്കും നന്ദി..!

Sherlock said...

ആലുവ വാലാ..കലക്കി

ശ്രീ said...

നല്ല പോസ്റ്റ്, മാഷേ. വായിയ്ക്കാന്‍ വൈകി.

ഇനീം അവിടെ ഭദ്രാനന്ദയെക്കാള്‍ പുലിയായി പോകാനാണോ ആഗ്രഹം? അല്ലാ, അവസാനത്തെ ആ വ്ഇഷമം കണ്ടിട്ടു ചോദിച്ചതാ...
;)