Tuesday, February 10, 2009

'ത' തെറ്റിയാല്‍...

എല്ലാ രാഷ്ട്രീയക്കാരും വിവരദോഷികളും, വാപോയ കോടാലികളുമാണെന്ന് ആരു പറഞ്ഞാലും അംഗീകരിച്ചുകൊടുക്കാന്‍ എനിക്കു പ്രാന്തില്ല! എങ്കിലും, വലതുകാലിലെ ചെരട്ട പൊട്ടിയതിന് ഇടതുകാലിന്റെ ഉപ്പൂറ്റിയില്‍ കത്തിവക്കുന്ന ചില വൈദ്യവിദ്വാന്‍‌മാരെപ്പോലെ, അല്ലെങ്കില്‍ 'മ' ഫോര്‍ 'മത്തങ്ങ' എന്നതിനു പകരം 'മതം' എന്നും, 'ന' ഫോര്‍‌ 'നല്ലത്' എന്നതിനു പകരം‍ 'നാറ്റം' എന്നും 'നയന്‍‌താര‍' എന്നുമൊക്കെ പഠിപ്പിക്കുന്ന ചില മാഷന്‍മാരെപ്പോലെ, രാഷ്ട്രീയക്കാരിലും ചില കത്തികളും, നാറ്റങ്ങളുമൊക്കെയുണ്ടെന്നു കേരളം മുഴുവന്‍ വാദിച്ചിട്ടും, അതേറെക്കുറെ ഉള്ളിന്റെ ഉള്ളില്‍ അംഗീകരിച്ചിട്ടും, പബ്ലിക്കായിട്ടംഗീകരിക്കാതെ ഇതുവരെ ഞാന്‍ പിടിച്ചു നിന്ന. ഇപ്പോഴെന്താ പിടിവിട്ടോ എന്നു ചോദിച്ചാല്‍; ഇത്രയായിട്ടും പിടിവിടാതിരിക്കാന്‍ ഞാന്‍ മനുഷ്യരൂപമുള്ള ഉടുമ്പുകളില്‍ പെട്ടവനോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ പൊട്ടക്കണ്ണനായ അനുയായിയോ അല്ല എന്നാണുത്തരം! മരുന്നില്ലാത്ത രോഗങ്ങളായ അസൂയയും കഷണ്ടിയും നന്നേ ചെറുതെങ്കിലും എന്തിനും പോന്ന ഒരു നാവും മാത്രം കൈമുതലായുള്ള ഒരവതാരം മനുഷ്യ രൂപംപൂണ്ട്, മന്ത്രി വേഷത്തില്‍ സുധാകരന്‍ എന്ന പേരില്‍ നാടായ നാടു മുഴുവന്‍ നാറിയും നാറ്റിച്ചും നടക്കുമ്പോള്‍ അതംഗീകരിക്കാതെ തരമില്ലല്ലോ?

അത്രത്തോളം എത്തില്ലെങ്കിലും, അത്രമേല്‍ നാണം കെട്ടിട്ടില്ലെങ്കിലും എന്റെ നാട്ടിലുമുണ്ടൊരു വിദ്വാന്‍. പേര് രാജു കടവാള്‍! പഞ്ചായത്തിലെ ഞങ്ങളുടെ 'ഡി' വാര്‍ഡിന്റെ പ്രതിനിധി! പഞ്ചായത്തെലക്ഷന്‍ കാലത്ത് മതിലുകളായ മതിലുകളും പോസ്റ്ററുകളായ പോസ്റ്ററുകളും മുഴുവന്‍ നിറഞ്ഞു നിന്ന "രാജു കടവാള്‍; എടത്തലയുടെ പടവാള്‍" എന്ന മുദ്രാവാക്യമാണ് തെങ്ങുകയറ്റ ചെത്തുതൊഴിലാളിയായിരുന്ന രാജുവിനെ ജയിപ്പിച്ചത് എന്ന് പാര്‍ട്ടി മതം. കുറച്ചുകൂടി പിന്നില്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടിലേക്കിറങ്ങി നോക്കിയാല്‍ 'കടവാള്‍' എന്ന പേരിന്റെ ഉല്‍ഭവം ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതായിക്കാണാം;ഒരിക്കല്‍ രാജു രാവിലത്തന്നെ ചെത്തി കുടം കമഴ്ത്തിയ മാക്കോതയുടെ തെങ്ങില്‍ വൈകുന്നേരം കള്ളൂറ്റാന്‍ കയറി. മുകളില്‍ കയറി നിറകുടം കണ്ടപ്പോള്‍ പതിവിലേറെ ക്ഷീണിതനായിരുന്ന രാജുവിനൊരു പൂതി। "ഇന്നൊരു ദിവസം ഷാപ്പില്‍ കൊടുക്കുന്ന അളവു കുറഞ്ഞാലും വേണ്ടില്ല; കുറച്ചു മോന്തിക്കളയാം. മൊതലാളി ചോദിച്ചാ കുടം പൊട്ടിപ്പോയി എന്നു കാച്ചാം." രാജു ആ കുടം കള്ള് അപ്പാടെ അകത്താക്കി! ക്ഷീണിതനായിരുന്നതിനാലാവണം രാജു തെങ്ങിന്റെ മുകളിലിരുന്ന് പൂസായി. മാക്കോതയുടെ തെങ്ങിന്‍ മുകളിലെ പൂസ് അതിന്റെ പാരമ്യതയിലെത്തിയപ്പോളല്ലേ പുകില്. താന്‍ തെങ്ങിന്റെ മുകളിലാണോ, അതല്ല തെങ്ങിന്‍ ചോട്ടിലാണോ ഇരിക്കുന്നതെന്നൊരു കണ്‍ഫ്യൂഷന്‍! ഏതായാലും, തെങ്ങിന്റെ മുകളിലൊന്നുമല്ല, തെങ്ങിന്റെ ചോട്ടില്‍ തന്നെയാണ് താന്‍ നിലയുറപ്പിച്ചിട്ടുള്ളത് എന്ന് രാജു എന്തോഅടിസ്ഥാനത്തില്‍ ഉറപ്പിക്കുകയും ചെയ്തു. അല്പം കഴിഞ്ഞപ്പോള്‍ ജോലിയോടുള്ള ഉത്തരവാദിത്തബോധം പെട്ടെന്നു കലശലായതിന്റെ ഫലമായി "എന്റെ കുര്വായൂരപ്പാ॥മാക്കോതയുടെ തെങ്ങേല് കേറേണ്ട ഡൈം കഴിഞ്ഞല്ലോ" എന്നോര്‍ക്കുന്നതും. പിന്നെയോ॥? ഇരുന്ന ഇരിപ്പില്‍ നേരെ തല കീഴ്‌ക്കാംപാടായി, കുത്തിച്ചാരിവച്ച ഒലക്കയിലൂടെ‍ പന്നിയെലി താഴേക്കിറങ്ങും പോലെ, തെങ്ങിന്റെ മുകളില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ തുടങ്ങി! രാജുവിന്റെ ബോധത്തില്‍ ഇപ്പോള്‍ കക്ഷി തെങ്ങിലേക്ക് വലിഞ്ഞു കയറുകയാണ്. തെങ്ങിന്റെ ബോധത്തില്‍ നേരെ തിരിച്ചും. ആ 'കയറ്റ'ത്തിന്റെ അവസാനം രാജു ലക്ഷ്‌യത്തിലെത്തി. ഇപ്പോള്‍ രാജുവിന്റെ ബോധത്തില്‍ രാജു തെങ്ങിന്റെ മുകളിലാണ്, തെങ്ങിന്റെ ബോധത്തില്‍ രാജു തെങ്ങിന്റെ കടക്കലും!

രാജു, രാവിലെ വച്ച കുടം തപ്പാന്‍ തുടങ്ങി। കുടം കുറച്ചു മുന്‍പ് താന്‍ കാലിയാക്കി തെങ്ങിന്‍ മുകളില്‍ തന്നെ ഭദ്രമായി വച്ചിട്ടുണ്ടെന്നും താനിപ്പോള്‍ തെങ്ങിന്റെ കടക്കലാണ് കുടത്തിനായി തപ്പുന്നതെന്നും മനസ്സിലാകാതെ രാജുവിനു കലി കയറി. "ഒരു കൊടം വച്ചാ നിനക്കു നോക്കാന്‍ വയ്യ അല്ലേടാ॥ ഫുല്ലേ!" തെറി തെങ്ങിനോടാണ്.. രാജു അരയിലെ കൊടുവാളൂരി തെങ്ങിന്റെ കടക്കല്‍ ആഞ്ഞാഞ്ഞുവെട്ടാന്‍ തുടങ്ങിയെന്നും, ഇതുകണ്ട മാക്കോതയും കെട്ട്യോള്‍ മേര്യേടത്തിയും മക്കളും ഓടിവന്ന് രാജുവിനെ പിടിച്ച് വെട്ടവസാനിപ്പിച്ചു എന്നും ചരിത്രം. ആ സംഭവം ആ മഹാനു നല്‍കിയ പേരാണ് രാജു കടവാള്‍. തെങ്ങിന്റെ കടക്കല്‍ കൊടുവാളു വച്ചവന്‍ എന്ന് വിശദീകരണം..! സംഗതി എന്തായാലും രാജുവിനെ പ്രശസ്തനാക്കിയതിലും പിന്നീട് തെരഞ്ഞെടുപ്പില്‍ സീറ്റ് തരപ്പെടുത്തിയതിലും വിജയശ്രീലാളിതനായി പഞ്ചായത്ത് മെംബറായതിലും ഒക്കെ ആ പേരുവഹിച്ച പങ്ക് ചില്ലറയൊന്നുമല്ല!

സത്യത്തില്‍ ഇതെഴുതിത്തുടങ്ങിയപ്പോള്‍ കടവാളിന്റെ ചിത്രമോ പേരിന്റെ ചരിത്രമോ വിവരിക്കലായിരുന്നില്ല ലക്ഷ്‌യം। പക്ഷെ ചാണാന്‍ ചവിട്ടാതെ പശുവിനെ ചവിട്ടിക്കാനാവില്ല എന്നതുപോലെ ഞാന്‍പോലുമറിയാതെ പറഞ്ഞുപോയതാണാ ചരിത്രം. രാജുവിന്റെ തന്നെ പ്രസംഗങ്ങളിലെന്നപോലെ വേണ്ടാത്തതും വേവലാതികളും ഒക്കെ പരത്തിപ്പറഞ്ഞ്, അനുവദിക്കപ്പെട്ട സമയം തീരാറാകുമ്പോള്‍ "ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് ഞാന്‍ വിഷയത്തിലേക്കു കടക്കട്ടെ" എന്ന ഡയലോഗോടെ ഞാന്‍ വിഷയത്തിലേക്കു വരാം. മാന്യ അധ്യക്ഷന്‍‌മാര്‍ ദയവു ചെയ്ത് കുഞ്ചിക്കഴുത്തിനു പിടിച്ചു പുറത്താക്കരുത്, ശ്രോതാക്കള്‍ കൂക്കിവിളിക്കരുത്!

അങ്ങനെ ആ ചരിത്രമൊക്കെ പിന്നിട്ട് രാജു സ്ലോമോഷനിന്‍ പഞ്ചായത്തുമെംബര്‍ കസേരയില്‍ കയറി നെരങ്ങാന്‍ തുടങ്ങി। അക്കാലത്താണ് ശമ്പളമില്ലാതെ പട്ടിണിയും പരിവട്ടവുമായി സ്റ്റെതസ്കോപ്പ് കഴുത്തിലിടാന്‍ പോലും ആവതില്ലാതെ നാട്ടിലെ ഗവ: ഡോക്‌ടര്‍മാര്‍ വേതന വര്‍ദ്ധനക്കായി സമരവുമായി രംഗത്തത്തുന്നത്. എടത്തല പഞ്ചായത്ത് കവലയില്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ 'എഡാ' (എടത്തല ഡോക്‌ടേര്‍സ് അസോസിയേഷന്‍) നടത്തുന്ന പൊതുയോഗം ഉല്‍‌ഘാടനം ചെയ്യേണ്ടിയിരുന്ന പഞ്ചായത്തു പ്രസിഡന്‍ഡ് ഗോപാലന്‍ കുഞ്ചാട്ടിനെ തലേന്നു രാത്രി സുമതീടെ വേലിക്കരികിലെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും കരണ്ട് പിടിച്ച് മെഡിക്കല്‍ ട്രസ്റ്റില്‍ അഡ്മിറ്റായതിനാല്‍ ആ കര്‍ത്തവ്യം നിര്‍‌വഹിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് നമ്മുടെ സ്വന്തം "എടത്തലയുടെ പടവാളായ" കടവാളിനാണ്.ഡോക്ടര്‍മാരല്ലേ, പലര്‍ക്കും യോഗശേഷം സിനിമക്കും, മൂന്നാറിലെ എസ്റ്റേറ്റിലുമൊക്കെ പോകാനുള്ളത്കൊണ്ട് രാവിലെ കൃത്യം ഒന്‍‌പതു മണിക്ക് പൊതുയോഗം ആരംഭിച്ചു. സ്റ്റേജില്‍ വമ്പന്‍ ബാനര്‍‍ "ഡോക്ടര്‍മാരുടെ വേതനവര്‍ദ്ധന"! കൃത്യസമയത്തെത്തിയാല്‍ "ശേയ്, ലവനു ഒരു ജോലീല്ലാട്ടാ..ഫ്രീയാ" എന്നു നാട്ടുകാര്‍ വിചാരിക്കും എന്നതിനാല്‍ മുന്‍‌കൂട്ടി തീരുമാനിച്ചപോലെതന്നെ കടവാളെത്താന്‍ പത്തുമിനിട്ട് വൈകി. എത്തിയ ഉടന്‍ സദസ്സിനു നേരെ കൈവീശിക്കാണിച്ച് വേദിയിലെ തന്റെ കസേരയില്‍ കക്ഷി ഉപവിഷ്ടനായി, അടുത്തിരുന്ന "എഡാ"യുടെ പ്രസിഡന്റ് ഡൊ।കുഞ്ഞാലിയോടു ചോദിച്ചു; "എന്താ വിഷയം?" "ഡോക്ടര്‍മാരുടെ വേതന വര്‍ദ്ധന.." ഡോ.കുഞ്ഞാലി സൂചന കൊടുത്തു.
"നമ്മുടെ ഉല്‍ഘാടകന്‍ പഞ്ചായത്തു പ്രസിഡന്റ് കരണ്ടു പിടിച്ച് ആശുപത്രിയിലായതിനാല്‍ യോഗം ഉല്‍‌ഘാടനം ചെയ്യാന്‍ എടത്തലയുടെ പടവാളായ രാജു കടവാള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്; നമ്മോട് രണ്ടു വാക്ക് സംസാരിക്കാനും യോഗം ഉല്‍‌ഘാടനം ചെയ്യാനുമായി അദ്ദേഹത്തെ ആദരപൂര്‍‌വ്വം ക്ഷണിക്കുന്നു।" അധ്യക്ഷന്‍ പറഞ്ഞവസാനിപ്പിച്ചതും, രാജു നിവര്‍ന്നെഴുന്നേറ്റ് ഷര്‍ട്ടു വലിച്ചു താഴ്ത്തി പ്രസംഗ പീഢത്തിലേക്ക് ചെന്നു। വായ്‌ക്കടുരികിലേക്ക് മൈക്ക് പിടിച്ചു നീക്കി, രണ്ടു മുട്ടുമുട്ടി തൊണ്ടയനക്കി പറഞ്ഞു തുടങ്ങി।

"പ്രിയപ്പെട്ട ഡോക്ഡര്‍മാരേ; സദ്സ്സിലുള്ള സാമൂഹ്യരേ....!ഈ സമരം ഒരു മഹാസമരമാണ്. സമരത്തിന്റെ വിഷയം വളരെയേറെ മഹത്തായതാണ്. സത്യത്തില്‍ കുറേകാലമായി എന്റെ മനസിലും കിടന്നു വിങ്ങിയിരുന്ന ഒരു പ്രശ്‌നമാണ് ഇത് എന്ന് ഞാന്‍ നിങ്ങളോട് തുറന്നു പറയാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ചുപറയാന്‍ എനിക്കു കിട്ടിയ ഈ അവസരം ഞാന്‍ മുതലാക്കുകതന്നെ ചെയ്യും।

പ്രിയപ്പെട്ട നാട്ടുകാരേ, അമ്മമാരേ പെങ്ങന്‍‌മാരേ! നമുക്കൊരു തലവേദനവന്നാല്‍, അല്ലെങ്കില്‍ കല്ലില്‍ തട്ടി കാലൊന്നു മുറിഞ്ഞാല്‍, എന്തിനധികം നമ്മുടെ ഭാര്യമാര്‍ക്ക് പ്രസവവേദന വന്നാല്‍ പോലും നാം ഓടിച്ചെല്ലുന്നത് ഈ ഡോക്‌ടര്‍മാരുടെ അടുത്തേക്കാണ്. അവര്‍ നമുക്ക് അതിനുള്ള മരുന്നുകളും, കുത്തിവപ്പികളും തരുന്നു. പക്ഷെ॥നാം ഒരു കാര്യം ആലോചിച്ചിട്ടുണ്ടോ?...ഈ പാവപ്പെട്ട ഡോക്ടര്‍മാരുടെ വര്‍ദ്ധിച്ചുവരുന്ന 'വേദന'കളെക്കുറിച്ച് നമ്മളാരെങ്കിലും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടോ? ഇല്ല എന്നതാണ് വാസ്തവം। അവരും നമ്മളെപ്പോലെ മജ്ജയും മാംസവുമുള്ള മനുഷ്യന്‍‌മാരല്ലേ? അവര്‍ക്കുമുണ്ടാകില്ലേ 'വേദനാ'...? ഏതായാലും ഡോക്‌ടര്‍‌മാരുടെ വര്‍ദ്ധിച്ചുവരുന്ന വിവിധതരം 'വേദനകള്‍' നമ്മുടെ നാടിന്റെയും സംസ്ഥാനത്തിന്റെയും‍, ഇന്ത്യയുടെയും, ലോകത്തിന്റെ തന്നെയും ഒരു പ്രധാനപ്രശ്നമായി ഉയര്‍ത്തിക്കാട്ടാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്! എനിക്ക് എന്റെ പ്രിയപ്പെട്ട നാട്ടുകാരോടു പറയാനുള്ളത്, ഇനിമുതല്‍ നിങ്ങള്‍ തലവേദനയോ, തൊണ്ടവേദനയോ, നടുവേദനയോ അല്ലെങ്കില്‍ പ്രസവവേദനയോ സഹിക്കാനാകാതെ ഡോക്ടര്മാരുടെ അടുത്ത് ചെല്ലുമ്പോള്‍ ആ പാവങ്ങളോട് ഒരു ചോദ്യം ചോദിക്കാന്‍ മറക്കരുത്॥"അല്ലയോ ഡോക്ടര്‍; താങ്കള്‍ക്ക് എന്തങ്കിലും വേദനയുണ്ടോ?" ഒരു പൗരന്‍ എന്ന നിലയില്‍ അത് നമ്മളുടെ ബാധ്യതയാണ് ഉത്തരവാദിത്തമാണ്...!ഞാന്‍ അധികം ദീര്‍ഘിപ്പിക്കുന്നില്ല ഡോക്ടര്‍മാരുടെ 'വേദന' കുറക്കുന്നതിനും ഒരുവേള അതില്ലാതാക്കുന്നതിനും വേണ്ടീയുള്ള ഈ സമരം ഔപചാരികമായി ഉല്‍ഘാടനം ചെയ്തതായി ഞാനിതാ പ്രഖ്യാപിക്കുന്നു ....ജയ്ഹിന്ദ്!"

വേദിയിലുള്ള ഡോക്ടര്‍മാരും സദസ്സിലുള്ള രോഗികളും മുണ്ടാട്ടം മുട്ടിയിരിക്കെ പ്രാസംഗികന്റെ പാര്‍ട്ടിക്കാര്‍ ആവേശത്തില്‍ കരഘോഷം മുഴക്കെ, വെപ്രാളം പിടിച്ച അധ്യക്ഷന്‍ മൈക്കിലൂടെ ഉച്ഛത്തില്‍ വിളിച്ചു പറഞ്ഞു "വരാനിരിക്കുന്ന പ്രാസംഗികരുടെ ശ്രദ്ധക്ക്...'ത' തെറ്റിപ്പോകരുത്..തത്തമ്മേടെ തായാണ്..കടവാളിന്റെ തായല്ല!.."

7 comments:

Aluvavala said...

"വരാനിരിക്കുന്ന പ്രാസംഗികരുടെ ശ്രദ്ധക്ക്...'ത' തെറ്റിപ്പോകരുത്..തത്തമ്മേടെ തായാണ്..കടവാളിന്റെ തായല്ല!"

ശ്രീ said...

ഹ ഹ ഹ. ചിരിപ്പിച്ചു മാഷേ. വിഷയം എന്താണെന്ന് അങ്ങ് എഴുതിക്കൊടുത്താലും മതിയായിരുന്നു...
:)

Bindhu Unny said...

വേതനവര്‍ദ്ധനയില്ലായ്മ ഒരു വേദനയാണെന്നാവും കടവാള്‍ ഉദ്ദേശിച്ചത്. :-)

പാമരന്‍ said...

:)

SreeDeviNair.ശ്രീരാഗം said...

ത....തെറ്റിയാല്‍?
ഹാ...ഹാ...
ഇഷ്ടമായീ..കേട്ടോ..
നന്നായിട്ടുണ്ട്

ആശംസകള്‍

സ്വന്തം,
ചേച്ചി

പാവത്താൻ said...

:-)

ശ്രീക്കുട്ടന്‍ | Sreekuttan said...

ഹ ഹ ഹാ.. നല്ല എഴുത്ത്..ഇഷ്ടപ്പെട്ടു. :)